സുഹൃത്തിന്‍റെ വീട്ടില്‍ വെച്ച് പരിചയം, അടുപ്പം മുതലെടുത്ത് നിരന്തരം ശല്യപ്പെടുത്തി, നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്ലാറ്റിന് മുന്നിലുമെത്തി ശല്യം ചെയ്യൽ തുടർന്നു, പാര്‍വതി തിരുവോത്തിന്‍റെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന നടി പാര്‍വതി തിരുവോത്തിന്‍റെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ അഫ്സലിനെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. 2017ല്‍ ബംഗളൂരുവില്‍ സുഹൃത്തിന്‍റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവ് പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പാര്‍വതിയുടെ പരാതി.
കൂടാതെ നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്ലാറ്റിന് മുന്നിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പാര്‍വതി പൊലീസില്‍ പരാതിപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. മരിയാൻ, ബാംഗ്ലൂര്‍ ഡെയ്സ്, എന്നു നിന്‍റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വൈറസ്, ആർക്കറിയാം തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ്. പലപ്പോഴും അഭിപ്രായങ്ങള്‍ വെട്ടി തുറന്ന് പറയാന്‍ മടി കാണിക്കാത്ത നടികൂടിയാണ് അവര്‍.
മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും തമാശകളും അത്ര സുഖമുള്ള ഏർപ്പാട് അല്ലെന്ന് നടി വ്യക്തമാക്കിയിരുന്നു. ബുളീമിയയെ അതിജീവിച്ച അനുഭവം തന്റെ ഇൻസ്റ്റഗ്രാമിലൂടെ തുറന്നെഴുതുകയായിരുന്നു ഇത്തരത്തിൽ തുറന്നടിച്ചത്.
മാനസിക സമ്മര്‍ദ്ദം മൂലം അമിതമായി ഭക്ഷണം കഴിക്കുന്ന രോഗാവസ്ഥയാണ് ബുളീമിയ. തന്റെ ശരീരത്തെ കുറിച്ച് ആളുകള്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും അത്തരം അഭിപ്രായങ്ങളും തമാശകളുമാണ് തന്നെ ബുളീമിയ എന്ന രോഗാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിക്കുകയുണ്ടായി.
വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ടാണ് താന്‍ ബുളീമിയയെ അതിജീവിച്ചത്. ചിരിക്കുമ്പോള്‍ തന്റെ കവിളുകള്‍ വലുതായി കാണുന്നതിനാല്‍ വര്‍ഷങ്ങളോളം താന്‍ ചിരിച്ചിരുന്നില്ല. എന്നാല്‍ സൂഹൃത്തുക്കളുടെയും ഫിറ്റ്‌നസ് കോച്ചിന്റെയും തെറപ്പിസ്റ്റിന്റെയുമെല്ലാം സഹായത്തോടെ വീണ്ടും തുറന്ന് ചിരിക്കാന്‍ തനിക്ക് സാധിച്ചു. മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള അനാവശ്യമായ അഭിപ്രായങ്ങളും കമന്റുകളും ദയവ് ചെയ്ത പറയാതിരിക്കുക എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പാര്‍വ്വതി കുറിപ്പ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha
























