എന്റെ പേരിൽ അമ്മയെ പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു; നിരപരാധിത്വം തെളിയും വരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന് ദിലീപ്; അകത്തും പുറത്തും അമ്മയെ ഒറ്റപ്പെടുത്തി മക്കൾ
ബലാത്സംഗക്കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാരും രാഷ്‌ട്രീയ-സാംസ്‌കാരിക നായകരും. പ്രതിഷേധിച്ചു സംഘടനവിട്ട നാലുനടിമാര്‍ക്കു കിട്ടിയ അസാധാരണപിന്തുണയിലും അമ്മയുടെ നിലപാടിനെതിരേ സമൂഹത്തിന്റെ സര്‍വകോണില്‍നിന്നുയര്‍ന്ന പ്രതിഷേധങ്ങളിലും പകച്ച് നേതൃത്വം. ജനപ്രതിനിധികളായ അമ്മ ഭാരവാഹികള്‍ പ്രതികരണത്തിനുപോലും ഭയന്ന് ഒളിച്ചു. പ്രതിഷേധം രൂക്ഷമായതോടെ നിരപരാധിത്വം തെളിയിക്കാതെ ഒരു സംഘടനയിലേക്കും ഇല്ലെന്നു കാട്ടി ദിലീപ് അമ്മ ഭാരവാഹികള്‍ക്കു കത്തുനല്‍കി.
കത്തിന്റെ പൂര്‍ണരൂപം:
ജനറല്‍ സെക്രട്ടറി, അമ്മ
തിരുവനന്തപുരം
സര്‍,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും, എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി അതില്‍ അമ്മ ഭാരവാഹികള്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഫിയോക്ക് എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പ് ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍നേര്‍ന്നുകൊണ്ട്,
ദിലീപ്
28/ 6/ 2018
ആലുവ
അതേ സമയം അമ്മയുടെ അടിയന്തരയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനു കത്തുനല്‍കി. പൃഥ്വിരാജ് ഒഴികെയുള്ള നടന്മാരൊന്നും വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടില്ല. രാജിവച്ച നടിമാര്‍ക്കൊപ്പമാണു താനെന്നു പറഞ്ഞ പൃഥ്വിരാജ് പറയാനുള്ള കാര്യങ്ങള്‍ പറയേണ്ടസമയത്തു പറയുമെന്നും വ്യക്‌തമാക്കി.
അമ്മയ്‌ക്കെതിരേയുള്ള പ്രതിഷേധം തെരുവിലേക്കും വ്യാപിച്ചു. യുവജനസംഘടനയായ എ.ഐ.വൈ.എഫ്. കൊച്ചിയില്‍ മാക്‌ട ഓഫീസിനുമുന്നില്‍ അമ്മയുടെ പുതിയ അധ്യക്ഷന്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചു.
എറണാകുളം ജില്ലയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമകളുടെ ചിത്രീകരണം തടയുമെന്നും എ.ഐ.വൈ.എഫ്. മുന്നറിയിപ്പു നല്‍കി. മന്ത്രി ജി. സുധാകരന്‍ അമ്മയെയും ദിലീപിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കൊച്ചി കേന്ദ്രമാക്കി സിനിമാ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നു സുധാകരന്‍ ആരോപിച്ചു. നടപടി അമ്മ പുനഃപരിശോധിക്കണമെന്നു മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മയും കെ.കെ. ശൈലജയും ആവശ്യപ്പെട്ടു.
ഇടതുനേതാക്കന്‍മാരായ കാനം രാജേന്ദ്രന്‍, എം.എ. ബേബി എന്നിവരും ശക്‌തമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ മോഹന്‍ലാലിനു നേര്‍ക്ക് രൂക്ഷവിമര്‍ശനമുന്നയിച്ചു. അമ്മ അംഗങ്ങളായ ഇടത് ജനപ്രതിധികളെ വിമര്‍ശിച്ച് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും രംഗത്തെത്തി. അതേസമയം പരസ്യപ്രതികരണം നടത്തരുതെന്നാണ് അമ്മ ഭാരവാഹികള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. തമിഴ്‌സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലുള്ള മോഹന്‍ലാല്‍ ജൂലൈ പത്തിന് തിരിച്ചെത്തിയശേഷമേ സംഘടനയുടെ ഔദ്യോഗിക പ്രതികരണമുണ്ടായേക്കു.
കഴിഞ്ഞ അമ്മ പൊതുയോഗത്തില്‍ നാടകീയവും ആസൂത്രിതവുമായി ദിലീപിനെ തിരിച്ചെടുത്തിയതോടെയാണ് സംഘടനയില്‍ കലാപക്കൊടി തുടങ്ങിയത്. സംഘടനയിലേക്ക് ഇല്ലെന്നു ദിലീപ് പറഞ്ഞതോടെ ഭാരവാഹികള്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെങ്കിലും നാലുവനിതകളുടെ രാജിയും മൂന്നു വനിതകളുടെ കത്തും അമ്മയെ വന്‍പ്രതിസന്ധിയിലാക്കും.
https://www.facebook.com/Malayalivartha