ആനിയുമായുള്ള പ്രണയ കഥ ഷാജി കൈലാസ് വായനക്കാരുമായി പങ്കുവയ്ക്കുന്നു

ആനിയുമായുള്ള പ്രണയത്തിന്റെ മധുരത്തിന് ഒരിത്തിരി കയര്‍പ്പ് പോലും കലര്‍ത്താതെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഷാജി കൈലാസ് മനസ്സില്‍ സൂക്ഷിക്കുകയാണ്. തന്റെ മനസ്സിലുള്ള മധുരത്തെ ഇരട്ടി മധുരമായി ഷാജി കൈലാസ് വായനക്കാരിലേക്ക് എത്തിക്കാനായി മനസ്സ് തുറക്കുന്നു.
ഒരിക്കല്‍ പാച്ചിക്ക (ഫാസില്‍)യുടെ സിനിമയ്ക്കായി ഒരു നടിയെ തേടിയുള്ള അന്വേഷണം ചെന്നു നിന്നത് അമ്മയാണെ സത്യം എന്ന സിനിമയുടെ ഡബ്ബിംഗിനിടയിലാണ്.
അരുണാചലം സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രയെ ഞാനാദ്യമായി നേരില്‍ക്കാണുന്നത്. അതിനുമുമ്പ് പല മാഗസിനുകളിലും കണ്ട ആ മുഖം പെട്ടെന്ന് എന്റെ മനസ്സില്‍ ഒരിടം നേടിയെന്ന് എനിക്കു തോന്നി.
അതിനുശേഷമാണ് രുദ്രാക്ഷം എന്ന സിനിമയിലേക്ക് ഞാന്‍ ക്ഷണിക്കുന്നത്. ലൊക്കേഷനില്‍ പൊതുവെ ഞാന്‍ വളരെ കടുംപിടുത്തക്കാരനാണ്. ചിത്രയാണെങ്കില്‍ എല്ലാവരോടും ചിരിച്ചുകളിച്ച് തമാശ പറഞ്ഞുനടക്കുന്ന സ്വഭാവക്കാരിയും.
പക്ഷേ എന്താണെന്നറിയില്ല അവളുടെ തമാശയും കളിയുമെല്ലാം അവളറിയാതെ ഞാനാസ്വദിക്കുന്നുണ്ടായിരുന്നു. എന്നെപ്പേടിച്ച് പലപ്പോഴും അവള്‍ മൂഡോഫായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
എന്നെ കാണുമ്പോഴുള്ള അവളുടെ മുഖഭാവങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. പേടി മാത്രമല്ല അവളുടെ കണ്ണുകളിലെ തിളക്കവും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പല നാടകീയസംഭവങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഷൂട്ടിംഗ് തീര്‍ന്നു.
അതിനിടയില്‍ ചിത്ര മറ്റു സിനിമകളില്‍ സജീവമായിരുന്നു. മഴയെത്തും മുന്‍പേ എന്ന സിനിമ ചിത്രയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തു. ഒന്ന് അഭിനന്ദിക്കണമെന്ന് എനിക്കു തോന്നി.
അവരുടെ വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചപ്പോള്‍ അച്ഛനാണ് കോള്‍ എടുത്തത്. അദ്ദേഹത്തോട് ഞാന്‍ വിവരം പറഞ്ഞു. അദ്ദേഹം അവള്‍ക്ക് ഫോണ്‍ കൊടുത്തു. അവളുടെ കഴിവിനെ ഒരുപാട് സ്‌നേഹിച്ച വ്യക്തിയാണ് ഞാന്‍.
ഒരിക്കല്‍ ഞാനും രണ്‍ജിപണിക്കരും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ചിത്രയെക്കുറിച്ച് പറഞ്ഞു. എനിക്ക് ചിത്രയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞതുകേട്ട് രണ്‍ജിയുടെ ചിരി ഞാനിപ്പോഴും മറന്നിട്ടില്ല.
രണ്‍ജിപണിക്കര്‍ അപ്പോള്‍ത്തന്നെ ചിത്രയോട് കാര്യം പറഞ്ഞു. അവളില്‍ നിന്നും അനുകൂലമായ മറുപടിയാണ് കിട്ടിയത്. എന്നാല്‍ ഞങ്ങള്‍ ഒരിക്കല്‍പ്പോലും ഫോണില്‍ സംസാരിക്കുകയോ പരസ്പരം കത്തയയ്ക്കുകയോ ചെയ്തിട്ടില്ല. ഒരു ഗോസിപ്പുകളിലും ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് വന്നിട്ടില്ല.
ഒരിക്കല്‍ എന്തോ ആവശ്യത്തിനായി ചെന്നൈയ്ക്ക് പോകാന്‍ തയ്യാറായി വിമാനത്താവളത്തിലെത്തിയപ്പോള്‍ അവിടെ ചിത്രയെ കണ്ടു. ടിക്കറ്റ് നോക്കിയപ്പോള്‍ അടുത്തടുത്ത സീറ്റും. ചിത്രയെ കണ്ട നിമിഷം മുതല്‍ എന്റെ പെണ്ണായി സങ്കല്‍പ്പിച്ചിരുന്നു.
അവളോടുള്ള പ്രണയം തുറന്നുപറഞ്ഞ നിമിഷം മുതല്‍ അവളുടെ വിരലില്‍ അണിയിക്കാന്‍ ഒരു മോതിരവുമായാണ് നടക്കുന്നത്. ഫ്‌ളൈറ്റില്‍ കയറിയിരുന്നു. വിമാനം പറന്നുതുടങ്ങി. ഞാന്‍ ചിത്രയോടു വിരലുകള്‍ നീട്ടാന്‍ പറഞ്ഞു.
അവള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കേ ഞാനാ വിരലുകളില്‍ മോതിരമണിയിച്ചു. എന്നിട്ട് നമ്മുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇനി കല്യാണത്തിനു കാണാം എന്നു പറഞ്ഞു.
ഇതേസമയം ഇതിലും വലിയ നാടകീയരംഗങ്ങളാണ് എന്റെ വീട്ടില്‍ അരങ്ങേറിക്കൊണ്ടിരുന്നത്. എന്നെ എങ്ങനെയെങ്കിലും പിടിച്ച് കെട്ടിച്ചേ മതിയാകൂ എന്ന തീരുമാനത്തിലായിരുന്നു അമ്മ ജാനകി.
ഒരു ഞായറാഴ്ച പകല്‍ സ്‌റ്റെയര്‍ കേസിറങ്ങി വരുമ്പോള്‍ ഡൈനിംഗ് ടേബിളില്‍ വിവിധ പോസുകളിലുള്ള പല പെണ്‍കുട്ടികളുടെ ഫോട്ടോ. അതിനുമുമ്പില്‍ ഏത് സെലക്ട് ചെയ്യണമെന്ന ടെന്‍ഷനില്‍ നില്‍ക്കുന്ന അമ്മ. അപ്പോള്‍ത്തന്നെ കാര്യം മനസ്സിലായി.
ടീപ്പോയില്‍ കിടന്ന മാഗസിനെടുത്ത് അമ്മയുടെ കൈയില്‍ കൊടുത്ത് അതിലെ 18ാം പേജില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയുണ്ട്. അതിഷ്ടമായോ എന്നു പറയാന്‍ പറഞ്ഞു. അമ്മയ്ക്ക് ചിത്രയെ ഒരുപാടിഷ്ടമായി.
കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഒരു സിനിമയുടെ ആവശ്യത്തിനായി ബോംബെയില്‍ പോവുകയാണെന്നു പറഞ്ഞ് ബാഗുമായി വീട്ടില്‍ നിന്നിറങ്ങി. പക്ഷേ എന്റെ വണ്ടി വന്നു നിന്നത് ചിത്രയുടെ വീടിന്റെ പുറകിലാണ്.
ആ സമയം ചക്ക പഴുത്തോ എന്നു നോക്കാനെന്ന വ്യാജേന എന്നെയും നോക്കി പറമ്പില്‍ കാത്തിരിക്കുകയായിരുന്നു ചിത്ര. അവിടുന്ന് അവളെയും കൂട്ടി നേരെ പോയത് സുരേഷ്‌ഗോപിയുടെ വീട്ടിലേക്കും. ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോള്‍ സുരേഷ്‌ഗോപിക്ക് കാര്യം മനസ്സിലായില്ല.
വിവരങ്ങളെല്ലാം ഞാന്‍ തുറന്നുപറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ പ്രണയത്തിലാണെന്ന് സുരേഷ്‌ഗോപി അറിയുന്നത്. അവിടെ വച്ചാണ് ഞങ്ങളുടെ രജിസ്റ്റര്‍ വിവാഹം നടക്കുന്നത്.
രണ്‍ജിപണിക്കരാണ് പ്രസ്മീറ്റ് നടത്തി വിവാഹക്കാര്യം പുറത്തറിയിക്കുന്നത്. വേണുനാഗവള്ളി, മണിയന്‍പിള്ള രാജു, ജഗദീഷ് എന്നിവരാണ് എന്റെയും ചിത്രയുടെയും വീട്ടില്‍ വിവാഹക്കാര്യം അറിയിച്ചത്. എന്റെ അച്ഛന് അന്നൊരുപാട് സങ്കടം വന്നു.
അച്ഛന്‍ കുറേസമയം ഒന്നും മിണ്ടിയില്ല. കണ്ണു രണ്ടും നിറഞ്ഞ് അദ്ദേഹം പറഞ്ഞു അവന് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നെങ്കില്‍ എന്നോട് പറയാമായിരുന്നു. ഒരു മകന്റെ വിവാഹം മുന്നില്‍ നിന്ന് നടത്തുക അച്ഛന്റെ കടമയാണ്.
അതിനുള്ള അവസരം എനിക്കവന്‍ തന്നില്ല. ആ വാക്കുകള്‍ എന്നെയേറെ വേദനിപ്പിച്ചു.
ഞങ്ങള്‍ വീട്ടില്‍ വന്നപ്പോള്‍ യാതൊരു പരിഭവവും കൂടാതെയാണ് അച്ഛനും അമ്മയും ഞങ്ങളെ സ്വീകരിച്ചത്. ചിത്രയുടെ നിര്‍ബന്ധംകൊണ്ട് പിറ്റേദിവസം വീടിനടുത്തുള്ള ദേവീക്ഷേത്രത്തില്‍ വച്ച് അവളെ ഞാന്‍ വീണ്ടും വിവാഹം കഴിച്ചു. അധികം താമസിക്കാതെ ചിത്രയുടെ വീട്ടുകാരുടെയും പിണക്കം മാറി.
വിവാഹത്തിനു മുമ്പും ശേഷവും ഞാനവള്‍ക്ക് സര്‍െ്രെപസ് ഗിഫ്റ്റുകള്‍ നല്‍കാറുണ്ട്. എത്ര തിരക്കാണെങ്കിലും ഇത്തരം ഗിഫ്റ്റുകള്‍ക്ക് മുടക്കം വരാറില്ല. ഒരിക്കല്‍ ഷൂട്ടിംഗിന്റെ ആവശ്യത്തിനായി ഗോവയില്‍ പോയി.
തിരിച്ചെത്തും എന്നു പറഞ്ഞ ദിവസം രാവിലെ വീടിന്റെ മുമ്പിലെത്തി. വണ്ടി അല്പം മാറ്റിനിര്‍ത്തി ചിത്രയെ ഫോണ്‍ ചെയ്തു. ഷൂട്ട് തീര്‍ന്നില്ല. രണ്ടു ദിവസം കൂടി കഴിഞ്ഞേ എത്തുകയുള്ളൂ എന്നു പറഞ്ഞു. പരിഭവത്തോടെയാണ് ചിത്ര ഫോണ്‍ വച്ചത്.
അതിനുശേഷം ഒച്ചയുണ്ടാക്കാതെ ഗെയ്റ്റ് തുറന്ന് മുറ്റത്തുചെന്ന് ഞാന്‍ കോളിംഗ് ബെല്ലടിച്ചു. ചിത്ര വന്നു കതകു തുറന്നതും എന്നെക്കണ്ട് ഞെട്ടി. അവളുടെ മുഖത്ത് അപ്പോള്‍ക്കണ്ട സന്തോഷവും കണ്ണുകളിലെ അത്ഭുതവും വല്ലാത്തൊരു അനുഭവമാണ് സമ്മാനിച്ചത്.
മൂത്തമകന്‍ ജനിക്കുന്ന സമയത്ത് ആറാംതമ്പുരാനെന്ന സിനിമയിലെ പാട്ടുസീനിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ഞാന്‍ ചെന്നൈയിലായിരുന്നു. പ്രസവവേദന വന്നപ്പോള്‍ ചിത്ര എന്നെ വിളിച്ചു. പെട്ടെന്ന് എത്താമെന്നു ഞാന്‍ പറഞ്ഞെങ്കിലും വരാന്‍ കഴിഞ്ഞില്ല.
ഈ സമയം അച്ഛനുമമ്മയും അവളെ ഹോസ്പിറ്റലില്‍ എത്തിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തൊട്ടടുത്ത ബൂത്തിലെ നമ്പര്‍ അച്ഛന് നല്‍കിയിട്ടുണ്ടായിരുന്നു. ആശുപത്രിയിലെ വിവരങ്ങള്‍ കൃത്യമായി അറിയിക്കാന്‍ അവര്‍ക്ക് യാതൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. ടെന്‍ഷനടിച്ചാണ് ആറാംതമ്പുരാനിലെ ഹരിമുരളീരവം എന്ന സീന്‍ ചെയ്തത്.
നവംബര്‍ 24 പകല്‍സമയം. ഷൂട്ടിംഗിനിടയില്‍ ചിത്രയുടെ വിവരമൊന്നും അറിയാത്ത ടെന്‍ഷനിലിരിക്കുകയാണ്. പെട്ടെന്ന് ഒരു ബോക്‌സ് നിറയെ സ്വീറ്റ്‌സുമായി നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ വന്നു. ഞാന്‍ ഫ്‌ളോറില്‍ നില്‍ക്കുകയായിരുന്നു.
അവിടെ നിന്നുകൊണ്ട് എന്താ വിശേഷമെന്ന് ആംഗ്യത്തിലൂടെ അദ്ദേഹത്തോട് ചോദിച്ചു. തമ്പുരാനാണെന്ന്കക്ഷി പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടിയില്‍ നിന്നും ആണ്‍കുഞ്ഞാണ് ജനിച്ചതെന്ന് മനസ്സിലായി.
പിറ്റേദിവസം മനസ്സുനിറയെ സന്തോഷത്തോടെയാണ് ആശുപത്രിയില്‍ ചെന്നത്. ചിത്രയുടെ അടുത്തുചെന്ന് മെല്ലെ ആ കൈകളില്‍ ഞാന്‍ തൊട്ടു. പറഞ്ഞ സമയത്ത് വന്നില്ലല്ലോ എന്ന പരിഭവം അവള്‍ക്ക്.
കുറേനേരം ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ ചിത്രയ്ക്ക് സങ്കടമായി. അല്ലെങ്കിലും എന്റെ മൗനമാണ് അവളെ ഏറെ സങ്കടപ്പെടുത്തിയിട്ടുള്ളത്.
ഒരു ദിവസം ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കറിയുടെ കാര്യം പറഞ്ഞ് ഞാനവളോട് ദേഷ്യപ്പെട്ട് എഴുന്നേറ്റുപോയി. കുറച്ചുനേരം മിണ്ടാതെ മുറിയിലിരുന്നപ്പോള്‍ കണ്ണുനിറഞ്ഞ് ചിത്ര മുന്നില്‍ നില്‍ക്കുന്നു.
അവളെന്നോടു പറഞ്ഞു ഷാജിയേട്ടന്‍ എന്നോട് മിണ്ടാതിരിക്കരുത്, അതെനിക്ക് സഹിക്കില്ല. അതു കണ്ടപ്പോള്‍ എന്റെ മനസ്സില്‍ സങ്കടം തോന്നിയെങ്കിലും അത് പുറത്തുകാണിക്കാതെ ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, എടീ ഞാന്‍ വെറുതെ നിന്നെ പറ്റിക്കാന്‍ ചെയ്തതല്ലേ?
ചിത്രയുടെ പ്രധാന പണി പാചകപരീക്ഷണങ്ങളാണ്. ഇറ്റാലിയന്‍ ഡിഷുകള്‍ പാകംചെയ്ത് എനിക്കും കുട്ടികള്‍ക്കും തരുമെങ്കിലും അവളത് കഴിക്കില്ല. അവള്‍ക്ക് പ്രിയം കഞ്ഞിയും പയറുമാണ്.
ഒരിക്കല്‍ ഞാന്‍ ചോദിച്ചു നീയെന്താ ഇറ്റാലിയന്‍ ഡിഷെസുകള്‍ കഴിക്കാതെ കഞ്ഞിയും പയറും കഴിക്കുന്നത്? തിനവള്‍ പറഞ്ഞ ഉത്തരം ഇങ്ങനെയാണ്.
നിങ്ങള്‍ കഴിക്കുന്നതാണ് എനിക്കിഷ്ടം. അതു കാണുമ്പോള്‍ എന്റെ വയറു നിറയും.
സ്‌നേഹമോ പ്രണയമോ എന്തായാലും അത് ആത്മാവില്‍ നിന്നുണ്ടാകുന്നതാണ്. എങ്കില്‍ മാത്രമേ വിവാഹബന്ധം പരിപൂര്‍ണ്ണ വിജയത്തില്‍ എത്തുകയുള്ളൂ. ആത്മാര്‍ത്ഥമായ സ്‌നേഹമാണ് ഞങ്ങളുടേത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























