ജാതകം ചേരില്ലെന്ന് വിധിയെഴുതിയവരൊക്കെ ഇപ്പോ എവിടെയാണാവോ? തെറ്റായി കുറിച്ച ജാതകത്തിന്റെ പേരിൽ കാത്തിരുന്നത് രണ്ടു വർഷം: ഇന്ന് മോഹന്‍ലാലിനും, സുചിത്രയ്ക്കും 30-ാം വിവാഹ വാര്‍ഷികം
മലയാളിയുടെ കാമുകഭാവത്തിന് കുറുമ്പും നായകസങ്കല്പത്തിന് പൗരുഷവും നല്‍കിയ മഹാനടന്‍ മോഹന്‍ലാലിന്റെ ദാമ്പത്യത്തിന് 30 വയസ്സ്. പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ. ബാലാജിയുടെ മകള്‍ സുചിത്രയെ 1988 ഏപ്രില്‍ 28-നാണ് മോഹന്‍ലാല്‍ വിവാഹം ചെയ്തത്. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലായിരുന്നു വിവാഹം. വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ നിറപറയെയും നിലവിളക്കിനെയും സാക്ഷിയാക്കിയായിരുന്നു ലാല്‍ സുചിത്രയ്ക്ക് പുടവനല്‍കിയത്.
നടന്മാരായ പ്രേംനസീര്‍, കെ.പി. ഉമ്മര്‍, തിക്കുറിശ്ശി, സുകുമാരന്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ബാലചന്ദ്രമേനോന്‍, ശ്രീനിവാസന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, വേണുനാഗവള്ളി, ഫാസില്‍, രാഷ്ട്രീയനേതാക്കളായ ഉമ്മന്‍ചാണ്ടി, ടി.കെ. രാമകൃഷ്ണന്‍, ആര്‍. ബാലകൃഷ്ണപിള്ള, അന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന പി.വി. ഗംഗാധരന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
വീട്ടുകാര്‍ അറിഞ്ഞുറപ്പിച്ച വിവാഹമായിരുന്നു എങ്കിലും മോഹന്‍ലാല്‍-സുചിത്ര വിവാഹത്തിന്റെ അടിയൊഴുക്കില്‍ പ്രണയമുണ്ട്. ''ചെന്നൈയില്‍ ഒരു വിവാഹ വേളയിലാണ് ഞാന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുന്‍പ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ പറഞ്ഞു: എനിക്ക് മോഹന്‍ലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്'' - സുചിത്ര ഓര്‍ക്കുന്നു.
ജാതകപൊരുത്തമില്ലാത്തതിന്റെ പേരില്‍ കല്ല്യാണം വേണ്ടെന്ന് വച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് സുചിത്രയെ തന്നെ മോഹന്‍ലാല്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹക്കഥ ഒരു അഭിമുഖത്തിനിടയിലാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്.
വിവാഹത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്:
‘1988ലാണ് എന്റെ വിവാഹം നടക്കുന്നത്. വിവാഹം നടന്നതിന് രണ്ടുവര്‍ഷം മുമ്പെ സുചിയുമായുളള ആലോചന വന്നിരുന്നു. ചെന്നൈയിലായിരുന്നു അവര്‍ താമസിച്ചിരുന്നതെങ്കിലും കോഴിക്കോട് നഗരവുമായി ആ കുടുംബം ആഴത്തില്‍ ബന്ധപ്പെട്ട് കിടന്നിരുന്നു. സുചിയുടെ മുത്തച്ഛന്‍, അമ്മായിമാര്‍ എന്നിവരെല്ലാം കോഴിക്കോടായിരുന്നു. ഇപ്പോഴും അവര്‍ അവിടെയുണ്ട്.
അന്ന് ആദ്യം ആ വിവാഹാലോചന വന്നപ്പോള്‍ അത് മുടങ്ങുകയാണുണ്ടായത്. ജാതകത്തില്‍ പൊരുത്തമില്ല എന്നതായിരുന്നു കാരണം. അങ്ങനെ വിവാഹം വേണ്ടെന്ന് വച്ചു. ഞാന്‍ സിനിമകളുടെ തിരക്കിലേക്കും സുചി ചെന്നൈയിലെ ജീവിതത്തിലേക്കും മടങ്ങി. പതുക്കെപ്പതുക്കെ അങ്ങനെയൊരു ആലോചന ഉണ്ടായ കാര്യം തന്നെ മറന്നു. തെളിഞ്ഞുനിന്ന ഒരു ഫോട്ടോ കാലപ്പഴക്കത്താല്‍ മാഞ്ഞു വരുന്നത് പോലെ ഒരുപക്ഷേ സംഭവിക്കുമായിരുന്ന ആ ബന്ധവും മാഞ്ഞു തുടങ്ങി.
അന്നും ഇന്നും കോഴിക്കോട് എന്റെ താമസം ബേബി മറൈനിന്റെ ഉടമയും എനിക്ക് മൂത്ത സഹോദരനെപ്പോലെ പ്രിയപ്പെട്ട വ്യക്തിയുമായ കെ.സി ബാബുവിന്റെ വീട്ടിലാണ്. ബാബുച്ചായന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്. കുറച്ചുകാലത്തിനുശേഷം ഷൂട്ടിങ്ങിനായി ഞാന്‍ വീണ്ടും ബാബുച്ചായന്റെ വീട്ടിലെത്തി.
അവിടുത്തെ താമസത്തിനിടയിലാണ് വീണ്ടും വിവാഹക്കാര്യം മുന്നിലേക്ക് വരുന്നത്. ബാലാജിയുടെ മകള്‍ സുചിത്ര തന്നെയായിരുന്നു ആലോചനയില്‍ വന്ന പേര്. രണ്ടുവര്‍ഷം മുമ്പ് ഞങ്ങളുടെ ജാതകം ചേരില്ല എന്നുപറഞ്ഞത് തെറ്റായി ആരോ കുറിച്ചത് കൊണ്ടാണ് എന്ന് അവിടെ വെച്ചാണ് ഞാനറിയുന്നത്. അപ്പോഴേക്കും രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു എന്നോര്‍ക്കുക. ഞങ്ങള്‍ അന്വേഷിച്ചപ്പോഴാണറിഞ്ഞത് ജാതകം ചേരില്ല എന്നറിഞ്ഞിട്ടും പോയ രണ്ടുവര്‍ഷവും സുചി എന്നെ നിശബ്ദം കാത്തിരിക്കുകയായിരുന്നു എന്ന്.
കോഴിക്കോട്ട് ബാബുച്ചായന്റെയും ഭാര്യ നാന്‍സി ചേച്ചിയുടെയും ഒപ്പമിരുന്നാണ് ഞാന്‍ ആ സത്യം അറിഞ്ഞത്. അതുകേട്ടപ്പോള്‍ എനിക്കുണ്ടായ വികാരവിചാരങ്ങള്‍ എഴുതി ഫലിപ്പിക്കാനാവില്ല. ഒരു പക്ഷേ ഇത് വായിക്കുന്നവര്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. സുചിയുമായുളള വിവാഹാലോചനകള്‍ വീണ്ടും സജീവമായി. ബാബുച്ചായനും നാന്‍സി ചേച്ചിയും എല്ലാത്തിനും മുന്നില്‍ നിന്നു. വിവാഹം നിശ്ചയിച്ചു. ഒരുനാള്‍ ഞങ്ങള്‍ വിവാഹിതരായി.’
https://www.facebook.com/Malayalivartha