രാജേഷ്പിള്ളയുടെ ഓര്‍മ്മകളില്‍ വിതുമ്പലോടെ ബി. ഉണ്ണികൃഷ്ണന്‍

അന്തരിച്ച സിനിമ സംവിധായകന്‍ രാജേഷ്പിള്ളയെ അനുസ്മരിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജേഷുമായി പങ്കുവെച്ച നല്ല സമയത്തെക്കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നത്.
എറണാകുളത്തെ മള്‍ട്ടിപ്ലക്‌സിന്റെ തിരശീലയില്‍ 'ട്രാഫിക്കി'ന്റെ അവസാന ഫ്രെയിമും 'ഫെയ്ഡ് ഔട്ട്' ആയപ്പോള്‍ രാത്രി വല്ലതെ വൈകിയിരുന്നു. എനിക്ക് സീറ്റില്‍നിന്ന് എണീക്കാന്‍ തോന്നിയില്ല. ആ സിനിമയില്‍, മറ്റെല്ലാവണ്ടികളേയും തടഞ്ഞിട്ടുകൊണ്ട്, എല്ലാ വഴികളും, ഒരാംബുലന്‍സിന് ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനായി ഒഴിച്ചിടുന്നുണ്ട്. സത്യത്തില്‍, സിനിമക്കുള്ളിലെ ആ ആംബുലന്‍സ്, ആ സിനിമയുടെ തന്നെ രൂപകമായിരുന്നു. മലയാള സിനിമയുടെ നടപ്പുവഴികളെ ആപത്ക്കരമായി ഉപേക്ഷിച്ചുകൊണ്ട്, സ്ഥിരം റൂട്ടിലോടുന്ന ഞങ്ങളുടെയെല്ലാം വണ്ടികളെ കാതങ്ങള്‍ പിന്നിലാക്കി കുതിച്ച, ഒരു ജീവന്‍രക്ഷാ വണ്ടിയായിരുന്നു, 'ട്രാഫിക്ക്.' തിയറ്റര്‍ വിട്ടിറങ്ങി കാറില്‍ കയറിയ ഞാന്‍, വീട്ടിലേക്കുള്ള യാത്രയില്‍, വാച്ചില്‍ നേരം നോക്കി. ഒന്നര കഴിഞ്ഞിരിക്കുന്നു. സാരമില്ല, ഫോണെടുത്ത് രാജേഷിനെ വിളിച്ചു; മറുതലയ്ക്കല്‍ അയാളുടെ പതറിയ ശബ്ദം. ഞാനയാളോട്, ഒരുപാട് സംസാരിച്ചു. മറുപടി കുറേ 'താങ്ക് യു, ചേട്ടാ'കളില്‍ ഒതുങ്ങി. തൊട്ടടുത്ത ദിവസങ്ങിളിലെപ്പോഴോ രാജേഷ് എന്നെ വിളിച്ചു: ' വെറുതെ വിളിച്ചതാ, ചേട്ടാ....അത്രക്ക് നേരം വൈകി അന്ന് നിങ്ങളെന്നെ വിളിച്ചൊരുപാട് നേരം സംസാരിച്ചില്ലേ...വലിയൊരടുപ്പം തോന്നുന്നു, ചേട്ടനോട്'
ആ വെറുതേവിളികള്‍ പിന്നെ തുടര്‍ന്നുകൊണ്ടേയിരുന്നു. ഉള്ളില്‍ മുഴുവനും സിനിമയും സഹൃദവും സ്‌നേഹവുമായിരുന്നു, രാജേഷിന്. ചെറിയകാര്യങ്ങളോടുപോലും അയാള്‍ തികച്ചും വൈകാരികമായി പ്രതികരിച്ചിരുന്നു. മിലിയുടെ റിലിസിന് മുംപ്, രാജേഷ് എന്നെ വന്ന് കണ്ടിരുന്നു. അയാള്‍ വല്ലാത്തൊരു പിരിമുറുക്കത്തിലായിരുന്നു. കുറെനേരം സംസാരിച്ചിരുന്നിട്ട് പോയി. പോയി കുറച്ചു കഴിഞ്ഞ്, എന്നെ ഫോണില്‍ വിളിച്ചു: ' നേരിട്ട് ചോദിക്കാന്‍ കഴിഞ്ഞില്ല, എനിക്കൊരു തിരക്കഥ എഴുതി തരുമോ?' ഞാന്‍ അതിശയിച്ചു പോയി. ഞാന്‍ ചെയ്യുന്ന തരം സിനിമകളില്‍നിന്ന് എത്രയോ വ്യത്യസ്തമായ സിനിമകളാണ് അയാളുടെ ഉള്ളില്‍ ഉണ്ടായിരുന്നതെന്ന തികഞ്ഞ ബോധ്യം എനിക്കുണ്ടായിരുന്നു. ഉടന്‍തന്നെ, അയാള്‍ എന്നെ ഒരിക്കല്‍കൂടി ഞെട്ടിച്ചു; ' ചേട്ടന്‍ എനിക്കൊരു ലവ് സ്‌റ്റോറി എഴുതിതരണം.' അസാധാരണമായ ഒരു ഡിമാന്റ് ആയിരുന്നു, അത്. അയാള്‍ തുടര്‍ന്നു: ' നിങ്ങള്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ജലമര്‍മ്മരം ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ, അമൃത റ്റിവിക്ക് വേണ്ടിചെയ്ത അന്നും മഴയായിരുന്നു എന്ന ഷോര്‍ട്ട് ഫിലിമും. അതുപോലൊരു റ്റെല്ലിംഗ്...അതുപോലെ ഇമോഷനലായ ഒരു സിനിമ...' നമ്മുക്ക് നോക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.
കുറേ ദിവസങ്ങള്‍ക്ക് ശേഷം, ഞാന്‍ മുംബൈയില്‍ വിരസമായൊരു വൈകുന്നേരം തള്ളിനീക്കുന്നതിനായി, ഒരു ഹിന്ദി സിനിമയ്ക്ക് ടിക്കറ്റ് എടുത്ത് തിയറ്ററില്‍ കയറി. അവിടെ വച്ച് അവിചരിതമായി മാനസികനില തെറ്റിയ ഒരു പെണ്‍കുട്ടിയെയും അവളുടെ അച്ഛനെയും അഭിമുഖികരിക്കേണ്ടി വന്നു. തിരികെ വന്ന്, ഞാന്‍ രാജേഷിനെ കണ്ടു. തീര്‍ത്തും ക്ഷീണിതനായിരുന്നു, അയാള്‍. വേട്ടയുടെ പോസ്റ്റ്‌പ്രൊഡക്ഷന്‍ നടക്കുകയായിരുന്നു, അപ്പോള്‍. ആരോഗ്യം നോക്കാതെ ഉഴപ്പുന്നതില്‍ ഞാന്‍ അയാളെ വഴക്ക് പറഞ്ഞു. ചിരിച്ചുകൊണ്ട്, എന്റെ കൈയ്യില്‍ പിടിച്ചുകൊണ്ട് രാജേഷ് പറഞ്ഞു, വേട്ട തിയറ്ററില്‍ എത്തിയാല്‍ പിന്നെ, ആരോഗ്യം വീണ്ടെടുത്തതിന് ശേഷമേ മറ്റൊരു സിനിമയെ കുറിച്ച് ചിന്തിക്കൂയെന്ന്. പിരിയാന്‍ സമയം ഞാന്‍ അയാളോട് പറഞ്ഞു, അയാള്‍ ആവശ്യപ്പെട്ട തിരക്കഥ ഞാന്‍ എഴുതാമെന്ന്. അതില്‍ പ്രണയമുണ്ടാവും, ഒപ്പം ഒരച്ഛന്റെ നീറ്റലും. വല്ലാതെ excited ആയി അയാള്‍. ഇപ്പോള്‍, എന്റെ പ്രിയപ്പെട്ട രാജേഷ് കഥ മുഴുവനും തീരും മുമ്പേ, തിയറ്ററിന്റെ പുറം വാതില്‍ തുറന്ന്, ഇരുട്ടിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു. മനോനില തെറ്റിയ ഒരു പെണ്‍കുട്ടിയും, അവളുടെ ഒരിക്കലും വരാത്ത കാമുകനും, അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഉള്ളം കലങ്ങി നിന്ന ഒരച്ഛനും എന്റെ മുമ്പില്‍ ബാക്കിയാവുന്നു. ഇതുപോലെ എത്ര കഥാപാത്രങ്ങളും, പൂര്‍ത്തിയാവാത്ത എത്ര കഥകളും സിനിമകളും ഇവിടെ ഉപേക്ഷിച്ചുകൊണ്ടാണ് നീ യാത്രയാവുന്നത്. എനിക്കിപ്പോള്‍ തോന്നുന്ന നഷ്ടബോധവും, ദേഷ്യവും, ദു:ഖവും ഒരോ മലയാള സിനിമാപ്രേക്ഷകനും അനുഭവിക്കുന്നുണ്ട്. പ്രിയ രാജേഷ്, ഞങ്ങളനുഭവിക്കുന്ന ഈ നഷ്ടബോധമാണ്, നിന്റെ പ്രതിഭയുടെ ബക്കിപത്രം. അളവറ്റ സ്‌നേഹത്തോടെ ഞങ്ങള്‍ നിന്നെ യാത്രയാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















