അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടിമാരുടെ പ്രശ്ന പരിഹാരമുണ്ടായില്ല... അടുത്ത ജനറല്‍ബോഡിവരെ കാത്തിരിക്കണമെന്ന് മോഹന്‍ലാല്‍; നടിമാര്‍ നല്‍കിയ കത്തില്‍ തീരുമാനമെടുക്കാന്‍ ജനറല്‍ ബോഡിക്ക് മാത്രമേ കഴിയുകയുള്ളൂ എന്ന് മോഹൻലാൽ
ദിലീപിനെതിരായ നടപടിയില്‍ സംഘടനയില്‍ നിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് നടിമാര്‍ മൂന്നാമതും കത്ത് നല്‍കിയിരുന്നു. കോടതി കുറ്റവിമുക്തനാക്കുന്നതുവരെ ആരോപണവിധേയനായ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നായിരുന്നു നടിമാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. എന്നാൽ ഇന്നലെ നടന്ന മീറ്റിംഗിലും അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായില്ല. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കഴിയില്ലായെന്നും, ജനറല്‍ ബോഡിക്ക് മാത്രമേ നടിമാര്‍ നല്‍കിയ കത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.
നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ചും, മറ്റ് വിവിധ ആവശ്യങ്ങളുന്നയിച്ചും നടിമാരായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവരാണ് താരസംഘടനയായ അമ്മയ്ക്ക് കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അമ്മയുടെ അടിയന്തര യോഗം കൊച്ചിയില്‍ ചേര്‍ന്നത്.
എന്നാല്‍ വിഷയം സംഘടനാ ജനറല്‍ ബോഡിക്ക് വിടുകയായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്നും, അതുകൊണ്ട് അടുത്ത ജനറല്‍ ബോഡിവരെ അവര്‍ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലഭിച്ച നിയമോപദേശം കത്ത് നല്‍കിയ നടിമാരെ ഔദ്യോഗികമായി അറിയിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha