നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗതിയെ തന്നെ നിർണയിക്കാൻ കഴിയുന്ന ഏറ്റവും നിർണായകമെന്ന് കരുതപ്പെടുന്ന രണ്ട് ഫോണുകളിലെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു! അന്വേഷണം കടുപ്പിച്ച് ക്രൈം ബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ ഇനി എങ്ങോട്ട് നീങ്ങുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ദിലീപിന്റെ അഭിഭാഷകരെ അടക്കം ഇനി ചോദ്യം ചെയ്യാനുണ്ട്. ഇനി അത് നടക്കുമോ എന്ന് പോലും ഉറപ്പില്ല. കേസിൽ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. അന്വേഷണ സംഘം സമര്‍പ്പിച്ച പല തെളിവുകളും കേസിന് ബലം നല്‍കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. എന്നാൽ ദിലീപിനെയും ഭാര്യ കാവ്യയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും നിർണായകമെന്ന് കരുതപ്പെടുന്ന രണ്ട് ഫോണുകളിലെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭ്യമായെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
കേസിന്റെ ഗതിയെ തന്നെ നിർണയിക്കാൻ കഴിയുന്ന ഫോണുകളാണ് ഇവ രണ്ടുമെന്നാണ് പോലീസ് കരുതുന്നത്. നേരത്തേ ഈ രണ്ട് ഫോണുകളും കോടതിയിൽ ഹാജരാക്കാൻ പ്രതികൾ തയ്യാറായിരുന്നില്ല. ഈ ഫോണുകളിലെ വിവരങ്ങളുടെ പകർപ്പ് ( മിറർ ഇമേജ് ) ആണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്. ദിലീപിന്റേയും കൂട്ടരുടേയും ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ ഫോറൻസിക് പരിശോധന ഫലമാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്. നിരവധി രേഖകൾ ഉള്ളതിനാൽ പരിശോധനയ്ക്കായി കൂടുതൽ സമയം വേണ്ടി വരുമെന്ന് അന്വേഷണ സംഘം നേരത്തേ കോടതിയിൽ അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപും കൂട്ട് പ്രതികളും തങ്ങളുടെ ഫോണുകൾ കോടതിയിൽ ഹാജരാക്കിയത്.
ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും സഹോദരി ഭർത്താവ് സൂരാജിന്റേയും അടക്കമുള്ള ഫോണുകളായിരുന്നു ഇത്. ഏഴ് ഫോണുകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും 6 ഫോണുകൾ മാത്രമായിരുന്നു നൽകിയത്. ഫോണുകൾ ഹാജരാക്കാൻ കോടതിയുടെ നിർദ്ദേശം വന്നതിന് തൊട്ട് പിന്നാലെ ഇതിൽ നാല് ഫോണുകൾ ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ച് വിവരങ്ങൾ മായ്ച്ച് കളഞ്ഞതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ ഏറെ നിർണായകമായേക്കാവുന്ന മറ്റ് രണ്ട് ഫോണുകൾക്കുള്ള അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് ടി എൻ സുരാജും ഉപയോഗിച്ച ഫോണുകളാണിത്.
ദിലീപ് ജയിലിൽ കഴിയവെ ഈ ഫോണുകൾ ഉപയോഗിച്ചാണ് പുറത്ത് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല സംവിധായകൻ ബാലചന്ദ്രകുമാറുമായി ദിലീപ് നടത്തിയ സംഭാഷണങ്ങളും ചാറ്റുകളും ഈ ഫോണിലാണോയെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഇരു ഫോണുകളും പ്രതികൾ ഒളിപ്പിച്ച് വെച്ചിരിക്കുകയോ നശിപ്പിച്ച് കളഞ്ഞുവെന്നോ ആണ് ക്രൈംബ്രാഞ്ച് നിഗമനം. അതേസമയം തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്നും ഈ ഫോണുകളുടെ മിറർ ഇമേജ് ലഭിച്ചതോടെ കേസിൽ പല നിർണായക തെളിവുകളും കണ്ടെത്താൻ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. നേരത്തേ ആറ് ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത് പൂർണമായി പരിശോധിച്ച ശേഷമാകും ഇനി കേസിൽ ആരെയൊക്കെ ചോദ്യം ചെയ്യും എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
https://www.facebook.com/Malayalivartha

























