അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു; എറണാകുളം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന അമ്മയുടെ പൊതുയോഗം മാധ്യമങ്ങൾക്ക് പ്രവേശനം നൽകാതെ; ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണ്ണമാകൂവെന്ന അഹങ്കാരം മാധ്യമങ്ങള്‍ക്കുണ്ട്, ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തെന്ന് ഇടവേള ബാബു
മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മ (അസോസിയേഷൻ ഒഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്)യുടെ പ്രസിഡന്റായി നടൻ മോഹൻലാലിനെ തെരഞ്ഞെടുത്തു. മുകേഷാണ് വൈസ് പ്രസിഡന്റ്. 18 വർഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റിന് പകരമാണ് മോഹൻലാൽ ഈ സ്ഥാനത്തേക്ക് വരുന്നത്.
എറണാകുളം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ പ്രാര്‍ത്ഥനയോട് കൂടി തന്നെ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് തുടക്കമായി. സ്വാഗത പ്രസംഗം നെടുമുടി വേണുവായിരുന്നു. കുടുംബ യോഗമാണെന്നാണ് നെടുമുടി പരിപാടിയെ വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം അമ്മയെ സംബന്ധിച്ചിടത്തോളം നമുക്ക് പ്രിയപ്പെട്ട ഒരുപാട് പേര്‍ നമ്മെ വിട്ടു പിരിഞ്ഞു. ഇപ്പുറത്ത് ഒരുപാട് പേര്‍ക്ക് പുരസ്‌കാരങ്ങള്‍ കിട്ടി. അങ്ങനെ ദു:ഖ, സുഖ സമ്മിശ്രമായ ഒരു വര്‍ഷം കടന്ന് പോയിരിക്കുകയാണ്. ഇതിനിടെയില്‍ അമ്മയ്ക്ക് ഏറ്റവുമധികം ചെണ്ടകൊട്ട് കിട്ടിയിരുന്നു.
നമ്മളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ പത്ത് പേര് കൂടുതല്‍ കാണും. പത്ത് പേര് കൂടുതല്‍ വായിക്കും. എന്നുള്ളതിനാല്‍ മാധ്യമങ്ങള്‍ മത്സരിച്ച് നമുക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഭാഗ്യവശാല്‍ നമ്മൂടെ കെട്ടുറപ്പിന്റെ പ്രത്യേകത കൊണ്ട് ഈ ചാനല്‍ ചര്‍ച്ചകളില്‍ നമ്മളില്‍ പെട്ട പലരും പങ്കെടുത്തില്ല. അങ്ങനെ പങ്കെടുത്താലേ അതിന് കൊഴുപ്പുണ്ടാകുവെന്നായിരുന്നു നെടുമുടിയുടെ വാക്കുകൾ.
ഈ വര്‍ഷത്തെ പ്രത്യേകതയുള്ളത് പുതിയ സാരഥികള്‍ ചുമതല ഏല്‍ക്കുകയാണ്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി വളരെ അനുഗ്രഹ സാധാരണമായ പാടവത്തോടെ ഈ സംഘടനയെ നയിച്ച ശ്രീ ഇന്നസെന്റ് എത്ര നിര്‍ബന്ധിച്ചിട്ടും ഇനി തുടരാന്‍ ഇല്ലെന്ന് പറഞ്ഞ് കൊണ്ട് ഇത്തവണ സ്ഥാനം ഒഴിയുകയും ആ സ്ഥാനത്തേക്ക് പുതിയ പ്രസിഡന്റ് വന്നിരിക്കുകയാണ്. അതുപോലെ എക്‌സീക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്നും ഞാനുള്‍പ്പെടെയുള്ള ആളുകള്‍ പോവുകയും പുതിയ ആളുകള്‍ വരികയും ചെയ്തിരിക്കുകയാണ്. അവര്‍ക്ക് ഇതുവരെ കൊടുത്ത് വന്നിരുന്ന പിന്തുണയും കൊടുക്കണമെന്ന്് നെടുമുടി പറയുന്നു
നമ്മള്‍ പറയുന്നത് കേള്‍ക്കാനും കാണാനും മാധ്യമ പ്രവര്‍ത്തകരില്ല. ഇതാണ് അമ്മയുടെ യോഗത്തിലെ ഇത്തവണത്തെ പ്രധാന സവിശേഷത. സിപിഎമ്മിനെ പോലെ ഇരുമ്ബു മറ തീര്‍ത്തുള്ള സമ്മേളനം. പുറത്ത് അറിയിക്കേണ്ടതെല്ലാം ഫെയ്‌സ് ബുക്ക് ലൈവിലൂടെ കൊടുക്കും. അതാണ് ഇത്തവണ അമ്മയുടെ രീതി.
എന്നാല്‍ യോഗത്തിലെ അതീവരഹസ്യമായി നടത്തിയ ഇടവേള ബാബുവിന്റെ പ്രസംഗം പോലും ചോര്‍ന്നു. മാധ്യമങ്ങളെ കളിയാക്കിയാണ് പുതിയ ജനറല്‍ സെക്രട്ടറി അമ്മയുടെ അമരത്ത് കാലെടുത്ത് വച്ചത്. മാധ്യങ്ങളെ ഒന്നും വിളിച്ചില്ല. ആവശ്യമുള്ളത് ഫെയ്‌സ് ബുക്കില്‍ കൊടുക്കും. ചില മാധ്യമങ്ങള്‍ക്ക് തെറ്റിധാരണയുണ്ട്. അത് തീര്‍ക്കാന്‍ ആരേയും വിളിച്ചില്ല. ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണ്ണമാകൂവെന്ന അഹങ്കാരം കുറച്ചു പേര്‍ക്കുണ്ട്. ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തു-ഇതായിരുന്നു ഇടവേള ബാബുവിന് പറയാനുണ്ടായിരുന്നത്. അതിന് ശേഷം അമ്മ മഴവില്‍ ഷോയെ കുറിച്ചുള്ള വിലയിരുത്തല്‍, കൈനീട്ടം പ്രഖ്യാപനം അങ്ങനെ നീണ്ടു കാര്യങ്ങള്‍. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു.
മമ്മൂട്ടിയെ അമ്മയുടെ രക്ഷാധികാരിയാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. എന്നാല്‍ തനിക്ക് സ്ഥാനം വേണ്ടെന്നും മമ്മൂട്ടിയും പറഞ്ഞു. എന്നാല്‍ സ്‌നേഹ പൂര്‍ണ്ണമായ സമ്മര്‍ദ്ദം മമ്മൂട്ടിയില്‍ ഇന്നസെന്റ് ചെലുത്തുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കണമെന്ന ഇന്നസെന്റിന്റെ നിര്‍ദ്ദേശം കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. അമ്മ ഒറ്റക്കെട്ടാണെന്ന് വരുത്താനാണ് ഇതിലൂടെ ശ്രമം. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളില്‍ ദുഃഖിതനായാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം മമ്മൂട്ടി ഒഴിഞ്ഞത്. ഇത് സംഘടനയില്‍ പലവിധ ചര്‍ച്ചയ്ക്കും വഴി വച്ചു. മോഹന്‍ ലാല്‍ പ്രസിഡന്റാകുമ്ബോള്‍ മമ്മൂട്ടിക്കും സ്ഥാനം വേണമെന്ന നിലപാടാണ് അമ്മയിലെ പൊതു വികാരം.
മഴവില്‍ അമ്മയുടെ വിലയിരുത്തലും യോഗത്തിലുണ്ടായി. അവശകലാകാരന്മാരെ സഹായിക്കാനുള്ള കൈനീട്ടവും പ്രഖ്യാപിച്ചു. പ്രമേയ അവതരണം നടത്തിയത് ദേവനായിരുന്നു. അവാര്‍ഡുകള്‍ ലഭിച്ച വരെ ആദരിച്ച ശേഷം യുവനിര കലാകാരന്മാര്‍ക്ക് പ്രശംസയും അര്‍പ്പിച്ചു. സെലിബ്രേറ്റി ബാഡ്മിന്റണ്‍ ടീമിനേയും ക്രിക്കറ്റ് ടീമിനേയും ആദരിച്ചു. അതിന് ശേഷം പുതിയ ഭരണസമിതി നിയമനവും നടന്നു. യുവതാരങ്ങളുടെ അസാന്നിധ്യം യോഗത്തിനെ ശ്രദ്ധേയമാക്കുന്നുണ്ട്. പൃഥ്വിരാജ് അടക്കമുള്ള യോഗത്തിനെത്തിയിട്ടില്ല. ഇതെല്ലാം അമ്മയിലെ ഭിന്നതയ്ക്ക് തെളിവായി കണക്കാക്കുന്നു. യോഗ വേദിയെ നിയന്ത്രിക്കുന്നത് മോഹന്‍ലാലും മമ്മൂട്ടിയും ഇന്നസെന്റും ചേര്‍ന്നാണ്. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതും ഈ യോഗത്തിന്റെ തുടക്കത്തിലാണ്.
വാര്‍ഷിക ജനറല്‍ ബോഡിയുടെ വാര്‍ത്തകള്‍ ചോരാതിരിക്കാന്‍ സുരക്ഷയൊരുക്കണമെന്ന് അമ്മ തീരുമാനച്ചിരുന്നു. ജനറല്‍ ബോഡി നടക്കുന്ന ക്രൗണ്‍ പ്ലാസാ ഹോട്ടലിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കില്ല. താരങ്ങള്‍ക്ക് യോഗ സ്ഥലത്ത് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരങ്ങള്‍ക്ക് കടുത്ത നിര്‍ദ്ദേശമാണ് അമ്മ നേതൃത്വം നല്‍കിയത്. നിങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങളെല്ലാം, അമ്മയുടെ ഫേസ്‌ബുക്ക് പേജില്‍ അപ്‌ഡേറ്റ് ചെയ്യും.
ആ പേജ് ശ്രദ്ധിച്ചാല്‍ മാധ്യമങ്ങള്‍ക്ക് ഊഹാവോഹങ്ങള്‍ എഴുതേണ്ടതായി വരില്ല. യോഗം ഏകകണ്‌ഠേന പുതിയ നേതൃത്വത്തെ തിരെഞ്ഞെടുക്കും. ജനറല്‍ ബോഡിക്ക് ശേഷം നടക്കുന്ന പതിവ് വാര്‍ത്ത സമ്മേളനങ്ങള്‍ ഉണ്ടാകില്ല. ഇതൊക്കെയായിരുന്നു അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന് പറയാനുണ്ടായിരുന്നു വാക്കുകൾ.
നടി ആക്രമണ കേസിനെ തുടര്‍ന്ന് സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം പുറത്താക്കിയ ദിലീപായിരുന്നു നേരത്തെ ട്രഷറര്‍. ദിലീപിനെ പുറത്താക്കിയതിന് ശേഷം മറ്റൊരു താരത്തിന് ചുമതല നല്‍കിയിരുന്നില്ല. എറണാകുളം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ശനിയാഴ്ച രാത്രി ഏഴ് മണിക്ക് എക്‌സിക്യൂട്ടിവും തുടര്‍ന്ന് ഞായറാഴാഴ്ച രാവിലെ പത്ത് മണി മുതല്‍ ജനറല്‍ ബോഡിയുമാണ് ചേര്‍ന്നത്.
https://www.facebook.com/Malayalivartha