സഭയെയും ക്രിസ്തീയമൂല്യങ്ങളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാ വ്യവസായം; ലൂസിഫർ തീയറ്ററുകളിൽ നിറഞ്ഞ കയ്യടി വാരിക്കൂട്ടുമ്പോൾ പ്രതിഷേധവുമായി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ്
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ തീയറ്ററുകളിൽ നിറഞ്ഞ കയ്യടി വാരിക്കൂട്ടുകയാണ് ഈ അവസരത്തിലാണ് ലൂസിഫറിനെതിരെ കടുത്ത വിമര്‍ശവുമായി ക്രിസ്ത്യന്‍ സംഘടന രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാ വ്യവസായം എന്നാരോപണവുമായി കേരള ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റാണ് രംഗത്തെത്തിയിരിക്കുന്നത്.
മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം വിശ്വാസികള്‍ക്ക് നല്‍കട്ടെയെന്നാണ് കേരള ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഫെയ്സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജീവിതമൂല്യങ്ങള്‍ അവതരിപ്പിക്കുന്നതും, നല്ല സന്ദേശങ്ങള്‍ നല്‍കുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഫെയ്സ്ബുക്ക് പോസ്റ്റെന്നും ലൂസിഫര്‍ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവര്‍ കരുതുന്നത്, അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും എന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ‌് ഇങ്ങനെ;
'സഭയെയും ക്രിസ്തീയമൂല്യങ്ങളെയും ,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുന്ന മലയാള സിനിമാവ്യവസായം. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാൻ നമുക്ക് നൽകട്ടെ !
മൃഗത്തിന്‍െറ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്.
ഇവിടെയാണ് ജ്‌ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്‌ധിയുള്ളവന്‍മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്. വെളിപാട് 13 : 17-1 (ജീവിതമൂല്യങ്ങൾ അവതരിപ്പിക്കുന്നതും ,നല്ല സന്ദേശങ്ങൾ നൽകുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്. ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത് ,അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും.)' എന്നാണ് ഫേസ്ബുക് പോസ്റ്റ്.
പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മുന്നണിയിലും പിന്നണിയിലും സമ്പൂർണ്ണ താരത്തിളക്കവുമായെത്തുന്ന ചിത്രം ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്.
പ്രേക്ഷകനില്‍ ആവേശം സൃഷ്ടിക്കുന്ന മാസ് സീനുകള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. ചിത്രത്തില്‍ നായകനായ മോഹന്‍ലാല്‍ മുതല്‍ ചുരുക്കം രംഗങ്ങളില്‍ വന്നുപോകുന്ന അഭിനേതാക്കളെ വരെ ശക്തമായ അവതരിപ്പിക്കാന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.
മനോഹരമായ ഫ്രെയ്മുകളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കേരളത്തിലെ മലയോര ഗ്രാമം മുതല്‍ റഷ്യയിലെ മഞ്ഞുവീഴ്ന്ന കാഴ്ച്ചകള്‍ വരെ ലൂസിഫറിനുവേണ്ടി പകര്‍ത്തിയിട്ടുണ്ട്.
കേരള രാഷ്ട്രീയത്തിലെ അതികായകനായ പി.കെ. രാംദാസ് എന്ന നേതാവിന്റെ മരണവും അതിനെ തുടര്‍ന്ന് അധികാരം പിടിക്കാനായി പിന്തുടര്‍ച്ചക്കാര്‍ നടത്തുന്ന വടംവലിയിലൂടെയും കുതന്ത്രങ്ങളിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. സിനിമയുടെ ഓരോ രംഗത്തും മോഹന്‍ലാലിനെ പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന വിധം ഭംഗിയായി തന്നെ നിര്‍ത്തുന്നുണ്ട് സിനിമ. നെടുങ്കന്‍ ഡയലോഗുകള്‍ക്ക് കൂടൂതല്‍ പ്രാധാന്യം നല്‍കാതെ ലാല്‍ മാനറിസത്തിലൂടെതന്നെ തീയേറ്ററില്‍ ആരവം സൃഷ്ടിക്കുന്ന ചെറുസംഭാഷണങ്ങള്‍ ചിത്രത്തില്‍ പലയിടത്തും കാണാം. ഈ സാഹചര്യത്തിലാണ് ലൂസിഫറിനെതിരെ കടുത്ത വിമര്‍ശവുമായി ക്രിസ്ത്യന്‍ സംഘടന രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha