അന്തരിച്ച ചലച്ചിത്ര നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍... പുറത്ത് വന്നത് നടുക്കുന്ന വിവരങ്ങൾ... ഞെട്ടലോടെ സിനിമാലോകം
അന്തരിച്ച ചലച്ചിത്ര നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍. മകന്‍ ഉണ്ണി രാജിന്റെ ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്. നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ ഹാജരായ ശാന്തയെ ജാമ്യത്തില്‍ വിടും. കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2021 മെയ് 12നായിരുന്നു പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഇവര്‍ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി.
മെയ് പത്താം തീയതി അങ്കമാലിയിലെ വീട്ടിൽനിന്ന് നേരിട്ട പീഡനവും ഉപദ്രവവുമാണ് പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മരിക്കുന്നതിന് തൊട്ടുമുമ്പ് പ്രിയങ്കയ്ക്ക് ഒരു ഫോൺകോൾ വന്നതായും ഇതിനു ശേഷമാണ് പ്രിയങ്ക മുറിയിൽ കയറി ജീവനൊടുക്കിയതെന്നും വീട്ടുകാർ നേരത്തെ പറഞ്ഞിരുന്നു. ഈ ഫോൺകോൾ ഉണ്ണിയുടെതാണെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. സ്വന്തം വീട്ടിലെത്തിയ പ്രിയങ്കയെ അന്ന് ഫോണിലൂടെയും ഉണ്ണി ശകാരിച്ചിരുന്നതായാണ് പോലീസ് പറഞ്ഞത്. നിന്നെ എനിക്ക് ഇനി വേണ്ടെന്നും ഭാര്യയായി ഉൾക്കൊള്ളാനാകില്ലെന്നുമാണ് ഉണ്ണി പ്രിയങ്കയോട് പറഞ്ഞത്. ഇതിനു പിന്നാലെയായിരുന്നു പ്രിയങ്ക ജീവനൊടുക്കിയത്.
അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും നേരത്തെ താമസിച്ചിരുന്നത്. ജീവനൊടുക്കുന്നതിന് രണ്ടു ദിവസം മുമ്പ് പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് പ്രിയങ്ക സഹോദരൻ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വീട്ടിൽനിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. പ്രിയങ്ക സ്വന്തം മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറി വിളിക്കുന്നത്. ഇതെല്ലാം കേട്ട് പ്രിയങ്ക കരയുകയായിരുന്നു. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളടക്കമുള്ള ഈ തെളിവുകൾ കുടുംബാംഗങ്ങൾ നേരത്തെ പോലീസിനു കൈമാറിയിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് പ്രിയങ്കയുടേത്. അച്ഛന്റെ മരണശേഷം അമ്മ ജയ വീട്ടുജോലികൾ ചെയ്താണ് പ്രിയങ്കയെ പഠിപ്പിച്ചിരുന്നത്. സ്പോർട്ട്സിൽ സജീവമായിരുന്ന പ്രിയങ്കയ്ക്ക് അധ്യാപികയായി ജോലി കിട്ടിയാണ് അങ്കമാലിയിലെത്തിയത്. ഇവിടെവച്ചാണ് ഉണ്ണിയെ പരിചയപ്പെട്ടത്. തുടർന്ന് 2019 നവംബർ 21-ന് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടത്തുകയായിരുന്നു. വിവാഹസമയത്ത് 30 പവൻ സ്വർണം നൽകിയിരുന്നു. പിന്നീട് പല തവണ പണം ആവശ്യപ്പെട്ട് ഉണ്ണി പ്രിയങ്കയെ ഉപദ്രവിച്ചു. ഫ്ളാറ്റ് വാടകയ്ക്കെടുക്കാനും മറ്റും പ്രിയങ്കയുടെ കുടുംബം പല തവണയായി പണം നൽകുകയും ചെയ്തു. പക്ഷേ, പിന്നീടും ഉണ്ണി പണം ആവശ്യപ്പെട്ട് നിരന്തരം പീഡനം തുടർന്നതായാണ് പ്രിയങ്കയുടെ വീട്ടുകാരുടെ മൊഴി.
ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയില്‍ സജീവമായത്. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്തുണ്ട്.മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയിലൂടെയാണ് ഉണ്ണി സിനിമയില്‍ ശ്രദ്ധേയനായത്.
https://www.facebook.com/Malayalivartha