സ്വന്തം പേരിൽ വ്യാജ നീലച്ചിത്ര ഗ്രൂപ്പ് ;പോലീസ് കയ്യോടെ പൊക്കി സാധികയുടെ മുന്നിലിട്ടുകൊടുത്തു ; എന്നാൽ സാധിക ചെയ്തത് മറ്റൊന്ന്; സംഭവം അറിയിക്കാൻ ലൈവിൽ എത്തിയപ്പോഴും കമന്‍റുകളിലൂടെ ലൈംഗികാധിക്ഷേപം !
മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി സാധിക വേണുഗോപാല്‍. സോഷ്യൽ മീഡിയയിലും സജീവമാണ് സാധിക. തന്റെ വിശേഷങ്ങളും ചിത്രങ്ങളും മാത്രമല്ല, നിലപാടുകളും തുറന്നുപറയുന്ന വ്യക്തിത്വമാണ് സാധികയുടേത്. അതുകൊണ്ടുതന്നെ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും സാധിക ഇരയാകാറുണ്ട്. എന്നാൽ, അതിനെയും അതിജീവിച്ചു മുന്നോട്ടുവരുന്ന കരുത്തുള്ള സ്ത്രീയാണ് സാധിക വേണുഗോപാൽ.
ഇപ്പോൾ നടി സാധിക വേണുഗോപാലിന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ ഗ്രൂപ്പ് തുടങ്ങിയ വ്യക്തിയെ പോലീസ് പിടികൂടിയ വാർത്തയാണ് സാധിക ലൈവിലൂടെ അറിയിക്കുന്നത്. കാക്കനാട് സൈബർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് താരത്തിന്റെ പരാതി കിട്ടിയ ഉടനെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടിയത്. സാധിക തന്നെയാണ് ഇക്കാര്യം ലൈവ് വീഡിയോയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. അതേസമയം, തന്റെ പേരിൽ വ്യാജ ഗ്രൂപ്പുണ്ടാക്കി അശ്ളീല ചിത്രങ്ങൾ പങ്കുവച്ചവരോട് അവസാനം സാധിക ചെയ്തതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിയിരിക്കുന്നത്.
സാധിക പറയുന്നതിങ്ങനെ;
കേരളത്തിൽ സൈബർ കേസുകൾ ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഞാൻ നൽകിയ പരാതിയുടെ ഗൗരവം മനസിലാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതിയെ കണ്ടുപിടിച്ചു തന്ന കൊച്ചിൻ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കാക്കനാടിലെ, ഗിരീഷ് സാറിനും, ബേബി സാറിനും മറ്റു ഉദ്യോഗസ്ഥർക്കും എന്റെ നന്ദി അറിയിക്കുന്നു.
എന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ ഗ്രൂപ്പ് തുടങ്ങി പോൺ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഇക്കൂട്ടർ ചെയ്തത്. കേസ് കൊടുത്തപ്പോൾ ഒരുപാട് ആളുകൾ പറഞ്ഞിരുന്നു, കേസ് നൽകിയിട്ട് ഒരുകാര്യവുമില്ലെന്ന്. പക്ഷേ എന്റെ മുമ്പിൽ ആ കുറ്റം ചെയ്ത ആൾ ഇരിക്കുന്നുണ്ട്. പൊലീസ് തക്ക സമയത്ത് തന്നെ അയാളെ പിടികൂടി. ഫോൺ മറ്റാർക്കോ കൊടുത്ത സമയത്ത് കൂട്ടുകാർ ചെയ്തതായിരിക്കാം എന്നാണ് ഇയാൾ പറയുന്നത്.
ഒരു പെൺകുട്ടിയെ മോശമായി ചിത്രീകരിച്ചു സംസാരിക്കുമ്പോളും, അവളുടെ മോശം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ആഘോഷം ആക്കുമ്പോഴും അപകീർത്തിപ്പെടുത്തുമ്പോളും സ്വന്തം വീട്ടിലുള്ള സ്ത്രീകളെ പറ്റി ജന്മം തന്ന അമ്മയെ ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. കേരളത്തിൽ ഒരു പെൺകുട്ടിയും ഒറ്റപ്പെടുന്നില്ല പരാതി യഥാർഥമെങ്കിൽ സഹായത്തിനു കേരള പൊലീസും, സൈബർ സെല്ലും സൈബർ ക്രൈം പൊലീസും ഒപ്പം ഉണ്ടാകും. കുറ്റം ചെയ്യുന്ന ഓരോരുത്തർക്കും ഒരുനാൾ പിടിക്കപ്പെടും എന്ന ബോധം വളരെ നല്ലതാണ്.
ഇന്ന് നമ്മുടെ വീടുകളിൽ കുട്ടികൾ ഓൺലൈൻ പഠനം നടത്താൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ 18വയസ്സ് പൂർത്തിയാകാത്ത കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോണുകൾ കൊടുക്കുമ്പോൾ മാതാപിതാക്കളുടെ ശ്രദ്ധ വളരെ പ്രാധാന്യം അർഹിക്കുന്നു. ആർക്കും എന്തും ചെയ്യാവുന്ന വിശാലമായ സൈബർ ലോകത്തിന്റെ ഇരകളായി സ്വന്തം കുട്ടികൾ മാറുന്നുണ്ടോ എന്നു ഇടയ്ക്കിടെ നോക്കുന്നതും സൈബർ കുറ്റകൃത്യത്തിന്റെ ദൂഷ്യവശങ്ങൾ അവരെ പറഞ്ഞു മനസിലാക്കുന്നതും നല്ലതായിരിക്കും.
(ഈ ക്രൈം ചെയ്ത വ്യക്തി ആലപ്പുഴ സ്വദേശി ആണ് അയാൾ എന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാൻ താൽപര്യം ഇല്ല. അതുകൊണ്ട് തന്നെ ഞാൻ ഈ കേസ് പിൻവലിക്കുന്നു.) എന്നാല്‍ കാക്കനാടുള്ള സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇക്കാര്യം ആരാധകരോട് പങ്കുവെക്കാനായി ഇന്‍സ്റ്റഗ്രാമിലൂടെ സാധിക നടത്തിയ ലൈവിനിടയിലും കമന്‍റുകളിലൂടെ താരത്തിനെതിരെ ലൈംഗികാധിക്ഷേപമുണ്ടായി. സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് സാധിക അപ്പോള്‍ത്തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്‍തു. ഇത്തരക്കാരെ എന്താണ് ചെയ്യേണ്ടതെന്നാണ് ഇപ്പോൾ സാധിക ചോദിക്കുന്നത്.
മുൻപൊരിക്കൽ സോഷ്യല്‍ മീഡിയയില്‍ തന്‍റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ വഴി കബളിപ്പിക്കലും പണംതട്ടലും നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് സാധിക രംഗത്തുവന്നിരുന്നു . ചാന്‍സ് നല്‍കാമെന്ന് വാഗ്‍ദാനം ചെയ്‍തുകൊണ്ടുള്ള കബളിപ്പിക്കലുകളും നടക്കുന്നുണ്ടെന്ന് സാധിക പറഞ്ഞിരുന്നു. തന്‍റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്ക് താന്‍ ഒരിക്കലും ഉത്തരവാദി ആയിരിക്കില്ലെന്നും സാധിക മുന്നറിയിപ്പ് നൽകിയിരുന്നു .
https://www.facebook.com/Malayalivartha