ഞാന്‍ നിന്നെ ഭയങ്കരമായി മിസ് ചെയ്യുന്നു; വയലിനിസ്റ്റ് ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി
മലയാളികളുടെ പ്രിയപ്പെട്ട വയലിൻ മാന്ത്രികൻ ബാലഭാസ്കറിന് ഇന്ന് പിറന്നാൾ. വയലിനിൽ മായാജാലം തീര്‍ത്ത പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി രംഗത്ത്. ബാലഭാസ്‌കറിനും ശിവമണിക്കും ഒപ്പമുള്ള ഒരു ചിത്രം പങ്കു വച്ചുകൊണ്ടാണ് സ്റ്റീഫന്‍ ദേവസ്സി ബാലഭാസ്കറിന് പിറന്നാൾ ആശംസകൾ നേർന്നത്.
"പിറന്നാളാശംസകള്‍ ബാലാ...നമ്മള്‍ പങ്കുവച്ച ഓര്‍മ്മകള്‍, തമാശകള്‍, ആ ചിരി എല്ലാം ഞാന്‍ എന്നെന്നും ഓര്‍മിക്കും.. നീ എനിക്കെന്നും സ്പെഷ്യല്‍ ആയ വ്യക്തിയായിരുന്നു, ഇനിയും അതങ്ങനെ തന്നെയാകും.. ഞാന്‍ നിന്നെ ഭയങ്കരമായി മിസ് ചെയ്യുന്നു..."ബാലഭാസ്‌കറിനും ശിവമണിക്കും ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് സ്റ്റീഫന്‍ കുറിച്ചു
ഉറ്റസുഹൃത്തുക്കളായിരുന്ന സ്റ്റീഫനും ബാലഭാസ്‌കറും കേരളത്തിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളില്‍ ഒരുമിച്ചെത്തിയിട്ടുണ്ട്. കീബോര്‍ഡുമായി സ്റ്റീഫനും വയലിനുമായി ബാലഭാസ്‌ക്കറും വേദിയിലെത്തിക്കഴിഞ്ഞാല്‍ മാന്ത്രിക ഫ്യൂഷന്‍ മ്യൂസികിന്റെ അലയടികളായിരുന്നു. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്കർ ഫ്യൂഷന്‍റെ അനന്ത സാധ്യതകളാണ് എന്നും തേടിയത്. വയലിനുമായി ബാലഭാസ്ക്കർ വേദിയിലെത്തിയാൽ പിന്നെ ആസ്വാദകർ എല്ലാം മറക്കും.
കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് ബാലഭാസ്‌കർ മരണമടഞ്ഞത്. മകള്‍ തേജസ്വിനി ബാല അപകടദിവസവും, ബാലഭാസ്‌കര്‍ ഒക്ടോബര്‍ 2-ന് പുലര്‍ച്ചെയുമാണ് മരിച്ചത്. മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് തിരികെ എത്തിയത്.
വിവാഹതിരായി 16 വർഷങ്ങൾക്കുശേഷമാണ് ബാലഭാസ്കറിനും ലക്ഷ്മിക്കും മകൾ പിറന്നത്. മകൾ തേജസ്വിനിയുടെ പേരിലുളള വഴിപാടിനായി തൃശ്ശൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന കലാകാരനാണ് ബാലഭാസ്കർ. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആൽബങ്ങളാണ്.
ഫ്യൂഷൻ മ്യൂസിക് മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് ബാലഭാസ്കറാണ്. നിരവധി പ്രശസ്തർക്കൊപ്പം ഫ്യൂഷൻ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ബാലഭാസ്കറിന് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ സികെ ഉണ്ണി, ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്കറിന് വഴികാട്ടിയായത് അമ്മാവൻ ബി ശശികുമാറായിരുന്നു. പന്ത്രണ്ടാം വയസ്സിലായിരുന്നു ആദ്യകച്ചേരി . പിന്നീട് കലാമേളകളിൽ മിന്നുംതാരമായ കൗമാരക്കാരനെ തേടി മംഗല്യപ്പല്ലക്ക് എന്ന സിനിമയിൽ പാട്ടുകളൊരുക്കാൻ ക്ഷണം എത്തുമ്പോൾ ബാലഭാസ്കറിന് വയസ് വെറും 17 ആയിരുന്നു.
മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകൻ എന്ന പ്രത്യേകത കൂടി ബാലഭാസ്കറിന് ഉണ്ടായിരുന്നു. ഈസ്റ്റ് കോസ്റ്റുമായി കൈകോർത്ത് നിരവധി ഹിറ്റ് റൊമാൻറിക് ആൽബങ്ങൾ ബാലഭാസ്കർ ചെയ്തിട്ടുണ്ട് . വെള്ളിത്തിരയിൽ നല്ല തുടക്കം കിട്ടിയെങ്കിലും സിനിമയുടെ ഗ്ലാമറിന് പിന്നാലെയായിരുന്നില്ല ബാലഭാസ്കറിൻറെ യാത്ര. വയലിനിലെ അനന്തസാധ്യതകളെ കുറിച്ചായിരുന്നു എന്നും ചിന്ത. കർണാടക സംഗീതത്തെ അടുത്തറിയാൻ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സംസ്‌കൃതത്തില്‍ എംഎ എടുത്തു. കോളേജ് സുഹൃത്തുക്കളുമായി ചേർന്ന് ബാൻഡ് രൂപീകരിച്ചു. പരമ്പരാഗതശൈലി കൈവിടാതെ പാശ്ചാത്യസംഗീതത്തെയും ഒപ്പം നിർത്തിയായിരുന്നു പരീക്ഷണം. ഗാനഗന്ധർവ്വൻ കെജെ യേശുദാസ്, കെഎസ് ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി തുടങ്ങിയ പ്രമുഖർക്കൊപ്പം കലാവിരുന്ന്. ഇന്ത്യക്കകത്തും പുറത്തുമായി അനേകം സ്റ്റേജ് ഷോകൾ ബാലഭാസ്കർ നടത്തി പൊന്നു. ബാലലീലയെന്ന ബാൻഡുമായി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ ആണ് മലയാളികളുടെ സ്വന്തം ബാലു എന്ന ബാല ഭാസ്കറിനെ തേടി അപ്രതീക്ഷിത ദുരന്തം എത്തിയത്.
https://www.facebook.com/Malayalivartha