ദിലീപിന്റെ വി ഐ പി ക്ക് പിന്നാലെ മാഡവും വലയിലേക്ക്... ദിലീപ് കേസിലെ വി.ഐ.പിക്ക് പിന്നാലെ മാഡത്തെ കുറിച്ചും പോലീസിന് സൂചന... എ.ഡി.ജി.പി. എസ്.ശ്രീജിത്ത് ദിലീപ് കേസന്വേഷണം ഏറ്റെടുത്തതോടെ മുടങ്ങിപ്പോയ പല അന്വേഷണങ്ങള്‍ക്കും ജീവന്‍ വച്ചു തുടങ്ങി
എ.ഡി.ജി.പി.എസ്.ശ്രീജിത്ത് ദിലീപ് കേസന്വേഷണം ഏറ്റെടുത്തതോടെയാണ് മുടങ്ങിപ്പോയ പല അന്വേഷണങ്ങള്‍ക്കും ജീവന്‍ വച്ചു തുടങ്ങിയത്. ദിലീപിന്റെ വീട്ടിലെ റെയ്ഡും ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമെല്ലാം ശ്രീജിത്തിന്റെ ഇടപെടല്‍ വഴി സംഭവിച്ചതാണ്.
വിഐപിയുടെ അന്വേഷണം പൂര്‍ത്തിയായാല്‍ അടുത്ത അന്വേഷണം കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന 'മാഡ'ത്തിലേക്ക് തിരിയുമെന്നാണ് സൂചന. കേസിന്റെ തുടക്ക നാളുകളില്‍ മാഡത്തെ കുറിച്ചുള്ള അന്വേഷണവും ചര്‍ച്ചയും കാര്യമായി ഉണ്ടായിരുന്നെങ്കിലും പതിയെ അത് നിലയ്ക്കുകയായിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മാഡത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
ദിലീപ് സുഹൃത്ത് ബൈജുവിനോട് സത്യത്തില്‍ ഞാനല്ല ശിക്ഷയനുഭവിക്കേണ്ടിയിരുന്നത്, ഒരു പെണ്ണാണ്, അവരെ രക്ഷിച്ച് രക്ഷിച്ച് ഞാനിപ്പോള്‍ ശിക്ഷിക്കപ്പെട്ടുവെന്ന് പറയുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന്റെ റെക്കോഡും അദ്ദേഹം പൊലീസിന് നല്‍കിയിട്ടുണ്ട്. ആ പെണ്ണാണ് മാഡം എന്നാണ് കരുതുന്നത്.
കേസിലെ പ്രതി പള്‍സര്‍ സുനി ആദ്യം ഈ 'മാഡം' സിനിമാമേഖലയില്‍ നിന്നുള്ള ആളാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് മാഡത്തെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും പിന്നീട് കേസില്‍ മാഡത്തിന് പങ്കില്ലെന്ന് പറഞ്ഞതോടെയാണ് അന്വേഷണം അവസാനിച്ചത്. എന്തായാലും കേസിലെ 'വിഐപി'യെ കണ്ടെത്തി കഴിഞ്ഞാല്‍ അടുത്ത അന്വേഷണം 'മാഡ'ത്തിലേക്ക് ആയിരിക്കുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിലും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചുകൊടുത്തതിലും പങ്കുള്ളയാളാണ് വിഐപി. കോട്ടയത്തെ പ്രവാസി വ്യവസായി ആണ് ഈ വിഐപി എന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന സൂചന.
മാഡത്തെ കുറിച്ച് വിവിധ തരം സൂചനകള്‍ പുറത്തു വന്നിരുന്നു. കാവ്യാ മാധവന്റെയും സ്വപ് നാ സുരേഷിന്റെയും വരെ പേരുകള്‍ മാഡവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടിരുന്നു.എന്നാല്‍ വിഐപി യെ പോലെ മാഡത്തിനും സ്വാധീനമേറെയുണ്ട്.
ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രധാന വിധി ലഭിച്ചത്. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്‍കി. വിചാരണക്കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ഉന്നയിച്ചിരുന്നത്. നേരത്തെ വിചാരണക്കോടതി ഈ ആവശ്യങ്ങള്‍ തള്ളിയിരുന്നു. കേസില്‍ 16 സാക്ഷികളെ കൂടുതല്‍ വിസ്തരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇതില്‍ രണ്ട് ആവശ്യവും ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട 16 സാക്ഷികള്‍ക്ക് പകരം പ്രധാനപ്പെട്ട എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അതോടൊപ്പം മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാനും കോടതി അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രണ്ട് ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് കേസില്‍ നിര്‍ണായകമായ ഈ ഉത്തരവ് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. വിചാരണ കോടതിയുടെ തീരുമാനങ്ങളില്‍ നേരത്തെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.
കേസില്‍ മറ്റൊരു സുപ്രധാന ഇടപെടലും ഹൈക്കോടതി നടത്തി. കേസില്‍ എത്രയും പെട്ടെന്ന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഈ കേസിലെ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ സമീപകാലത്ത് രാജി സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നിര്‍ദ്ദേശം.
ചടുലമായ നീക്കങ്ങളാണ് എസ് ശ്രീജിത്ത് നടത്തുന്നത്. കുറ്റവാളികളെ ക്യത്യമായി അന്വേഷണ വലയില്‍ എത്തിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. "
https://www.facebook.com/Malayalivartha