വൈകിയുള്ള ആഹാരവും, കൃത്യത പാലിക്കാത്തതും അസുഖത്തെ വഷളാക്കി... ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ ഹനീഫ ഒരിക്കലും ആരോഗ്യത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല; പ്രേക്ഷക മനസ്സ് കണ്ണീരിലാക്കി വിടപറഞ്ഞ കൊച്ചിന്‍ ഹനീഫ ഓര്‍മയായിട്ട് ഇന്നേക്ക് ഒൻപത് വർഷം

അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും ചലച്ചിത്രലോകത്ത് തനതുമുദ്ര പതിപ്പിച്ച കൊച്ചിന്‍ ഹനീഫ (61) ഓര്‍മയായിട്ട് ഇന്നേക്ക് ഒൻപത് വർഷം. സലിം അഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫ എറണാകുളം പുല്ലേപ്പടി വെളുത്തേടത്ത് എ.വി. മുഹമ്മദ് -ഹാജിറ ദമ്പതിമാരുടെ മകനാണ്. 1948ല്‍ ജനനം. കലൂര്‍ സെന്റ് ആന്റണീസ് സ്‌കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബോട്ടണി ബിരുദധാരി. പഠിക്കുമ്പോള്‍ ഏകാഭിനയവേദിയിലൂടെയാണ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നാടകങ്ങളിലും സജീവമായിരുന്നു. മിമിക്രി കലാരൂപത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെയാണ് കൊച്ചിന്‍ ഹനീഫയായത്. പിന്നീട് സിനിമാമോഹവുമായി ചെന്നൈയിലേക്ക് പോയി. വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കം. ഒരു ചലച്ചിത്രതാരത്തിന് വേണ്ട ആകാരസൗഷ്ഠവം പോലുമില്ലാതിരുന്നിട്ടും തന്റെ പരിമിതികളില്‍ നിന്നുകൊണ്ട് ഹനീഫ നടത്തിയ പ്രകടനങ്ങള്‍ അവിശ്വസനീയമായിരുന്നു.
ഇതുവരെ മുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും വില്ലനായും ഹാസ്യതാരമായുമൊക്കെ തിളങ്ങി. ദിലീപ് നായകനായ 'ബോഡിഗാര്‍ഡാ'ണ് ഹനീഫ അഭിനയിച്ച് റിലീസായ അവസാന മലയാള ചിത്രം. വിജയ് നായകനായ 'വേട്ടൈക്കാരന്‍' അവസാന തമിഴ് ചിത്രം. 2001ല്‍ 'സൂത്രധാരന്‍' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. പഴയ മദ്രാസില്‍ തിരക്കഥാകൃത്തായും സംവിധായകനായുമൊക്കെ ഹനീഫ നിറഞ്ഞുനിന്നിരുന്നു. 'വാത്സല്യം', 'ഒരു സന്ദേശം കൂടി', 'മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്', 'ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മയ്ക്ക്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 1970 കളില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഇടക്കാലത്തു തമിഴില്‍ സംവിധായകനും, തിരക്കഥാ കൃത്തുമായി. പിന്നീടു മലയാളത്തില്‍ ഹാസ്യ നടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു. 1951 ഏപ്രില്‍ 22-ന് എറണാകുളത്താണ് കൊച്ചിന്‍ ഹനീഫയുടെ ജനനം. പരേതരായ വെളുത്തേടത്ത് മുഹമ്മദും ഹാജിറയുമായിരുന്നു മാതാപിതാക്കള്‍. ഇവരുടെ രണ്ടാമത്തെ മകനായിരുന്നു ഹനീഫ.
1970 കളിലാണ് ഹനീഫ തന്റെ സിനിമ ജീവിതം വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങുന്നത്. അഷ്ടവക്രന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഹാസ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തു തുടങ്ങിയ ഹനീഫ അതില്‍ പ്രശസ്തനാവുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലായി 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സൂത്രധാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001-ല്‍ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. തമിഴിലും മറ്റു ഭാഷകളിലും വി.എം.സി. ഹനീഫ എന്നാണറിയപ്പെട്ടിരുന്നത്.
തലശ്ശേരി സ്വദേശിനിയായ ഫാസിലയാണ് ഹനീഫയുടെ ഭാര്യ. 1994-ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് സഫ, മാര്‍വ്വ എന്നിങ്ങനെ രണ്ട് പെണ്‍മക്കളുണ്ട്. ഇരട്ടകളായ ഇവര്‍ 2006-ലാണ് ജനിച്ചത്. ഹനീഫ മരിയ്ക്കുമ്ബോള്‍ ഇവര്‍ക്ക് മൂന്നര വയസ്സേ ഉണ്ടായിരുന്നുള്ളൂ. 2010ലാണ് കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിന്‍ ഹനീഫ മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തെ ആ രോഗത്തിനും പിന്നീട് മരണത്തിനും കാരണമാക്കിയത് ശീലങ്ങളില്‍ ഒന്നാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വൈകിയുള്ള ആഹാരവും, കൃത്യത പാലിക്കാത്തതും അസുഖത്തെ വഷളാക്കി. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ ഹനീഫ ഒരിക്കലും ആരോഗ്യത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. അതോടെ അസുഖം വര്‍ധിക്കുകയായിരുന്നു.
അവസാനകാലത്ത് ഗുരുതരമായ കരൾ രോഗം ബാധിച്ച് പൊറുതിമുട്ടിയ ഹനീഫയെ 2010 ജനുവരി അവസാനവാരത്തിൽ ചെന്നൈ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഫെബ്രുവരി 2-ന് വൈകീട്ട് 3.45 ഓടെ അന്തരിക്കുകയും ചെയ്തു. മൃതദേഹം ജന്മനാട്ടിലെത്തിച്ച ശേഷം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ചലച്ചിത്രരംഗത്തെ സഹപ്രവർത്തകരും ജനപ്രതിനിധകളും സാധാരണക്കാരുമടക്കം ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. അന്നും ഇന്നും കൊച്ചിന്‍ ഹനീഫയ്ക്കു പകരംവയ്ക്കാന്‍ മറ്റൊരാളില്ല.
https://www.facebook.com/Malayalivartha

























