ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും നടിമാരെന്ന് അഭിസംബോധന ചെയ്ത് അമ്മ പ്രസിഡന്റ് മോഹൻലാൽ
ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും നടിമാരെന്ന് അഭിസംബോധന ചെയ്ത് അമ്മ പ്രസിഡന്റ് മോഹൻലാൽ. തങ്ങളുടെ പേര് പറയാതെ വെറും നടിമാര്‍ എന്ന് പൊതുവില്‍ പറഞ്ഞ് മോഹന്‍ലാല്‍ അപമാനിച്ചതായി ഡബ്ല്യുസിസി പത്ര സമ്മേളനത്തില്‍ നടി രേവതി ആരോപണമുന്നയിച്ചിരുന്നു. ഇന്ന് അമ്മയുടെ പത്രസമ്മേളനത്തിലും മോഹന്‍ലാല്‍ നടിമാര്‍ എന്ന പരാമര്‍ശം ആവര്‍ത്തിച്ചു. അമ്മയ്‌ക്കെതിരെ രംഗത്ത് വന്ന സംഘടനയില്‍ തന്നെ അംഗമായ മൂന്നു നടിമാര്‍ എന്നാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞത്.
നടിമാരെ നടിമാർ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ''ആ നടിമാർ, അവരുടെ പേര് പറയുന്നില്ല, നടിമാർ എന്ന് തന്നെ പറയുന്നു. അവർ പത്രസമ്മേളനം വിളിക്കുന്നതിന് മുമ്പ് തന്നെ ദിലീപ് രാജി നൽകിയിരുന്നു. രാജി വച്ച് പുറത്ത് പോയവരെ എന്തിനാണ് തിരികെ വിളിക്കുന്നതെന്നും രാജി വച്ച നടിയാണെങ്കിലും രാജി വച്ചവർക്ക് പ്രത്യേക പരിഗണനയൊന്നും ഇല്ല. രാജി വച്ചവരെ തിരിച്ചെടുക്കണമെങ്കിൽ അപേക്ഷ തരണം. എന്നാൽ അവർ മാപ്പ് പറയേണ്ടതില്ല"- മോഹൻലാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
അമ്മയുടെ പ്രസിഡന്റെന്ന നിലയിലല്ല ഇവര്‍ വ്യക്തിപരമായാണ് തനിക്കെതിരെ ആക്രമണം നടത്തുന്നതെന്നും അതില്‍ വലിയ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രേവതിയും താനുമായി നല്ല സൗഹൃദമാണുള്ളത്. നന്നേ ചെറുപ്പത്തില്‍ തന്നെ ഞങ്ങള്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുളളതാണ്. അവര്‍ക്ക് വ്യക്തിപരമായ വിരോധമുണ്ടോ എന്നൊന്നും അറിയില്ലെന്നും മോഹന്‍ലാല്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
അമ്മയില്‍ യാതൊരു ഭിന്നതയുമില്ലെന്നും ജഗദീഷും സിദ്ദിഖും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സിദ്ദിഖ് വൈകാരികമായി പ്രതികരിച്ചുവെന്നേ ഉള്ളുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha