ഹൃദയവേദനയോടെ വിട... എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മോഹൻലാൽ...

അന്തരിച്ച സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. തന്റെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾക്കായി ഗാനങ്ങളും പശ്ചാത്തലസംഗീതവും എസ്.പി. ഒരുക്കിയെന്ന് അദ്ദേഹം ഓർത്തു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു മോഹൻലാൽ അനുസ്മരിച്ചത്.
എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മോഹൻലാൽ കുറിച്ചു. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം അദ്ദേഹവുമായി കാത്തുസൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ഹൃദയവേദനയോടെ വിട ചൊല്ലുന്നുവെന്നും മോഹൻലാൽ കുറിക്കുകയുണ്ടായി. എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ സ്ഫടികം എന്ന ചിത്രത്തിലെ ഏഴിമല പൂഞ്ചോല, ഗാന്ധർവം എന്ന ചിത്രത്തിലെ അബലത്വമല്ല അടിമത്വമല്ല എന്നീ ഗാനങ്ങളാണ് മോഹൻലാൽ പാടിയത്.
മോഹൻലാലിന്റെ കുറിപ്പ് ഇങ്ങനെ....
മലയാള സിനിമയിൽ ഒരു കാലഘട്ടം മുഴുവൻ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട എസ്.പി. വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. എസ്.പിയുടെ മാന്ത്രികസ്പർശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് നമ്മൾ നെഞ്ചോടുചേർത്തത്. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, കിലുക്കം, ദേവാസുരം തുടങ്ങി എന്റെ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. അദ്ദേഹം സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയവേദനയോടെ വിട.
"
https://www.facebook.com/Malayalivartha


























