ചിത്രത്തിന് വേണ്ടത്ര മികവില്ലെങ്കിൽ ആദ്യ മണിക്കൂറിൽ തന്നെ ജനം തള്ളികളയും; ജനം തള്ളിയാൽ പിന്നെ സിനിമയുടെ കാര്യം പറയുകയേ വേണ്ട; ലൂസിഫർ വരാനിരിക്കെ ടെൻഷന്റെ കൊടുമുടിയിൽ മോഹൻലാലും പൃഥ്വിരാജും
സംവിധായകനാവുന്ന നടൻ പ്യഥ്വിരാജ് ടെൻഷൻ കൊടുമുടിയിൽ. 28 ന് റിലീസാകുന്ന കന്നി ചിത്രമായ ലൂസിഫറാണ് ടെൻഷന്റെ അടിസ്ഥാനം. റിലീസിന് മുമ്പേ ചിത്രത്തിനു ലഭിച്ച തകർപ്പൻ ഹൈപ്പാണ് പൃഥ്വിയെ ടെൻഷനിലാക്കിയത്.
ഓരോ ചിത്രത്തിനും റിലീസിന് മുമ്പ് ലഭിക്കുന്ന പ്രചാരം സാധാരണ ഗതിയിൽ അണിയറ പ്രവർത്തകരെ ടെൻഷനിലാക്കാറുണ്ട്. ചിത്രത്തിന് വലിയ പ്രചാരം ലഭിക്കുമ്പോൾ റിലീസിനെ കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുണ്ടാവും. ചിത്രത്തിന് വേണ്ടത്ര മികവില്ലെങ്കിൽ ആദ്യ മണിക്കൂറിൽ തന്നെ ജനം തള്ളികളയും. ജനം തള്ളിയാൽ പിന്നെ സിനിമയുടെ കാര്യം പറയുകയേ വേണ്ട.
നടൻ മോഹൻലാലിനും ഇതേ അവസ്ഥ തന്നെയാണുള്ളത്. മോഹൻലാലും ഹൈപ്പ് ഭയപ്പെടുന്നു. ഒടുവിൽ പുറത്തിറങ്ങിയ ഒടിയനാണ് ലാലിനെ പേടിപ്പിക്കുന്നത്. ഒടിയൻ ഒരു വലിയ സംഭവമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആദ്യ മണിക്കൂറിൽ തന്നെ ചിത്രം പൊട്ടിതകർന്നു. ശ്രീകുമാർ മേനോനും മോഹൻലാലും തമ്മിൽ തെറ്റാനും ഇത് കാരണമായി. ലാലും മേനോനും തമ്മിൽ അകലാനുള്ള പ്രധാന കാരണം ഒടിയനെ സംബന്ധിച്ച് പ്രചരിച്ച പ്രീ പബ്ളിസിറ്റിയാണ്. ഒടിയൻ ഒരു സംഭവമാണെന്ന മട്ടിൽ പ്രചരിച്ച കഥകൾ ചിത്രത്തിന് ചെയ്ത ദ്രോഹം ചില്ലറയല്ല. ഒടിയന്റെ പ്രിവ്യൂ കണ്ട ലാൽ തന്റെ സുഹ്യത്തുക്കളോടും ആരാധകരോടും ഇത് ഒരു സാധാരണ ചിത്രമാണെന്ന് ആവർത്തിച്ചിരുന്നു. അപ്പോഴും ശ്രീകുമാർ മേനോൻ ഒടിയൻ ഒരു അതിമാനുഷ സിനിമയാണെന്ന് പ്രചരിപ്പിച്ചു.
ഒടിയൻ വലിയ വിജയമാവില്ലെന്ന് ലാൽ പ്രവചിച്ചിരുന്നു. അതിനുള്ള സ്റ്റഫ് സിനിമയിൽ ഇല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. മോഹൻലാലിന്റെ ഊഹം ശരിയായിരുന്നു. സിനിമ വേണ്ടത്ര വിജയിച്ചില്ല. മാസങ്ങളോളം താൻ നടത്തിയ പരിശ്രമങ്ങൾ വ്യഥാവിലാകുന്നത് ലാൽ സങ്കടത്തോടെ നോക്കി നിന്നു. ഇത് ലൂസിഫറിന് സംഭവിക്കരുതെന്ന കർശന മുന്നറിയിപ്പ് മോഹൻലാൽ പൃഥ്വിക്കും ആന്റണി പെരുമ്പാവൂരിനും നൽകിയിരുന്നു.
ലൂസിഫർ ഒരു സാധാരണ സിനിമയാണെന്ന് പൃഥ്വി ആവർത്തിക്കുന്നത് ഈ സാഹചര്യത്തിലാണ്. ലൂസിഫർ ഒരു രാഷ്ട്രീയ സിനിമയാണ്. അതേ സമയം രാഷ്ട്രീയ സിനിമയാണെന്ന കാര്യം പ്രവർത്തകർ നിഷേധിക്കുന്നു. എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങൾ സിനിമയിലുണ്ടെന്നും സംവിധായകൻ സമ്മതിക്കുന്നുണ്ട്. മുരളി ഗോപിയുടെ ശക്തമായ തിരക്കഥയാണ് ചിത്രത്തിൽ ഒരു പ്രധാന ഘടകമാക്കാൻ പോകുന്നത്. ഫാസിലിന്റെയും ഇന്ദ്രജിത്തിന്റെ യും സാന്നിധ്യം ചിത്രത്തിന്റെ വിജയത്തിൽ ഒരു പ്രധാന ഘടകമാണ്.
ഒടിയനിലും നായിക മഞ്ജുവാര്യർ ആയിരുന്നു. ലാലിന്റെ സ്ഥിരം നായികയാവുകയാണ് മഞ്ജു. ചിത്രത്തിന് വലിയ പ്രധാന്യം നൽകരുതെന്ന നിർദ്ദേശം മോഹൻലാൽ മഞ്ജുവിനും നൽകിയിട്ടുണ്ട്. ഞാൻ പ്രകാശൻ എന്ന സിനിമയുടെ വരവ് പോലെ മതിയെന്നാണ് ലാൽ പറയുന്നത്. ഞാൻ പ്രകാശൻ നിശബ്ദമായി എത്തി കോടികൾ കൊയ്ത സിനിമയാണ്. അതേ ട്രീറ്റ്മെന്റ് ആയിരിക്കും റിലീസിന് നല്ലതെന്ന് ലാൽ വിശ്വസിക്കുന്നു. എന്നാൽ പൃഥ്വിരാജിന്റെ ആദ്യ സിനിമ എന്നതാണ് ചിത്രത്തെ ഇത്രയധികം പ്രതീക്ഷയാക്കി തീർക്കുന്നത്. വലിയ പ്രതീക്ഷ വേണ്ടെന്നും ഇത് ഒരു സിധാരണ സിനിമയാണെന്നും പൃഥ്വി ആവർത്തിക്കുന്നു. 28 ന് ശേഷം സംവിധായകൻ എന്ന നിലയിലുള്ള തന്റെ വിധി തീരുമാനിക്കാമെന്ന് പൃഥ്വിരാജ് പറയുന്നു.
സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥപ്പാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത്. അഛന്റെ വേഷത്തിൽ അഭിനയിക്കുന്നത് ഫാസിലാണ്. മധ്യ തിരുവിതാംകൂറിലെ രാഷ്ട്രീയ സാഹചര്യം സിനിമയിൽ വരുമ്പോൾ സ്വാഭാവികമായും കേരള കോൺഗ്രസ് പാർട്ടി സിനിമയിൽ ഒരു കഥാപാത്രമായിരിക്കും. ഒരു തെരഞ്ഞടുപ്പ് കാലത്ത് ചിത്രം തീയേറ്ററിലെത്തുന്നത് അതീവ രസകരമായിരിക്കും. ടൈംലി റിലീസ് എന്ന് വിശേഷിപ്പിക്കാം.
https://www.facebook.com/Malayalivartha