കുട്ടികളുടെ മുഖവും, അമ്പത് വയസുകാരന്റെ ശരീരവും... നഷ്ടപ്പെട്ട് പോയ കഥാപാത്രങ്ങള്‍ മറ്റ് പലരും ചെയ്ത് ടെലികാസ്റ്റ് ചെയ്യുമ്പോൾ ഒത്തിരി വേദനിച്ചിട്ടുണ്ട് - ശരൺ പുതുമന

തടികാരണം പല അവസരങ്ങളും നഷ്ടപ്പെട്ടുവെന്ന് തുറന്നുപറഞ്ഞ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ശരൺ പുതുമന. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
കഴിഞ്ഞ ഒരു വര്‍ഷത്തിന് മുമ്പ് വരെയുള്ള എന്റെ തടി എന്ന് പറഞ്ഞാല്‍ എങ്ങനെ ആയിരുന്നുവെന്ന് എനിക്കും ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ക്കും പ്രേക്ഷകര്‍ക്കുമൊക്കെ അറിയാം.
കൊവിഡ് തുടങ്ങിയതിന് ശേഷമാണ് മൂന്ന് നാല് മാസം ഒരു പണിയുമില്ലാതെ വീട്ടിലിരുന്നത്. ആ സമയത്ത് ഒന്ന് തടി കുറച്ച് നോക്കാമെന്ന് തോന്നി. അന്നേരം ഭാര്യയുടെ സപ്പോര്‍ട്ട് കൂടി ലഭിച്ചു. ഒന്ന് നടന്നൂടേ, ഓടിക്കൂടേ, എന്ന് പറഞ്ഞ് പിരികേറ്റും.
അങ്ങനെ തുടങ്ങിയതാണ്. പത്ത് ദിവസം കൊണ്ട് സെറ്റായി. രണ്ടര മൂന്ന് മാസം കൊണ്ട് പതിനേഴ് കിലോയോളം കുറച്ചു. നൂറ്റി പന്ത്രണ്ട് കിലോ ശരീരഭാരം എനിക്ക് ഉണ്ടായിരുന്നു. ഭയങ്കരമായി മധുരും കഴിക്കുന്ന ആളാണ്. പിന്നെ പാരമ്പര്യമായി എല്ലാവരും തടി ഉള്ളവരാണ്. അതിന്റെയും ഉണ്ടാവും.
ഒക്ടോബറിലാണ് കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയിൽ അഭിനയിക്കാൻ തുടങ്ങിയത്. പക്ഷെ എന്റെ തടി കുറഞ്ഞോ, എനിക്കിത് പറ്റുമോ എന്നുള്ളത് എല്ലാവര്‍ക്കുമൊരു സംശയമായിരുന്നു. ഫോട്ടോ അയച്ച് കൊടുത്തിട്ട് പോലും അവര്‍ വിശ്വസിച്ചില്ല. പിന്നെ നേരിട്ട് കണ്ടിട്ടാണ് എന്നെ ആ കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നത്.
മുമ്പ് തടി ഉണ്ടെങ്കിലും വൃത്തിക്കെട്ട തടി അല്ലായിരുന്നു. ഡാന്‍സ് കളിക്കുമ്പോഴും, ഫൈറ്റ് ചെയ്യുമ്പോഴും ഞാന്‍ ഫ്‌ളെക്‌സിബിളായിരുന്നു. പക്ഷേ ഒരു കഥാപാത്രം തിരഞ്ഞെടുക്കുമ്പോൾ അഭിനയം ഓക്കോ ആയിരിക്കും. പക്ഷേ ബോഡി കൊണ്ട് അതിന് ചേരാതെ വരും. അങ്ങനെ ഒരുപാട് കഥാപാത്രം എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷം വരെ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ശരണ്‍ വെളിപ്പെടുത്തുന്നു. തടി കൂടിയത് കൊണ്ട് വരുന്ന കഥാപാത്രങ്ങളില്‍ അവര്‍ ഉദ്ദേശിക്കുന്നത് അതായിരിക്കില്ല. നിന്റെ മുഖം കുട്ടിയെ പോലെ ആണെങ്കിലും ശരീരം അമ്പത് വയസുകാരന്റേത് പോലെയാണെന്ന് എല്ലാവരും പറയുമായിരുന്നു.
അങ്ങനെ നഷ്ടപ്പെട്ട് പോയ കഥാപാത്രങ്ങള്‍ മറ്റ് പലരും ചെയ്ത് ടെലികാസ്റ്റ് ചെയ്യുമ്പോൾ ഒത്തിരി വേദനിച്ചിട്ടുണ്ട്. ഇത് ഞാന്‍ ചെയ്യേണ്ടിരുന്നത് ആണല്ലോ. എന്റെ തടി കാരണം പോയതല്ലേ എന്ന് ആലോചിക്കും. എന്നിട്ട് നാല് ലഡു കൂടി തിന്നും.
സീരിയലില്‍ അച്ഛന്റെ വേഷം അവതരിപ്പിക്കുന്നതില്‍ തുടക്കത്തില്‍ ചെറിയ വിഷമം തോന്നിയിരുന്നു. പിന്നെ അതങ്ങ് കുഴപ്പമില്ലാതെ പോവുകയാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
2004ൽ ആയിരുന്നു ഫ്രീലാൻസ് ജേണലിസ്റ്റായ റാണിയുമായി വിവാഹം കഴിഞ്ഞത്. മകൾ ഉപാസന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
കോവിഡ് സമയത്ത് മൊബൈലിൽ മകൾക്കൊപ്പം 4 ഷോർട്ഫിലിമുകൾ ചിത്രീകരിച്ചു. സിനിമയിലെ അടുത്ത സുഹൃത്തുക്കളുടെ ഓൺലൈൻ കൂട്ടായ്മ വഴി ഒരു ആൽബവും ചിത്രീകരിച്ചിരുന്നു. ഇത് ഹിറ്റാവുകയും ചെയ്തു.
https://www.facebook.com/Malayalivartha


























