ട്രോൾ ഒരു തൊഴിൽ ആക്കിയിരിക്കുന്നവർക്കു മാനുഷീക മൂല്യങ്ങൾ നോക്കേണ്ട കാര്യമില്ലല്ലോ ; മല്ലികയെ ട്രോളിയവർക്ക് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളർ
എന്തിനും ഏതിനും ട്രോള് എന്ന രീതി ഇന്ന് വർധിച്ചുവരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമുഹ മാധ്യമങ്ങളില്‍ ഇരയാക്കപ്പെട്ടത് നടി മല്ലിക സുകുമാരന്റെ ഒരു വീഡിയോയാണ്. തന്റെ മകൻ പൃഥ്‌വിരാജിൻറെ ലംബോഗിനി വാഹനത്തെ പറ്റിപറഞ്ഞതാണ് ട്രോളന്മാർ ഏറ്റു പിടിച്ചത്. ഒരു അഭിമുഖത്തില്‍ നിന്ന് കുറച്ചു ഭാഗം കട്ട് ചെയ്‌തെടുത്താണ് വിമര്‍ശിച്ചത്.
പക്ഷേ ഡ്രൈവിങിനേയും യാത്രയേയും കുറിച്ചുള്ള അഭിമുഖമായിരുന്നു അതെന്ന കാര്യം മനസ്സിലാക്കാതെ ട്രോളന്മാർ മല്ലികയെ ട്രോളുകയായിരുന്നു. താരത്തിനെ വിമർശിച്ചവർക്ക് മറുപടിയുമായി നടി അഞ്ജലി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ ട്രോളന്മാർക്ക് മറുപടിയുമായി സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും മല്ലിക സുകുമാരന്റെ കുടുംബ സുഹൃത്തുമായ സിധു പനക്കല്‍ മുന്നോട്ട് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സിധു മറുപടി നൽകിയത്. ഇന്ദ്രജിത്തിനും പൃഥ്‌വിരാജിനും ഒപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തുകൊണ്ടാണ് സിധുവിന്റെ മറുപടി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;
ഒരാൾ സമ്പന്നനാകുന്നത് നേരായ വഴിയിലാണെങ്കിൽ തെറ്റാണെന്നു പറയാൻ പറ്റില്ല.ആർക് ലൈറ്റു കളുടെ മുന്നിൽ കഠിന മായി അധ്വാനിച്ചു, അഭിനയിച്ചുണ്ടാക്കിയ പണം അനാവശ്യ ചിലവുകൾ ഒഴിവാക്കിയും ബുദ്ധിപരമായ രീതിയിൽ ഇൻവെസ്റ്റ് ചെയ്തുമാണ് സുകുമാരൻ സാർ സമ്പന്നനായത്. 49 ആം വയസിൽ അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്റെ വേർപാടിൽ ആ കുടുംബം ഉലയാതെ നിന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലവും ആ സൗഭാഗ്യങ്ങളും അദ്ദേഹത്തിന്റെ കുടുംബം അനുഭവിക്കുന്നത് സ്വാഭാവീകമാണ്. ഇനി കാര്യത്തിലേക്കു വരാം മല്ലികച്ചേച്ചി അവർക്കു ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ കാറുകളെ പറ്റി പറഞ്ഞതിൽ എന്താണ് തെറ്റ്. ഞാൻ സാറിന്റെ കൂടെ കൂടുമ്പോൾ അംബാസിഡർ ബെൻസ് എന്നീ കറുകളുണ്ട്. പിന്നാലെ മാരുതി വന്നു. ഇന്ദ്രനും രാജുവും ചെറിയകുട്ടികളാണ്. ചേച്ചി ഡ്രൈവ് ചെയ്തു അവരെ സ്കൂളിൽ വിടും. സർക്കാരിന് കൃത്യമായി ടാക്സ് കൊടുക്കുന്ന ഏതൊരാൾക്കും ചോദിക്കാവുന്ന പറയാവുന്ന കാര്യം തന്നെയാണ് ചേച്ചിയും പറഞ്ഞത്. സർക്കാരിന് കൊടുക്കാനുള്ള ടാക്സ് വെട്ടിക്കുകയോ വണ്ടികൾ അന്യനാട്ടിൽ രജിസ്റ്റർ ചെയ്തു ലാഭം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല അവർ.ചേച്ചി ചോദിച്ച ഈ ചോദ്യങ്ങൾ സമൂഹത്തിൽ നിന്നുയരേണ്ടതാണ്. റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് ചാനലുകൾ പരമ്പരതന്നെ ടെലികാസ്റ് ചെയ്യാറുള്ളത് നമ്മൾ മറന്നുപോകരുത്.
മെയിൻ റോഡുകളുടെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്.മാത്രമല്ല ഡ്രൈവിങിനെ പറ്റിയുള്ള ഒരു പ്രോഗ്രാം ആയിരുന്നു അത് അപ്പോൾ അവരുടെ കാറുകളെ പറ്റി പറയുന്നത് സ്വാഭാവികം. പിന്നെ പലർക്കും അറിയാത്ത ഒരു കാര്യം ആ ഇന്റർവ്യൂ ഒരു ചോദ്യം ഉത്തരം പരിപാടിപോലെയാണ് ചോദ്യം അവർ കാണിക്കുന്നില്ലെന്നു മാത്രം. സാറിന്റെയും ചേച്ചിയുടെയും മനസിന്റെ നന്മയെ കുറിച്ച് ഞാൻ പറയാം. ഞാൻ സാറിന്റെ കൂടെ കൂടിയപ്പോൾ അദ്ദേഹത്തിന്റെ പടത്തിന്റെ ജോലികൾ ഏൽപ്പിക്കുക മാത്രമല്ല ചെയ്തത്. അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ സൗകര്യം തന്നു. അദ്ദേഹത്തോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു. ദൂരെ വിളിപ്പുറത്തു എവിടെയെങ്കിലും നിൽക്കേണ്ട യോഗ്യതയെ ഞാൻ ആരും അല്ലാതിരുന്ന ആ കാലത്ത് എനിക്കുണ്ടായിരുന്നുള്ളു. എന്നിട്ടും സാറും ചേച്ചിയും എന്നോട് കരുണകാട്ടി. കരുണയായിരുന്നില്ല നിറഞ്ഞ സ്നേഹം. സാറും ചേച്ചിയും ഇന്ദ്രനും രാജുവും അടങ്ങുന്ന ആ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു ഞാനും. ഇന്നും ഞാനും ഭാര്യയും മക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്നു ആ കുടുംബങ്ങളുടെ സ്നേഹം. ചേച്ചിയെ പരിചയം ഉള്ളവർക്കറിയാം ആ സ്നേഹവും കാരുണ്യവും. ട്രോൾ ഒരു തൊഴിൽ ആക്കിയിരിക്കുന്നവർക്കു മാനുഷീക മൂല്യങ്ങൾ നോക്കേണ്ട കാര്യമില്ലല്ലോ. ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.
https://www.facebook.com/Malayalivartha