മോഹൻലാലിന്റെ സിനിമകൾ ഇറങ്ങുമ്പോൾ മാത്രം പാർവതിയും സംഘവും ആരോപണം ഉന്നയിക്കുന്നതെന്തിന് ? മോഹൻലാലിനെ തകർക്കാൻ പ്രത്യേക കോക്കസോ?
മലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ കായംകുളം കൊച്ചുണ്ണി പുറത്തിറങ്ങി ഹിറ്റിലേക്ക് കുതിക്കുമ്പോൾ നടിമാരായ രേവതി, എന്തിനാണ് മോഹൻലാലിനെതിരെ രംഗത്ത് വന്നത്? പത്മപ്രിയ, രേവതി, പാർവതി എന്നീ താരങ്ങളാണ് മോഹൽലാലിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയത്. നീരാളി എന്ന ചിത്രം പുറത്തിറങ്ങിയ സമയത്താണ് ഇതിനു മുമ്പ് വിവാദങ്ങൾ കൊഴുത്തത്.
അത് ചിത്രത്തിന്റെ കമ്മേഴ്സ്യൽ വിജയത്തെ ബാധിച്ചു. അതോടെ മോഹൻലാൽ കീഴടങ്ങി. അദ്ദേഹം സർക്കാർ പറയുന്നത് കേട്ടു. സാംസ്കാരിക മന്ത്രിയെ കണ്ടു. നീരാളി പരാജയമായതോടെ നടിമാർ പിൻവാങ്ങി. ഏറെക്കാലം അവരുടെ ശബ്ദം കേൾക്കാനുണ്ടായിരുന്നില്ല.
കായംകുളം കൊച്ചുണ്ണി തീയേറ്ററിലെത്തുമ്പോൾ ഇത്തരമൊരു വിവാദം ആരും പ്രതീക്ഷിച്ചില്ല. കാരണം അതൊരു നിവിൻ പോളി ചിത്രമാണ്. അതിനെ പൊളിക്കാൻ ആരെങ്കിലും തയ്യാറാകുമെന്ന് സംവിധായകനോ നിർമ്മാതാക്കളോ പ്രതീക്ഷിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് കൊച്ചുണ്ണി ഹിറ്റായത്. കൊച്ചുണ്ണി പൊളിയുകയാണെങ്കിൽ മിണ്ടേണ്ടതില്ലെന്ന് നടിമാർ കരുതിയത് കൊണ്ടാകാം രണ്ടു ദിവസം കാത്തിരുന്നതെന്ന് ലാലിന്റെ ആരാധകർ കരുതുന്നു. 45 കോടി മുടക്കിയ ചിത്രത്തിന്റെ ഭാവി തന്നെ അപകടത്തിലാകുന്ന തരത്തിലാണ് വിവാദങ്ങളുടെ പോക്ക്. എന്നാൽ നീരാളി പൊളിച്ചത് പോലെ കൊച്ചുണ്ണിയെ തകർക്കാൻ അനുവദിക്കില്ലെന്നാണ് ലാൽ ആരാധകർ പറയുന്നത്.
ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കാൻ മോഹൻലാൽ മാത്രം വിചാരിച്ചാൽ കഴിയില്ല. അത് അമ്മയുടെ ആഭ്യന്തര കാര്യമാണ്. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അമ്മയുടെ എക്സിക്യൂട്ടീവാണ്. അമ്മയുടെ അണിയറ പ്രവർത്തകർ ഒരിക്കലും ദിലീപിനെതീരെ നടപടിയെടുക്കില്ല. കാരണം അമ്മ എന്ന പ്രസ്ഥാനത്തിന്റെ നട്ടെല്ലെന്നാണ് ഇപ്പോഴും ദിലീപ്. അദ്ദേഹം കുറ്റാരോപിതൻ മാത്രമാണെന്നാണ് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞത്. അത് ശരിയാണ്. ആരോപണത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരാൾക്കെതിരെ നടപടിയെടുക്കാനാവില്ല.
ദിലീപ് വിഷയത്തിൽ താൻ ചെയ്ത കുറ്റം എന്താണെന്നാണ് മോഹൻലാലിന് മനസിലാവാത്തത്. എറണാകുളം പ്രസ്ക്ലബിൽ നടത്തിയ പത്ര സമ്മേളനത്തിൽ ഇരക്കൊപ്പം നടനു വേണ്ടിയും പ്രാർത്ഥിക്കും എന്നൊരു നാക്ക്പിഴ മോഹൻലാലിനുണ്ടായി. പത്രസമ്മേളനം നടത്തി പരിചയമുള്ള വ്യക്തിയല്ല മോഹൻലാൽ. അതുകൊണ്ടാവാം അദ്ദേഹം അത്തരത്തിൽ പറഞ്ഞത്. അതിൽ ക്ഷമിക്കാവുന്നതാണ്. എന്നാൽ ദിലീപിനെ വിട്ട് മോഹൻ ലാലിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് എന്തു കൊണ്ടാണെന്നാണ് സിനിമാകാർക്ക് മനസിലാകാത്തത്.
മോഹൻലാൽ തങ്ങളെ പേര് പറഞ്ഞ് അഭിസംബോധന ചെയ്തില്ലെന്നാണ് രേവതി മുതൽ പേരുടെ പരാതി. മോഹൻലാൽ ഇവരെ വിളിച്ചത് നടിമാർ എന്നാണ്. അതിലെന്താണ് തെറ്റെന്ന് ലാലിന്റെ ആരാധകർ ചോദിക്കുന്നു. നടിമാർ എന്ന പേരിലറിയപ്പെടാൻ ഇവർ ആഗ്രഹിക്കുന്നില്ലേ?
ഒരു സാങ്കേതിക പ്രവർത്തകനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണൻ നിഷേധിച്ചു. അയാൾക്കെതിരെ നടപടി നിൽനിൽക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത് . ഇതിനർത്ഥം നടിമാർ ഉന്നയിച്ച ആരോപണങ്ങളിൽ പലതും വ്യാജമാണെന്നാണ്. മോഹൻലാലിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് അദ്ദേഹത്തിന്റെ വൻകിട ചിത്രങ്ങൾ പുറത്തു വരുമ്പോഴാണ്.
ഇനി മോഹൻലാലിന്റേതായി പുറത്തുവരാനുള്ളത് ഒടിയനാണ്. അപ്പോൾ നടിമാർ എന്ത് ബോംബ് പൊട്ടിക്കുമെന്നാണ് കേരളം കാത്തിരിക്കുന്നത്. തന്റെ ചിത്രങ്ങൾ പുറത്തുവരുമ്പോൾ തനിക്കെതിരെ നടിമാർ ആരോപണം ഉനയിക്കുന്നതിൽ മോഹൻലാൽ നിരാശനാണ്. ഒരു ഘട്ടത്തിൽ വിവാദങ്ങളുടെ പേരിൽ അവയിൽ നിന്ന് പടിയിറങ്ങാൻ വരെ ലാൽ ആലോചിച്ചതാണ്. എന്നാൽ അത്തരം പിൻമാറ്റങ്ങൾ മോശമാണെന്ന് ലാലിന് ലഭിച്ച ഉപദേശങ്ങൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹം രാജിയിൽ നിന്ന് പിൻമാറിയത്.
ശബരിമല വിവാദം പോലെ അമ്മയിലെ കലാപങ്ങൾ തെരുവിലിറങ്ങിയാലും അതിഭുതപ്പെടേണ്ടതില്ല. നടിമാർ ലാലിനെതിരെ ആരോപണം ആവർത്തിച്ചാൽ അദ്ദേഹത്തിന്റെ ആരാധകർ അത് കേട്ടിരിക്കാനുള്ള സാധ്യത കുറവാണ്.
https://www.facebook.com/Malayalivartha