ഒരു പല്ലുവേദനയിലായിരുന്നു എല്ലാം തുടങ്ങിയത്; ഇപ്പോൾ ഒരു ട്യൂമര്‍ ചുമന്നാണ് ജീവിതം; അതും തലച്ചോറിനുള്ളിൽ; കടമറ്റത്ത് കത്തനാരായി പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രകാശ് പോളിന്റെ ഇപ്പോഴത്തെ ജീവിതം !

മലയാളികൾ എക്കാലവും ഓർക്കുന്ന പേരാണ് കടമറ്റത്ത് കത്തനാര്‍. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കത്തനാർ പരമ്പരയിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രകാശ് പോള്‍. ഒരുകാലത്ത് കുടുംബ പ്രേക്ഷകരെ ഒന്നടങ്കം കീഴടക്കിയ കഥാപാത്രമായിരുന്നു പ്രകാശ് പോളിന്റെ കത്തനാർ .
എഷ്യാനെറ്റില്‍ വന്ന പരമ്പരകളില്‍ വലിയ ഹിറ്റായ മാറിയ സീരിയലുകളില്‍ ഒന്നാണ് കടമറ്റത്ത് കത്തനാര്‍. കത്തനാരിന് പുറമെ നിരവധി ടെലിഫിലിമുകളിലും പ്രകാശ് പോള്‍ വേഷമിട്ടിട്ടുണ്ട്. ഷാജിയെമ്മിന്‌റെ നക്ഷത്രങ്ങള്‍, ശ്യാമപ്രസാദിന്‌റെ ശമനതാളം തുടങ്ങിയവ അദ്ദേഹം അഭിനയിച്ച മറ്റു പരമ്പരകളാണ്.
പബ്ലിഷിങ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്ത ശേഷമാണ് പ്രകാശ് പോള്‍ അഭിനയരംഗത്ത് എത്തുന്നത്. ഹൊറര്‍ പരമ്പരയായ കടമറ്റത്ത് കത്തനാറിന്‌റെതായി 267 എപ്പിസോഡുകളാണ് സംപ്രേക്ഷണം ചെയ്തത്. പരമ്പരയുടെ തുടര്‍ഭാഗങ്ങള്‍ പിന്നീട് മറ്റ് ചാനലുകളിലും വന്നു. അതേസമയം തലച്ചോറില്‍ വന്ന ട്യൂമറിനെ കുറിച്ച് ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് പ്രകാശ് പോള്‍.
ട്യൂമര്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടുളളതുകൊണ്ട് അത് ചുമന്നാണ് ഇപ്പോള്‍ തന്‌റെ ജീവിതമെന്ന് പ്രകാശ് പോള്‍ പറഞ്ഞു. 2016ല്‍ ഒരു പല്ല് വേദന വന്നതോടെയാണ് തുടക്കമെന്ന് അദ്ദേഹം പറയുന്നു. 'പല്ലുവേദന വന്നശേഷം നാടന്‍ മരുന്നുകള്‍ ചെയ്തുനോക്കി. എന്നാല്‍ നാക്കിന്‌റെ ഒരു വശം പൊളളി, മരവിച്ചുപോയി. മരുന്നിന്‌റെ പ്രശ്‌നമാണെന്ന് കരുതി ഒരു മാസം ഒന്നും ചെയ്തില്ല'.
ഡോക്ടറെ കാണിച്ചപ്പോള്‍ ന്യൂറോളജിസ്റ്റിനെ സമീപിക്കാന്‍ പറഞ്ഞു. പിന്നാലെ സ്‌കാനും കുറെ ടെസ്റ്റുകളുമൊക്കെ നടത്തി. സ്‌ട്രോക്കായിരുന്നു എന്ന് പിന്നീട് അറിഞ്ഞു', പ്രകാശ് പോള്‍ പറയുന്നു. 'വീണ്ടും സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ ട്യൂമറുണ്ടെന്ന് കണ്ടെത്തിയത്. അങ്ങനെ ആര്‍സിസിയില്‍ എത്തുകയായിരുന്നു. തലച്ചോറിനുളളില്‍ താഴെയായിട്ടാണ് ട്യൂമറുളളത്. സര്‍ജറി ചെയ്യുന്നത് അത്ര എളുപ്പമല്ല. കഴുത്തുവഴി ഡ്രില്‍ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്ന് വെച്ചു. തേങ്ങാപ്പിണാക്ക് പോലെയാണ് ട്യൂമര്‍ തലയിലുളളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു'.
അങ്ങനെ അഞ്ചാറ് ദിവസം അവിടെ ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞ ശേഷം തിരിച്ചുപോരുകയായിരുന്നു. പിന്നെ താന്‍ ട്രിറ്റമെന്റ് ഒന്നും ചെയ്തിട്ടില്ലെന്ന്' പ്രകാശ് പോള്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭാര്യയും മക്കളുമൊക്കെ നിര്‍ബന്ധിക്കാറുണ്ടെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. ഡോക്ടര്‍മാരും വിളിച്ചിരുന്നു. ഇപ്പോള്‍ നാല് വര്‍ഷമായി'.
സംസാരിക്കാനുളള ബുദ്ധിമുട്ട് ഇടയ്ക്ക് ഉണ്ടാവാറുണ്ട്. രണ്ട് സാധ്യതകളാണ് ഉളളത് ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ അതിജീവിക്കും. എന്തായാലും ഇനി ആശുപത്രിയില്‍ പോവില്ലെന്ന് തീരുമാനിച്ചു', അഭിമുഖത്തില്‍ പ്രകാശ് പോള്‍ അറിയിച്ചു. തിരുവനന്തപുരം സ്വദേശിയാണ് പ്രകാശ് പോള്‍.
https://www.facebook.com/Malayalivartha

























