മക്കളെ ചേർത്ത് പിടിച്ച് ചിരിക്കുന്ന മുഖം... എന്നാൽ ഉള്ളിൽ കുന്നോളം സങ്കടങ്ങൾ.. ബാക്കിവെച്ചത് വലിയ സ്വപ്നം

ജോൺ ഹോനായ് എന്ന മലയാളത്തിന്‍റെ ആദ്യ ക്ലാസിക് വില്ലൻ എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ്. ആ പേരു തന്നെ പ്രേക്ഷകർക്കൊക്കെ പുതുമയായിരുന്നു.ഒപ്പം ചെമ്പൻ മുടിയും കണ്ണടയും 'അമ്മച്ചീ' എന്ന വിളിയുമൊക്കെ സ്ഥിരം കണ്ടുമടുത്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രേക്ഷക ഹൃദയം കീഴടക്കി.എന്നാൽ ഇനി ആ അതുല്യ പ്രതിഭ ഇല്ല.
സ്വപ്‌നങ്ങൾ പലതും ബാക്കിയാക്കി റിസബാബ ഈ ലോകത്തോട് വിടപറഞ്ഞു.താരത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തികൊണ്ട് നിരവധിയാളുകളാണ് സോഷ്യൽ മീഡിയ വഴി കുറിപ്പുകൾ പങ്കിടുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു സുഹൃത്ത് കുറിച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജ്യേഷ്ഠ സഹോദരൻ്റെ സ്ഥാനത്ത് കണ്ട വ്യക്തിയാണ് അദ്ദേഹമെന്നും ഈ വിയോഗം വലിയ നഷ്ടമാണെന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം
'മക്കളെ ചേർത്ത് പിടിച്ച് നിഷ്കളങ്കമായി ചിരിച്ച് നിൽക്കുന്ന പ്രിയ ജ്യേഷ്ട സഹോദരൻ റിസാ ബാവ ഇനിയില്ല. റിസാക്ക എന്നും ബാബാജി എന്നും ഞാൻ വിളിക്കുമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് വൈറ്റിലക്കടുത്തുള്ള ഡോ.മുഹമ്മദ് ഇഖ്ബാലാണ് റിസാക്കയെ എനിക്ക് പരിചയപ്പെടുത്തുന്നത്. അന്ന് എന്റെ കൂടെ വാപ്പിച്ചിടെയും പിന്നീട് എന്റേയും പ്രിയ സുഹൃത്തായ ബാബു ചേട്ടനും ഉണ്ടായിരുന്നു. റിസാക്കയുമായി ഇണക്കവും പിണക്കവും ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും ഉള്ളിൽ ഒരു സഹോദര സ്നേഹം എന്നുമുണ്ടായിരുന്നു.'
'എന്റെ പ്രിയ സുഹൃത്ത് മമ്മാലിക്ക സംവിധാനം ചെയ്ത 'പ്രേതം ഉണ്ട് സൂക്ഷിക്കുക' എന്ന ചിത്രത്തിൽ റിസാക്ക ഉണ്ടായിരുന്നു. 'ആ വീട്ടിൽ പ്രേതമുണ്ട്'എന്ന് പറയുന്ന ഒരു ചെറിയ കഥാപാത്രമായി ഞാനും ഉണ്ടായിരുന്നു. എന്റെ കൊച്ച് വീടിന്റെ താമസ ചടങ്ങിന് ഒരു താര ജാഡയുമില്ലാതെ എല്ലാരോടും കുശലം പറഞ്ഞ് റിസാക്കയും ഒത്തിരി നേരം ഉണ്ടായിരുന്നു. ഞാൻ കുട്ടികൾക്കായി ഒരു മ്യൂസിക് അക്കാഡമി വീട്ടിൽ തുടങ്ങിയപ്പോൾ ഉദ്ഘാടനവും റിസാക്കയായിരുന്നു.'
'ഡോ.മുഹമ്മദ് ഇഖ്ബാൽ, ഡോ. ഗ്ലോബൽ ബഷീർ, ബാബു ചേട്ടൻ ,നോയൽ തുടങ്ങിയ ഞങ്ങൾ ഒത്തിരി ദിവസങ്ങളിൽ വൈറ്റിലക്കടുത്തുള്ള ലോകാ റെസ്റ്റോറന്റിൽ ഞങ്ങളുടെ സ്വപ്നങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഇന്ന് ദൈവാനുഗ്രഹത്താൽ ആ സ്വപ്നങ്ങൾക്കടുത്താണ് ഞങ്ങളെല്ലാം.''പക്ഷെ പൊടുന്നനെയുള്ള ഈ ജേഷ്ട സഹോദരന്റെ വിട പറച്ചിൽ മലയാള സിനിമക്കും എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒരു വലിയ നഷ്ടം തന്നെയാണ്. നീതിമാനായ ദൈവം അദേഹത്തിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ, മുഹമ്മദ് റഫീക്ക്, അരൂർ'
ആകാരഭംഗി കൊണ്ടും അവതരണരീതി കൊണ്ടും നായകന് തുല്യനായൊരു വില്ലനായിരുന്നു 1990ൽ സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഇൻ ഹരിഹർ നഗർ' എന്ന സിനിമയിൽ റിസബാവ അവതരിപ്പിച്ച ജോൺ ഹോനായ്.1990-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഡോക്ടർ പശുപതി’ എന്ന സിനിമയിൽ പാർവതിയുടെ നായകനായി അഭിനയിച്ചു.150-ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും റിസബാവ എത്തുന്നത് ആ പറക്കലിലൂടെയായിരുന്നു. രാഷ്ട്രീയക്കാരന്റെ വേഷം നന്നായി ഇണങ്ങുന്ന കലാകാരനായിരുന്നു റിസബാവ.
https://www.facebook.com/Malayalivartha
























