മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷത്തിലും അവന് ബോധമുണ്ടായിരുന്നു; അവന്റെ കണ്ണീര് തുടച്ച് ഉമ്മ നൽകിയാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്; വേദനയോടെയാണെങ്കിലും ഈ യാത്രയയപ്പില്‍ അവന്‍ സന്തോഷിച്ചിട്ടുണ്ടാകും... ഉറ്റ സുഹൃത്ത് സ്റ്റീഫന്‍ ദേവസി പറയുന്നു
ബാലഭാസ്‌ക്കറിന്റെ അപ്രതീക്ഷിത വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ബാലുവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ സ്റ്റീഫന്‍ ദേവസിയായിരുന്നു അവസാനമായി ബാലുവിനെ കണ്ടതും സംസാരിച്ചതും. തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു അന്ന് ലഭിച്ചത്. ആ സന്തോഷം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
നാളുകള്‍ക്ക് ശേഷം ആശ്വാസത്തോടെ ആശുപത്രിയില്‍ നിന്നും തിരിച്ചുപോയത് അന്നായിരുന്നുവെന്ന് മറ്റ് സുഹൃത്തുക്കളും പറഞ്ഞിരുന്നു. മണിക്കുറുകള്‍ക്ക് ശേഷമാണ് ബാലുവിന് ഹൃദയാഘാതമുണ്ടായെന്നും അദ്ദേഹം യാത്രയായെന്നുമുള്ള വാര്‍ത്തയെത്തിയത്. ബാലുവിന് അന്ത്യയാത്രയൊരുക്കുമ്ബോള്‍ സജീവമായി ബാലഭാസ്‌ക്കറും ശിവമണിയുമൊക്കെ ഒപ്പമുണ്ടായിരുന്നു.
കണ്ണില്‍ തുണി കെട്ടി കൂളിങ് ഗ്ലാസും വെച്ചാണ് ശിവമണിയെത്തിയത്. അപ്രതീക്ഷിതമായ ആ വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും സുഹൃത്തുകളും മോചിതരായിരുന്നില്ല. വീണ്ടും സജീവമാവാന്‍ പോവുന്നതിനെക്കുറിച്ചും ബാലുവിന്റെ സ്മരണയ്ക്കായി പരിപാടി ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സ്റ്റീഫന്‍ ദേവസി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബാലഭാസ്‌ക്കറിന്റെ മൃതദേഹം കലാഭവിനും യൂണിവേഴ്‌സിറ്റി കോളേജിലും പൊതുദര്‍ശനത്തിനായി വെച്ചിരുന്നു. കലാഭവനില്‍ വെച്ച് തന്നോട് കീ ബോര്‍ഡ് വായിക്കാന്‍ ആവശ്യപ്പെട്ടത് സുരേഷ് ഗോപിയായിരുന്നുവെന്ന് സ്റ്റീഫന്‍ പറയുന്നു. ബാലുവിന്റെ ബാന്‍ഡ് അംഗങ്ങളും അവിടെയുണ്ടായിരുന്നു.
അവന് വേണ്ടി അവന്റെ കംപോസിഷന്‍സാണ് ഞങ്ങള്‍ വായിച്ചത്. മാനസികമായും ശാരീരികമായും ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ശാരീരികമായും തളര്‍ന്നിരുന്നു. ക്ഷീണിച്ച് നില്‍ക്കുകയായിരുന്നിട്ട് കൂടി സുരേഷേട്ടന്‍ പറഞ്ഞപ്പോള്‍ കീബോര്‍ഡ് വായിക്കുകയായിരുന്നു. സൂര്യഫെസ്റ്റിനായി അവനൊരുക്കിയ കംപോസിഷന്‍ വായിച്ചാണ് അതവസാനിപ്പിച്ചത്.
ബിനീഷ് കോടിയേരിയും സുരേഷേട്ടനുമൊക്കെയായിരുന്നു അന്ന് ഞങ്ങളക്കൂടി ആശ്വസിപ്പിച്ചത്. അന്ന് ശിവമണിക്കൊപ്പം ആശുപത്രിയില്‍ പോയി ലക്ഷ്മിയെ കണ്ടിരുന്നു. അത് കഴിഞ്ഞ് നേരെ കൊച്ചിയിലേക്ക് വന്നതാണ്. വീട്ടിലേക്ക് പോലും പോവാതെ ഇവിടെ കഴിയുകയാണ്. ഒരു ബ്രേക്ക് വേണമെന്ന് തോന്നിയതിനാല്‍ ഇവിടെ നില്‍ക്കുകയായിരുന്നുവെന്നും ഇനി എല്ലാം തുടങ്ങണമെന്നും പുതിയ കംപോസിഷനുമായി നിങ്ങള്‍ക്ക് മുന്നിലേക്കെത്തുമെന്നും സ്റ്റീഫന്‍ പറയുന്നു.
ലക്ഷ്മിയുടെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർ അന്വേഷിക്കാൻ തുടങ്ങിയതോടെ തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്റ്റീഫൻ വ്യക്തമാക്കി. കുറച്ച് ദിവസം കൂടി ഐസിയുവില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാനസികമായി വിഷമിപ്പിക്കുന്ന ഒരു കാര്യവും പറയരുതനെന്നും നിര്‍ദേശമുണ്ട്.
വലിയൊരു ദുരന്തത്തിലൂടെയാണ് ആ കുടുംബ കടന്നുപോവുന്നതെന്നും എല്ലാം നേരിടാനുള്ള കരുത്ത് ലക്ഷ്മിക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കാനായി നിങ്ങളും പ്രാര്‍ത്ഥിക്കണമെന്നും സ്റ്റീഫന്‍ പറയുന്നു. ദൈവത്തിന് എന്തെങ്കിലും പദ്ധതിയുണ്ടാവും, അതാണ് ലക്ഷ്മിയെ ഇവിടെ നിര്‍ത്തിയത്. ഇനി ലക്ഷ്മിയിലൂടെ ബാലു നമ്മളോട് സംസാരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു.
16 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ജീവിതത്തിലേക്കെത്തിയ കുഞ്ഞുമാലാഖയായ ജാനിയെ അവന് ജീവനായിരുന്നു. അത്രയും ജീവനാണ്. അതാണ് അവനും മകള്‍ക്കൊപ്പം പോയതെന്ന് നമുക്ക് വിശ്വസിക്കാം. സ്വന്തം കുടുംബത്തിലുണ്ടായ ദുരന്തത്തെ പോലെയാണ് എല്ലാവരും ഈ അപകടത്തെ കണ്ടത്. അവന്‍ പോയത് വേദനയോടെയാണെങ്കിലും ഈ യാത്രയയപ്പില്‍ അവന്‍ സന്തോഷിച്ചിട്ടുണ്ടാവുമെന്നും സ്റ്റീഫന്‍ പറയുന്നു.
ഐസിയുവില്‍ കയറി അവനെ കണ്ടിരുന്നു. 45 മിനിറ്റോളം സമയം അവനോട് സംസാരിച്ചിരുന്നു. എല്ലാം ശരിയാവുമെന്നും വിശ്രമത്തിന് ശേഷം നവംബറില്‍ നടക്കുന്ന സംഗീത പരിപാടിയിലേക്ക് എത്തണമെന്നും ബാലുവിനോട് പറഞ്ഞിരുന്നു. താന്‍ പറഞ്ഞതെല്ലാം അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. എല്ലാ ദിവസവും ആശുപത്രിയിലെത്തിയില്ലെങ്കിലും വോയ്‌സ് മെസ്സേജ് അയയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. താന്‍ സംസാരിച്ചപ്പോഴാണ് അവന് ബോധം വന്നതും കരഞ്ഞതുമൊക്കെ.
അന്ന് അവസാനമായി അവനോട് സംസാരിച്ചപ്പോള്‍ അവനെല്ലാത്തിനും കൃത്യമായി പ്രതികരിച്ചിരുന്നു. സ്റ്റീഫനെ കണ്ടത് സന്തോഷമായില്ലേയെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ അവന്‍ പുഞ്ചിരിച്ചിരുന്നു. മരണത്തിന് തൊട്ടുമുന്‍പുള്ള നിമിഷത്തിലും അവന് ബോധമുണ്ടായിരുന്നു. അവന്‍ താങ്ക്യൂ പറഞ്ഞപ്പോള്‍ താന്‍ ഐ ലവ് യ്ൂ പറഞ്ഞ് കൈയ്യില്‍ പിടിച്ചിരുന്നുവെന്നും അപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നുവെന്നും ആ കണ്ണീര് തുടച്ച് ഉമ്മ നല്‍കിയാണ് താന്‍ ഇറങ്ങിയതെന്നും സ്റ്റീഫന്‍ പറയുന്നു. എന്നും ഇത് ഹൃദയത്തിലുണ്ടാവുമെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha