പൾസർ തന്നെയും ക്രൂരമായി പീഡിപ്പിച്ചു; സിനിമ രംഗത്തുള്ളവർ തന്നെ ഒറ്റപ്പെടുത്തി: അന്വേഷണ സംഘത്തിന് മൊഴി നൽകി യുവ നടി

കൊച്ചിയില്‍ യുവനടിയെ ഓടുന്ന കാറില്‍ അതിക്രമത്തിന് ഇരയാക്കിയ പള്‍സര്‍ സുനിക്കെതിരെ മറ്റൊരു പരാതി കൂടി. മൂന്ന് വര്‍ഷം മുമ്പ് സുനിയുടെ ക്വട്ടേഷനില്‍ തളര്‍ന്ന യുവനടിയാണ് അന്വേഷണ സംഘത്തിന് മൊഴി നല്കിയത്. കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മാതാവിന് വേണ്ടിയായിരുന്നു സുനിയുടെ ഈ ക്വട്ടേഷന്‍. എന്നാല്‍ ഈ സംഭവം സിനിമാ മേഖലയിലെ പ്രമുഖര്‍ ഇടപെട്ട് ഒതുക്കി തീര്‍ത്തിരുന്നു.
ഈ കേസാണ് പുതിയ നീക്കത്തിലൂടെ സജീവമാകും. സുനിലിന്റെ ക്രിമിനല്‍ പശ്ചാത്തലം ദിലീപ് മനസിലാക്കിയത് നിര്‍മാതാവില്‍ നിന്നാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്ക് ഇയാള്‍ ഇടനിലക്കാരനായതിന്റെ തെളിവുകളും ലഭിച്ചു. ഇപ്പോള്‍ ജനപ്രതിനിധിയായ നടന്റെ ഡ്രൈവറായി സുനില്‍ ജോലി ചെയ്യുമ്പോഴാണ് ആദ്യ നടിയെ തട്ടിക്കൊണ്ട് പോയത്.
ലോഹിതദാസ് ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിക്കെതിരെ ഒരു നിർമ്മാതാവിനുണ്ടായ വ്യക്തി വൈരാഗ്യമായിരുന്നു ക്വട്ടേഷനു പിന്നില്‍. സംഭവം രഹസ്യമായി വയ്ക്കാന്‍ സിനിമരംഗത്തുള്ളവര്‍ ഉപദേശിച്ചതോടെ നടി ഒറ്റപ്പെടുകയായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് മാറി നിന്ന നടി അടുത്തിടെയാണ് വീണ്ടും തിരിച്ചെത്തിയത്. എന്നാല്‍ രണ്ടാം നിര ചിത്രങ്ങളില്‍ മാത്രമാണ് അവര്‍ക്ക് അവസരം ലഭിച്ചത്. പള്‍സറിന്റെ ക്വട്ടേഷനില്‍ മനോനില തെറ്റിയ അവര്‍ കുറെക്കാലം പുറത്തിറങ്ങിയതുമില്ല. ഇപ്പോള്‍ കൊച്ചിയിലാണ് താമസം.
അതേസമയം, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അടക്കമുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. കേസില്‍ ആരോപണ വിധേയരായ കൂടുതല്‍ പേരെ ചോദ്യംചെയ്യുന്നതു തുടരുമെന്നും പ്രത്യേക അന്വേഷണസംഘം അറിയിച്ചു. കേസില്‍ അറസ്റ്റിലായ ദിലീപിന് പുറകെ മാനേജര്‍ അപ്പുണ്ണി പ്രതിയാകുമെന്ന് സൂചന. ദിലീപ് കുറ്റ സമ്മതം ഇതുവരെയും നടത്താത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് പദ്ധതിയിടുന്നത്.
അപ്പുണ്ണി കഴിഞ്ഞ രണ്ട് ദിവസമായി ഒളിവില്‍ പോയതോടെ ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ടെന്ന നിലയിലാണ് പോലീസ് കുറ്റപത്രം തയ്യാറാക്കുന്നതെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























