മലയാള സിനിമയിൽ മക്കൾ മാഹാത്മ്യം
ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും മക്കൾ മാഹാത്മ്യം അത്ര അപരിചിതമായ കാര്യമല്ല. എന്നാൽ മോളിവുഡിൽ ഈ തരംഗം ഈ അടുത്ത കാലത്തായി തുടർന്ന് വരുകയാണ്. അപൂർവം ചില താരങ്ങളുടെ മക്കൾ മാത്രമായിരുന്നു സിനിമാ ലോകത്തേക്ക് കുറച്ച് കാലം മുൻപ് വരെ കടന്നു വന്നിരുന്നത്. എന്നാൽ ഇന്ന് മലയാള സിനിമയിലേക്ക് എത്തിനോക്കുമ്പോൾ മക്കൾ തരംഗം പ്രകടമാണ്. മലയാള സിനിമയിൽ നായകനായും പ്രതിനായകനായും തിളങ്ങിയ രണ്ടു താര പുത്രന്മാരുണ്ട് മലയാള സിനിമയുടെ ഗോഡ് ഫാദർ ആയ എൻ എൻ പിള്ളയുടെ മകൻ വിജയ രാഘവനും കൊട്ടാരക്കരയുടെ മകൻ സായി കുമാറും. തിരക്കഥാകൃത്തും നടനുമായിരുന്ന ജഗതി എൻ . കെ . ആചാര്യയുടെ മകനാണ് മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടൻ ജഗതി ശ്രീകുമാർ . അങ്ങനെ സിനിമ ലോകത്ത് പൂർവികരെ പിന്തുടർന്ന് സിനിമയിലേക്ക് വന്നവർ വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി വളരെ അധികം മാറിയിരിക്കുന്നു.
മലയാള സിനിമയിലെ യുവ താരങ്ങളിൽ ഒരു നല്ല ശതമാനവും സിനിമ പശ്ചാത്തലത്തിലൂടെ കടന്നു വന്നവരാണ്. സുകുമാരൻ - മേല്ലിക താര ദമ്പതികളുടെ മക്കളായ ഇന്ദ്രജിത്തും പൃഥ്‌വിരാജും മലയാള സിനിമയിൽ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു. 1986 ൽ ഇറങ്ങിയ പടയണി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഇന്ദ്രജിത്ത് സിനിമ ലോകത്തേക്ക് കടന്ന് വന്നത്. അധികം താമസിക്കാതെ തന്നെ 2002ൽ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ പൃഥ്‌വിരാജും മലയാള സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു.
ഭരതൻ - കെ പി എസ് സി ലളിത ദമ്പതികളുടെ മകൻ സിദ്ധാർഥും പഴയകാല നടൻ രാഘവന്റെ മകൻ ജിഷ്ണുവും നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് രംഗ പ്രവേശം ചെയ്തു.
മലയാള സിനിമയുടെ മെഗാ സ്റ്റാറിന്റെയും സൂപ്പർ സ്റ്റാറിന്റെയും മക്കളും അതെ പാത പിന്തുടർന്ന് വെള്ളിത്തിര കീഴടക്കുകയാണ്. മലയാളത്തിലും തമിഴിലും ഒരേപോലെ ആരാധകറീ കൈയിലെടുക്കാൻ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന് കഴിഞ്ഞു. പുതുമുഖങ്ങളുടെ, തീര്‍ത്തും പരീക്ഷണം എന്ന് അവകാശപ്പെടാവുന്ന 'സെക്കന്‍ഡ്‌ഷോ' എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ അഭിനയത്തിന് തുടക്കമിട്ടത്. ന്യൂ ജനറേഷന്‍ തമിഴ്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന 'സെക്കന്‍ഡ് ഷോ'യിലെ പെര്‍ഫോമന്‍സ് ദുല്‍ഖറിനെ ഒന്നാം നിരക്കാരിലേക്ക് എടുത്തുയര്‍ത്തി. തന്റെ രണ്ടാമത്തെ ചിത്രമായ 'ഉസ്താദ് ഹോട്ടല്‍' ദുല്‍ഖറിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു.
ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആദി' സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മകൻ പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റ ചിത്രമാണ്. ബാലതാരമായി മുൻപും മലയാള സിനിമയിൽ പ്രണവ് സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ആക്ഷനും ത്രില്ലറും സസ്‌പെന്‍സുമായി വരുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നു വന്ന കാളിദാസൻ എന്റെ വീട് അപ്പൂന്റേം എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന് 2002 ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടി. എന്നാൽ മലയാളത്തിലേക്ക് നായകനായി ചേക്കേറുന്നതിനു മുൻപ് തന്നെ തരാം 'മീൻ കുഴമ്പും മാന് പാനയും' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം നടത്തി . 'പൂമരം' മലയാളികൾ ഏറെ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രമാണ്.
മലയാളസിനിമയ്ക്ക് മോഹന്‍ലാല്‍തൊട്ട് നിരവധി പ്രതിഭകളെ സംഭാവനചെയ്ത ഫാസില്‍ സ്വന്തം മകനെ സ്വന്തം ചിത്രത്തിലൂടെ അവതരിപ്പിച്ചപ്പോള്‍ ചുവടുതെറ്റി. പുതുമയേതുമവകാശപ്പെടാനില്ലാത്ത ആ ചിത്രവും അതിലെ പ്രകടനവും ഫഹദിന്റെ കരിയറിനെത്തന്നെ ബാധിച്ചു. പിന്നീട് കാലമേറെക്കഴിഞ്ഞ് സമീര്‍ താഹിറിന്റെ 'ചാപ്പാകുരിശി'ലൂടെ പുതു രൂപഭാവത്തില്‍ ഷാനു തിരിച്ചെത്തിയപ്പോള്‍ പ്രേക്ഷകരെ ആ തിരിച്ചു വരവ് അത്ഭുതപ്പെടുത്തി.
ചാപ്പകുരിശ് കഴിഞ്ഞ് ഏറ്റവും ഒടുവില്‍ 'ഡയമണ്ട് നെക്ലേസും' എത്തിയപ്പോള്‍ മലയാളസിനിമയിലെ പല യുവ 'സൂപ്പര്‍സ്റ്റാര്‍' കോട്ടകളും തകര്‍ക്കാന്‍ ഈ റിയല്‍ ആക്ടറിന് സാധിച്ചു. അഭിനയം എന്ന് തോന്നിക്കാത്ത റിയല്‍ ലൈഫ് പെര്‍ഫോമന്‍സായിരുന്നു ഓരോസിനിമയിലും ഫഹദിന്റേത്. സത്യന്‍ അന്തിക്കാടിനെപ്പോലുള്ള പ്രമുഖ സംവിധായകരുടെ ബെസ്റ്റ് ആക്ടര്‍ സര്‍ട്ടിഫിക്കറ്റും ഫഹദിന് സ്വന്തമാക്കാൻ ക്കഴിഞ്ഞു. ഫഹദിന്റെ അനുജൻ ഫർഹാൻ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ തന്റെ സാനിധ്യവും അറിയിച്ചു.
നടനെന്ന രീതിയിലും തിരക്കഥ കൃത്ത് എന്ന രീതിയിലും ശ്രീനിവാസന് മലയാള സിനിമയിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് രണ്ടു മക്കളും സിനിമയിലേക്ക് കടന്നു വന്നു. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. തികച്ചും വിഭിന്നമാണ് വിനീത് ശ്രീനിവാസന്റെ സഞ്ചാരവഴി. പ്രിയദര്‍ശന്‍ചിത്രമായ 'കിളിച്ചുണ്ടന്‍ മാമ്പഴത്തി'ലൂടെ ഗായകനായി തുടക്കം കുറിച്ച വിനീത് വളരെ പെട്ടെന്നാണ് ഒന്നാംനിര ഗായകനായി ഉയര്‍ത്തപ്പെട്ടത്. വ്യത്യസ്തവും പുതുമയും നിറഞ്ഞ ശബ്ദവും ആലാപനശൈലിയും വിനീതിന് ഗായകനെന്ന നിലയില്‍ ഏറെ അവസരങ്ങള്‍ നേടിക്കൊടുക്കുകയുണ്ടായി. പിന്നീട് 'സൈക്കിള്‍' എന്ന ചിത്രത്തിലൂടെ അഭിനേതാവായും മാറി. വിനീതിലെ നടനെ അംഗീകരിച്ച ചിത്രമായിരുന്നു 'ചാപ്പാകുരിശ്'. 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി'ലൂടെ സംവിധായകനായും വിനീത് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയുണ്ടായി. ശ്രീനിവാസന്റെ മകന്‍ വിനീത് എന്ന ലേബലില്‍ തുടങ്ങിയ വിനീത് ഇന്ന് സ്വന്തം പേരില്‍തന്നെ ഉയരങ്ങള്‍ താണ്ടിയിരിക്കുന്നു.
അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടര്‍ന്ന് തിര എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ ധ്യാന്‍ ശ്രീനിവാസന്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരുന്നു. ശേഷം സംവിധായകനായുള്ള അരങ്ങേറ്റമാണ് ഈ വര്‍ഷം താരപുത്രന്‍ നടത്താന്‍ പോവുന്നത്. ലൗ ആക്ഷന്‍ ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ധ്യാന്‍ സംവിധാനം ചെയ്യുന്നത്.
മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടന്‍ മുകേഷ് ഓ . മാധവന്റെ മകനാണ്. എന്നാൽ മുകേഷിന്റെ മകനായ ശ്രാവണ്‍ മുകേഷും സിനിമയിലേക്ക് എത്തിയ വര്‍ഷമാണ് 2018. ശ്രാവണ്‍ നായനകായി അഭിനയിക്കുന്ന സിനിമയാണ് കല്യാണം. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ ഹിറ്റായിരുന്നു. ഫെബ്രുവരി 2 നാണ് സിനിമ റിലീസിനെത്താന്‍ പോവുകയാണ്.
നടന്മാരെ അപേക്ഷിച്ച് എണ്ണത്തിൽ കുറവാണെങ്കിലും മലയാള സിനിമയ്ക്ക് താര പുത്രന്മാരെ മാത്രമല്ല താര പുത്രിമാരെയും ലഭിച്ചു. എൽസമ്മ എന്ന ആൺകുട്ടിയിലൂടെ നടൻ അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ മലയാള സിനിമയിലേക്ക് കടന്നു വന്നു. ഒരു പിടി നല്ല ചിത്രങ്ങളിലൂടെ ആൻ തന്റെ സാന്നിധ്യം അറിയിച്ചു.
നിർമാതാവായ സുരേഷിന്റെയും നടി മേനകളുടെയും മകൾ കീർത്തി സുരേഷ് പ്രിയദർശൻ ചിത്രത്തിലൂടെ മലയാളത്തിൽ ചേക്കേറി. എന്നാൽ മലയാളതിനുപരി തമിഴ് സിനിമാ ലോകവും തനിക്ക് ഇണങ്ങുമെന്ന് കീർത്തി കാണിച്ച് തന്നു. ഇപ്പോൾ തമിഴിൽ തിരക്കേറിയ നടിയാണ് കീർത്തി.
ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മഞ്ജിമ ക്യാമറാമാൻ വിപിൻ മോഹനന്റെ മകളാണ് . മലയാളത്തിലും തമിഴിലുമായി താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തി.
ഇങ്ങനെ തുടങ്ങി ചെറുതും വലുതുമായ പല വേഷങ്ങളിലൂടെയും പല താര പുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് കടന്നു വന്നിരിക്കുകയാണ്. വരും കാലങ്ങൾ ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും ഉള്ളതുപോലെ മക്കൾ മാഹാത്മ്യത്തിന്റെ കാലമാണോ എന്ന് കണ്ട് നോക്കാം .
https://www.facebook.com/Malayalivartha