പൃഥ്വിരാജിന്റെ നാല് കോടി വിലയുള്ള ലംബോർഗിനി തിരുവനന്തപുരത്തെ വീട്ടിലെത്തി: ആറ് വർഷം മുമ്പ് വഴി നന്നാക്കിത്തരണമെന്ന് കോർപ്പറേഷനിൽ നിവേദനം നൽകിയിട്ട് നടക്കാത്ത കാര്യം സോഷ്യൽ മീഡിയയിലെ ട്രോളിലൂടെ നടന്ന സന്തോഷത്തിൽ മല്ലിക സുകുമാരൻ
വീട്ടിലേക്കുള്ള വഴി മോശമായതിനാൽ പൃഥ്വിരാജിന്റെ നാല് കോടി വിലയുള്ള ലംബോർഗിനി തിരുവനന്തപുരത്തെ വീട്ടില്‍ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞതിന് പിന്നാലെ നിരവധി ട്രോളുകളായിരുന്നു നടിയും പൃഥ്വിരാജിന്റെ അമ്മയായ മല്ലിക സുകുമാരന്റെ പേരിൽ സോഷ്യൽ മീഡിയകളിൽ നിറഞ്ഞത്. മക്കളുടെ വലിയ വാഹനങ്ങള്‍ വീട്ടിലേക്ക് എത്താനുള്ള ബുദ്ധിമുട്ടിന് ഇപ്പോഴും പരിഹാരമില്ല എന്ന വിഷമം നടി തുറന്നു പറഞ്ഞു. അതാണ് സമൂഹമാധ്യമങ്ങള്‍ എടുത്തു ട്രോളാക്കി മാറ്റിയത്. മൂന്ന് കോടിയോളം രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചപ്പോള്‍ ഏതാണ്ട് 49 ലക്ഷം രൂപയാണ് പൃഥ്വി നികുതി അടച്ചത്. അല്ലാതെ പോണ്ടിച്ചേരിയില്‍ പോയി ടാക്‌സ് വെട്ടിക്കുകയല്ല ചെയ്തത്.
നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്‌സാണ് റോഡ് ടാക്‌സ്. അതുപോലെ കോര്‍പ്പറേഷന്‍ നിഷ്‌കര്‍ഷിക്കുന്ന നികുതി നല്‍കിയാണ് നമ്മള്‍ വീട് വെച്ചതും താമസിക്കുന്നതും. ഈ നികുതികള്‍ എല്ലാം അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുക എന്നത് ബന്ധപ്പെട്ട അധികാരികളുടെ കടമായല്ലേയെന്നും മല്ലിക പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ മല്ലികയുടെ ആ ആഗ്രഹം സഫലമാക്കി തിരുവനന്തപുരത്തെ വീട്ടുമുറ്റത്ത് ലംബോർഗിനി എത്തിയിരിക്കുന്നു. തിരുവനന്തപുരം കുണ്ടമൺഭാഗം എന്ന സ്ഥലത്താണ് മല്ലിക താമസിക്കുന്നത്. പ്രധാന റോഡിൽ നിന്നും ഒരു ചെറിയ ഇടവഴിയിലൂടെ വേണം കോളനിയിലേക്കെത്താൻ. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാനുള്ള ഇടമേ ഉള്ളൂ.
ആറ് വർഷം മുന്‍പ് തിരുവനന്തപുരം കോർപ്പറേഷനിൽ വഴി നന്നാക്കിത്തരണം എന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ആ നിവേദനം ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്നു. പിന്നീട് വര്‍ഷങ്ങൾക്കുശേഷമാണ് പൃഥ്വി ലംബോർഗിനി വാങ്ങുന്നത്. ഒരഭിമുഖത്തിൽ കാർ വീട്ടിലേക്ക് എത്തുന്നതിനുള്ള ബുദ്ധമുട്ട് തുറന്നുപറഞ്ഞതാണ് ട്രോളായത്. ഇതോടെ അധികാരികൾ വിളിച്ച് പിന്തുണ അറിയിച്ചു. അങ്ങനെ വഴി വീതികൂട്ടി ടാർ ചെയ്തു. കഴിഞ്ഞ ദിവസം ലംബോർഗിനിയുമായി പൃഥ്വിയെത്തി. ഇന്ദ്രനും കുടുംബവുമെത്തി. ഒത്തുചേരലിന്റെ സന്തോഷമായിരുന്നു പിന്നീട് വീട്ടില്‍. ആരോഗ്യപരമായ ട്രോളുകളോട് എന്നും നന്ദിയുണ്ടെന്നും മല്ലിക പറഞ്ഞു.
https://www.facebook.com/Malayalivartha