സുരഭിയെയും മിന്നാമിനുങ്ങിനെയും ഒഴിവാക്കാന്‍ കാരണം അതായിരുന്നു, ഒരു വനിത സംഘടനയും സുരഭിയ്ക്ക് സഹായവുമായി എത്തിട്ടില്ലെന്ന് മിന്നാമിനുങ്ങിന്റെ സംവിധായകന്‍ അനില്‍ തോമസ് പറയുന്നു
ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറെ ചര്‍ച്ചയായ വിഷയമാണ് ദേശീയ അവാര്‍ഡ് ജേതാവ് സുരഭിയെ ഒഴിവാക്കിയ വിഷയം.മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരഭി ലക്ഷ്മിയിലൂടെ കേരളത്തിലെത്തുന്നത്. കേരളത്തില്‍ സുരഭിക്ക് ലഭിച്ചത് പ്രത്യേക പരാമര്‍ശം മാത്രം.
മലയാളത്തിലെ മുന്‍നിര നടിമാരുടെ കുട്ടത്തിലല്ല സുരഭി. ദേശീയ പുരസ്‌ക്കാരം ലഭിച്ചതിന് ശേഷമാണ് നടിയെന്ന തരത്തില്‍ സുരഭി ശ്രദ്ധിക്കപ്പെടുന്നത് പോലും. കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ നടിയെ അപമാനിച്ചിരിക്കുകയാണ് ഐഎഫ്എഫ്‌കെ.
കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്രമേളയില്‍ ഈ ദേശീയ പുരസ്‌ക്കാര ജേതാവിന് സ്ഥാനമില്ലെന്ന് മാത്രമല്ല, സിനിമ കാണാന്‍ പാസ്സ് പോലുമില്ല. സുരഭിക്ക് നേരിട്ട ഈ അവഗണനയ്ക്ക് എതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് സുരഭിയ്ക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്തത്.
ചലച്ചിത്രമേളയില്‍ സുരഭിയെ ഒഴിവാക്കാനുള്ള കാരണം എന്താണെന്ന് മിന്നാമിനുങ്ങ് ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ തോമസ് മലയാളി വാര്‍ത്തയോട് പറഞ്ഞു.
മിന്നാമിനുങ്ങ് എന്നു പറയുന്ന സിനിമ 14 വര്‍ഷങ്ങള്‍ക്കു ശേഷം സുരഭി എന്ന നടിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന സിനിമയാണ്. ചിത്രം കണ്ടവര്‍ സുരഭിയുടെ അഭിനയത്തോടൊപ്പം ചിത്രത്തിന്റെ പ്രമേയത്തെയും അവതരണത്തെയും ഏറെ പ്രകീര്‍ത്തിച്ചു.
ഐഎഫ്എഫ്‌കെ പോലുള്ള വേദിയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും അതുവഴി പ്രേക്ഷകരുമായി സംവദിക്കാനുള്ള അവസരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ചിത്രം തഴയപ്പെട്ടപ്പോള്‍ അതേക്കുറിച്ച് വീക്ഷിച്ചപ്പോള്‍ ജൂറിയുടെ തീരുമാനം എന്നായിരുന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
എന്നാല്‍ ഇതില്‍ ചില ചരടുവലികള്‍ നടത്തിട്ടുണ്ട്. ഇപ്പോള്‍ ഐഎഫ്എഫ്‌കെയില്‍ മത്സരവിഭാഗത്തിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച പല ചിത്രങ്ങളും സാമാന്യ നിലവാരം പുലര്‍ത്തുന്നില്ല എന്നു പ്രേക്ഷകര്‍ പറയുമ്പോള്‍ ഇതിനു മറുപടി പറയാന്‍ ജൂറിയ്ക്കും ബന്ധപ്പെട്ടവര്‍ക്കും ബാധ്യതയില്ലേയെന്നും അനില്‍ തോമസ് ചോദിക്കുന്നു.
ഇതില്‍ തരാതരം പോലെ ചില വിഭാഗങ്ങളില്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്ത് മാനദണ്ഡമാണ് . 2013 ലെ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ലയേഴ്‌സ് ഡേ, ഇവിടെ മൈഗ്രേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2010 ല്‍ ഇതേ മോഹന്‍ ദാസിനു കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വ ചിത്രത്തിനു ഐഎഫ്എഫ്‌കെയില്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ , ഐഎഫ്എഫ്‌കെ വേദിയില്‍ ആദരിച്ചു. ഇത് സുരഭിയുടെ കാര്യം വന്നപ്പോള്‍ എന്ത് കൊണ്ടാണ് ഈ ചിറ്റമ്മനയമെന്ന് അദ്ദേഹം ചോദിച്ചു.
2006 ല്‍ തകരച്ചെണ്ട എന്ന ചിത്രം കള്‍ച്ചറല്‍ എക്‌സേബ് എന്ന പേരില്‍ വിദേശത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ അതോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെ മറ്റു ചിത്രങ്ങളുടെ സംവിധായകരെ കൊണ്ടുപോയപ്പോള്‍ ഈ ചിത്രത്തിന്റെ സംവിധായകനായ അവിരാ റബേക്കയെ ഒഴിവാക്കി. ഇവിടൊക്കെ നിക്ഷിപ്ത താത്പര്യങ്ങളാണ് ഉത്തരവാദിത്തപ്പെട്ടവര്‍ കാണിക്കുന്നത്.
പ്രധാനമായും അക്കാദമിയുടെ പൂര്‍ണ്ണ നിയന്ത്രണം ബീനാ പോള്‍ എന്ന ഒറ്റവ്യക്തിയില്‍ കേന്ദ്രീകൃതമായിരിക്കണം. അവരുടെ താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളുമാണ് മേളയില്‍ പ്രതിഫലിക്കുന്നത്.
സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ രൂപീകൃതമായ wcc എന്ന സംഘടന സുരഭിയെ ഇന്നേവരെ പിന്തുണച്ചിട്ടില്ലെന്നും അനില്‍ പറഞ്ഞു. ഈ വിഷയം ചര്‍ച്ചയായപ്പോള്‍ കസബയുടെ സ്ത്രീ വിരുദ്ധ ഡയലോഗുകളെ പരാമര്‍ശിച്ച് മറ്റൊരു വിവാദത്തിന് വെറുതെ ശ്രമിക്കുകയും സുരഭി വിഷയത്തിലൂടെ മിന്നാമിനുങ്ങ് ചര്‍ച്ചയാക്കപ്പെടാതിരിക്കാനാണ് അവരുടെ ശ്രമം.
ഇതുവരെ നടന്ന ഐഎഫ്എഫ്‌കെ ഫെസ്റ്റിവലുകള്‍ സോഷ്യല്‍ ഓഡിറ്റിന് സര്‍ക്കാര്‍ വിധേയമാക്കണം. ഇവിടെ ക്യുറേറ്ററുകള്‍ വരുന്നതും വിദേശത്തു നിന്ന് ചിത്രങ്ങള്‍ കൊണ്ടു വരുന്നതും സംശയാസ്പദമാണ്. ചെല്ലും ചിലവും കൊടുത്ത് ഇവിടെ ക്യൂറേറ്റേഴ്‌സിനെ കൊണ്ടു വന്നിട്ട് എത്ര മലയാള സിനിമകള്‍ വിദേശത്ത് പ്രദര്‍ശിപ്പിക്കാനായിട്ടുണ്ട്. ചിലരുടെതാത്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന രണ്ടു വര്‍ഷക്കാലം ബീനാപോളിനെ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തി. ഷാജി എസ് കരുണിനെയും അടൂര്‍ ഗോപാലകൃഷ്ണന്റെയും നേതൃത്വത്തില്‍ ശക്തമായി മേളയില്‍ നാലു സിനിമകള്‍ എത്തിക്കുവാന്‍ കഴിഞ്ഞു. അതുവഴി മുന്‍കാലങ്ങളില്‍ ഇക്കിളി, ബ്ലൂ ഫിലിം ചിത്രങ്ങള്‍ ഒഴിവാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ചലച്ചിത്ര മേളയ്ക്ക് തന്റെ സിനിമയായ മിന്നാമ്മിനുങ്ങിനെ വേണ്ടെങ്കിലും തനിക്ക് ആ സിനിമയെ തള്ളിക്കളയാനാവില്ലെന്ന് സുരഭി വ്യക്തമാക്കുന്നു. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണല്ലോയെന്നും സുരഭി പറഞ്ഞു.
https://www.facebook.com/Malayalivartha