കോഴയില്‍ മുങ്ങുന്ന കേരളം: ബാര്‍ വിഷയം ഈഴവ ക്രൈസ്തവ വിഭാഗീയതയോ?

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ രണ്ടാം ഭാഗമാണിത്.
ബാറിനു പിന്നില്‍ സുധീരന്‍ വെള്ളാപ്പള്ളി കുടിപ്പക:
കേരളത്തിലെ ബാര്‍ ലൈസന്‍സ് പുതുക്കല്‍ സംബന്ധിച്ച് കലാകൗമുദി വാരിക 4-5-2014-ലെ 2017-ാം നമ്പര്‍ പതിപ്പില്‍ \'\'ബാറിനു പിന്നില്‍ സുധീരന്‍ വെള്ളാപ്പള്ളി കുടിപ്പക\'\' എന്ന കവര്‍ സ്റ്റോറിയില്‍ ഇങ്ങനെ വിശദീകരിക്കുന്നു.\'\'പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുന്‍പാണ് മദ്യവ്യവസായത്തെയും മദ്യപാനികളെയും ആശങ്കയിലാക്കി 418 ബാറുകള്‍ പൂട്ടിയത്. എന്തായിരുന്നു ഈ ബാറുകള്‍ പൂട്ടാനുള്ള കാരണം? 2006-ല്‍ എക്‌സൈസ് കമ്മീഷണറായിരുന്ന ഡോ. വേണു ഐ.എ.എസ് അക്കാദമിക്ക് ആവശ്യത്തിനായി തയ്യാറാക്കിയ ഒരു നോട്ടാണ് അടച്ചുപൂട്ടലിന്റെ തുടക്കം. ബേക്കല്‍ ടൂറിസം ഡയറക്ടര്‍ കൂടിയായിരുന്ന വേണു ഐ.എ.എസ്, ഹോട്ടലുകളെ രണ്ടായി തിരിച്ചു. ത്രീസ്റ്റാര്‍ ഹോട്ടലുകളും അണ്‍ ക്ലാസിഫൈഡ് ഹോട്ടലുകളും. ആകെയുണ്ടായിരുന്ന 460 ബാര്‍ ഹോട്ടലുകളില്‍ 42 എണ്ണത്തെയാണ് അദ്ദേഹം ത്രീ സ്റ്റാര്‍ ഹോട്ടലുകളായി പരിഗണിച്ചത്. ബാക്കി 418 എണ്ണം അണ്‍ ക്ലാസിഫൈഡ് ബാര്‍ ഹോട്ടലുകളുമായി.\'\'
\'\'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തുടങ്ങിയതാണ് ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നോക്കക്കാരോടുള്ള യു.ഡി.എഫിന്റെ അവഗണന. പേരിന് ഒരു കെ.ബാബുവും പാലക്കാട്ട് കെ. അച്യുതനും ഉള്‍പ്പെടെ വിരലിലെണ്ണാവുന്നവരാണ് ഈ വിഭാഗത്തില്‍നിന്ന് എം.എല്‍.എ മാരായത്. മന്ത്രിസഭയിലാകട്ടെ, ബാബുവും അടൂര്‍ പ്രകാശും അല്ലാതെ ഈ വിഭാഗത്തിനു പ്രാതിനിധ്യം ഉണ്ടായില്ല. ഭൂരിപക്ഷ സമുദായത്തെപ്പോലും അവഗണിച്ചുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് വന്‍ പ്രാതിനിധ്യമുള്ള മന്ത്രിസഭയില്‍ ലീഗിന്റെ അഞ്ചാം മന്ത്രിപദം കൂടിയായപ്പോള്‍ ഈ അവഗണന ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു.
ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ തിരുവഞ്ചൂരിന് ആഭ്യന്തരവും പിന്നീട് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവും സാമുദായിക സന്തുലിതാവസ്ഥയുടെ പേരിലായിരുന്നു. അങ്ങനെ നിയമസഭാതലത്തിലും മന്ത്രിസഭാതലത്തിലും ഉണ്ടായ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ മദ്യനയം. ഇപ്പോള്‍ അടച്ചുപൂട്ടപ്പെട്ട 418 ബാറുകളില്‍ 250 ബാറുകളും ഈഴവരുടെ ഉടമസ്ഥതയിലുള്ളതാണ്. ജാതി ചോദിക്കരുത്, പറയരുത് എന്ന നാരായണഗുരുവിന്റെ മഹത്തായ സന്ദേശത്തില്‍നിന്ന് ജാതി പറയണം, ചോദിക്കണം എന്ന നിലപാടിലേക്കു വെള്ളാപ്പള്ളിയെപ്പോലുള്ള സമുദായ നേതാക്കളെ കൊണ്ടെത്തിച്ചത് കോണ്‍ഗ്രസിന്റെ ഇത്തരം തലതിരിഞ്ഞ നയങ്ങളാണ്.\'\'
\'\'എന്തായാലും ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്റെ കുടുംബവകയായ ആറു ബാറില്‍ മൂന്നെണ്ണം പൂട്ടിക്കിടക്കുകയാണ്. മന്ത്രി അടൂര്‍ പ്രകാശിന്റെ കുടുംബവകയിലുള്ള മൂന്നെണ്ണവും അടച്ചിരിക്കുകയാണ്. എറണാകുളം കേന്ദ്രമായുള്ള പോളക്കുളത്തിന്റെ 13 ബാറും അടഞ്ഞുതന്നെ. തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടല്‍ വ്യവസായി ബിജു രമേശിന്റെ ഏഴു ബാറുകള്‍ പൂട്ടി. സ്വന്തം പേരിലുള്ള ബാര്‍ സ്വന്തം കമ്പനിയുടെ പേരിലാക്കാനുള്ള ബിജുവിന്റെ അപേക്ഷയും സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഈ പ്രശ്‌നം ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസിലാണ്. സമാനമായ പ്രശ്‌നം ഈഴവസമുദായത്തിലെ മറ്റ് അബ്കാരി ബിസിനസ്സുകാരും നേരിടുന്നു. ഒരുകാലത്ത് ക്രൈസ്തവരുടെ പക്കലായിരുന്ന മദ്യഷാപ്പുകളുടെ 70 ശതമാനവും ഇപ്പോള്‍ ഈഴവരുടെ കൈകളിലാണ്.
ഈ സാമ്പത്തികാധിപത്യം തന്നെയാണ് സര്‍ക്കാരിലെ ഉന്നതരെ ചൊടിപ്പിക്കുന്നത്രേ! നേരത്തെ കള്ളുചെത്തു വ്യവസായവും ചാരായവ്യവസായവും ഈഴവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് ഈഴവ വ്യവസായികള്‍ കൂട്ടത്തോടെ വിദേശമദ്യവ്യാപാരരംഗത്തേക്ക് കടന്നുവന്നത്. കേരളത്തിലാകെ 700-ലേറെ ബാറുകള്‍ ഉള്ളതില്‍ ഭൂരിഭാഗവും ഈഴവരുടേതാണെങ്കിലും ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നവയില്‍ ഏറെയും \'സവര്‍ണ്ണ സമുദായ\'ത്തിന്റേതു മാത്രമാണ്. ഈ പശ്ചാത്തലത്തിനു പുറമേ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വി. എം. സുധീരനുമായി തുടരുന്ന ദീര്‍ഘകാല കുടിപ്പക ഇപ്പോള്‍ ബാര്‍വിഷയത്തില്‍ നുരഞ്ഞുപോന്തുകയാണ്.\'\'
ബാര്‍ പുതുക്കല്‍ വിഷയത്തില്‍ ഈഴവസമുദായത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്നാരോപിക്കുന്ന കലാകൗമുദി കോണ്‍ഗ്രസിലെ പ്രമുഖരായ ചില എം. എല്‍.എ. മാര്‍ കൊടുങ്ങല്ലൂരിലെ ഒരു ബാര്‍ ഉടമയുടെ ചെലവില്‍ ശ്രീലങ്കയിലേക്ക് ഉല്ലാസയാത്രപോയി എന്നു ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.\'\'അടുത്തകാലത്ത് വി.എം. സുധീരന്റെ കൂട്ടാളികളും ഹരിത എം.എല്‍.എ. മാരുമായ വി.ഡി. സതീശനും ടി.എന്‍. പ്രതാപനും ഷാഫി പറമ്പിലും കൊളംബോയിലേക്ക് ഒരു രഹസ്യയാത്ര പോയി. നിപ്പോണ്‍ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു ഇവരുടെ ഉല്ലാസ പരിപാടികള്‍. കൊടുങ്ങല്ലൂര്‍ക്കാരനായ ബാര്‍ ഉടമയായിരുന്നുവത്രെ ചെലവെല്ലാം വഹിച്ചത്. ഷര്‍ട്ടും ട്രൗസറുമിട്ട് എം.എല്‍.എ. മാര്‍ അടിച്ചുപൊളിക്കുന്ന ചിത്രം ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടത്രെ.
മദ്യവര്‍ജ്ജനക്കാരായ ഈ എം.എല്‍.എ മാരെപ്പോലെ ഇടയ്ക്കിടെ വിദേശത്തു പോകാനോ അടിച്ചുപൊളിക്കാനോ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങള്‍ക്കു കഴിയില്ല.\'\'30. എന്നാല്‍ വിവാദമായ ഈ ആരോപണത്തെ തള്ളിക്കളയാനോ ആരോപണം ഉന്നയിച്ച പത്രപ്രവര്‍ത്തകര്‍ക്കെതിരെയോ പത്രസ്ഥാപനത്തിനെതിരെയോ കേസ് കൊടുക്കാനോ ഈ എം.എല്‍.എ. മാര്‍ തയാറായില്ല എന്നതില്‍നിന്നുതന്നെ ബാറുടമകളുടെ ശക്തി വെളിപ്പെടുന്നു.
നിലവാരമില്ലാത്ത ബാറുകള്‍:
നിലവാരമില്ലാത്ത 418 ബാറുകള്‍ 2014 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തലാക്കിയതിന്റെ ചരിത്രത്തെപ്പറ്റി കലാകൗമുദി ഇങ്ങനെ വിശദീകരിക്കുന്നു.\'\'1953-ലാണ് സംസ്ഥാനത്ത് അബ്കാരി ആക്ട് നിലവില്‍ വന്നത്. അന്ന് ലൈസന്‍സിനുള്ള ഏക നിബന്ധന ഒരു റസ്റ്റോറന്റ് ഉണ്ടാവണം എന്നു മാത്രമായിരുന്നു. ഇവിടെ യൂറോപ്യന്‍ ഭക്ഷണങ്ങളും ലഭ്യമാക്കണമായിരുന്നു എന്നുമാത്രം.
ആയിരം രൂപയായിരുന്നു ഫീസ്. മദ്യപിക്കാന്‍ പ്രത്യേക മുറികള്‍ അന്ന് നിയമത്തില്‍ പറഞ്ഞിരുന്നില്ല. വര്‍ഷംതോറും അബ്കാരി ആക്ടിലെ റൂള്‍ 13 (ബി) അനുസരിച്ച് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരാണ് ബാറുകള്‍ക്കു ലൈസന്‍സ് അനുവദിച്ചിരുന്നത്. പിന്നീട് അതിനുള്ള അധികാരം ജില്ലാ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കായി. എന്നാല്‍ 1968-ല്‍ റൂള്‍ നമ്പര്‍ 13 അനുസരിച്ച് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായി. പിന്നീട് 1982-ലാണ് അബ്കാരി നിയമം മാറ്റിയത്.
പുതിയ നിയമം അനുസരിച്ച് ബാര്‍ ലൈസന്‍സ് വേണമെങ്കില്‍ പത്തു റൂമുകള്‍ റസ്റ്റോറന്റില്‍ ഉണ്ടാകണം എന്നുവന്നു. 75 ശതമാനം മുറികളിലും ബാത്ത്‌റൂം ഉണ്ടാവണം. ശേഷിക്കുന്ന 25 ശതമാനത്തിനുവേണ്ടി കോമണ്‍ ടോയ്‌ലെറ്റും ഉറപ്പാക്കി. ബാര്‍, ഹാള്‍, കിച്ചണ്‍ എന്നിവ ഉള്‍പ്പെടുന്ന സംവിധാനത്തെ ടു സ്റ്റാര്‍ സ്റ്റാന്‍ഡേര്‍ഡ് എന്നു വിളിച്ചു. ഈ സ്റ്റാന്‍ഡേര്‍ഡ് നിര്‍ണ്ണയിച്ചിരുന്നത് എക്‌സൈസ് കമ്മീഷണറോ അദ്ദേഹം നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ ആയിരുന്നു.
ഈ നിയമം 1992 വരെ തുടര്‍ന്നു കെ. കരുണാകരന്‍ മുഖ്യമന്ത്രിയും രഘുചന്ദ്രബാല്‍ എക്‌സൈസ് മന്ത്രിയുമായിരുന്നപ്പോഴാണ് വീണ്ടും ടു സ്റ്റാര്‍ സ്റ്റാന്‍ഡേര്‍ഡ് ഉയര്‍ത്തിക്കൊണ്ട് ഉത്തരവിറക്കിയത്. അമ്പലം, പള്ളി, ശ്മശാനം എന്നിവയില്‍നിന്ന് ബാറുകള്‍ 200 മീറ്റര്‍ ദൂരപരിധിയും കള്ളുഷാപ്പുകള്‍ 400 മൂറ്റര്‍ ദൂരപരിധിയും പാലിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഇതിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഈ നിയമം സ്റ്റേ ചെയ്യുകയും ചെയ്തു.
2004-ല്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരിക്കേ 30-9-2004-ന് വീണ്ടും ഈ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തി. അപ്പോഴും കോടതി ബാറുടമകള്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ലക്ഷങ്ങള്‍ പിരിക്കാനുള്ള മറയാക്കി ടു സ്റ്റാര്‍ സ്റ്റാന്‍ഡേര്‍ഡ് പൊടിതട്ടിയെടുത്തു. 2006-ല്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാക്കള്‍ ഇതിനെതിരെ പരാതി നല്‍കി. തുടര്‍ന്ന് 2007-ല്‍ അഴിമതി അവസാനിപ്പിക്കാന്‍വേണ്ടി എക്‌സൈസ് മന്ത്രിയായിരുന്ന പി.കെ. ഗുരുദാസന്‍ ഈ നിയമം റദ്ദാക്കി. എല്‍.ഡി. എഫ്. സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ സുഗമമായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിരിവും അവസാനിച്ചു.
2011-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വീണ്ടും മദ്യവര്‍ജ്ജനം ഉയര്‍ത്തി പിരിവ് ആരംഭിച്ചു. പുതുതായി ത്രീ സ്റ്റാര്‍ ബാറുകള്‍ക്കും ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. മദ്യവ്യവസായ രംഗത്തേക്കു കടന്നുവരാന്‍ വ്യവസായികള്‍ക്ക് ഇതു തടസ്സമായി. തുടര്‍ന്ന് ബാര്‍ ആന്റ് ഹോട്ടല്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ലൈസന്‍സ് നല്‍കാന്‍ ഉത്തരവിട്ടു.
അതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. ത്രീ സ്റ്റാര്‍ ലൈസന്‍സ് നല്‍കണോ എന്നതായിരുന്നു കോടതിക്കു മുന്നിലെ ചോദ്യം. കോര്‍പ്പറേഷന്‍ അതിര്‍ത്തികളില്‍ ബാറുകള്‍ തമ്മിലുള്ള അകലം ഒരു കിലോമീറ്ററായും മുനിസിപ്പാലിറ്റികളില്‍ രണ്ടു കിലോമീറ്ററായും നിശ്ചയിക്കണമെന്ന് സര്‍ക്കാര്‍ വാദിച്ചു. 2014 മാര്‍ച്ച് ആറിന് സുപ്രീം കോടതി സര്‍ക്കാരിന്റെ വാദം ഭാഗികമായി അംഗീകരിച്ചെങ്കിലും ദൂരപരിധി സംബന്ധിച്ച് ബാര്‍ അസോസിയേഷന്റെ വാദം അംഗീകരിച്ചു. ദൂരപരിധി കണക്കാക്കുന്നത് സ്റ്റാര്‍ ഹോട്ടലുകള്‍ തമ്മിലാകണം. അല്ലാതെ ടു സ്റ്റാര്‍ സ്റ്റാന്‍ഡേര്‍ഡ് ഹോട്ടലുകളുമായി അല്ല ദൂരപരിധി കണക്കാക്കേണ്ടത് എന്നാണ് സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ ഈ കോടതിവിധിയില്‍ യഥാസമയം തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പുകാലത്ത് സര്‍ക്കാര്‍ നടത്തിയ ഒളിച്ചുകളിയാണ് 418 ബാറുകളുടെ അടച്ചുപൂട്ടലിലേക്ക് എത്തിയത്.
ക്ലാസിഫൈ ചെയ്യപ്പെടാത്ത സ്റ്റാന്‍ഡേര്‍ഡ് ബാറുകളെ ക്ലാസിഫൈ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ടു സ്റ്റാര്‍ ബാറുകള്‍ വൃത്തിഹീനമാണെന്നു പറയുന്ന നേതാക്കളോ ഉദ്യോഗസ്ഥരോ ഇതുവരെ ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നാണ് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിയോ വി.എം. സുധീരനടക്കമുള്ള നേതാക്കളോ നേരിട്ട് ഇത്തരം ഒരു പരിശോധന നടത്താന്‍ തയ്യാറുണ്ടോ എന്ന് അവര്‍ വെല്ലുവിളിച്ചു.
ആറുലക്ഷം രൂപ ബാര്‍ ലൈസന്‍സ് ഫീസും 2330000-ത്തോളം രൂപ കിസ്തും അടച്ചാണ് കേരളത്തിലെ ചെറുതും വലുതുമായ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കത്തോലിക്കാ സഭയുടെ പള്ളികളില്‍ ഇഷ്ടംപോലെ വൈന്‍ ഉപയോഗിക്കുന്നതിന് ഒരു നിയന്ത്രണവുമില്ല. നിയമം എല്ലാവര്‍ക്കും, എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരുപോലെയാകണമെന്നാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.\'\'
കലാകൗമുദിയുടെ പല കണ്ടെത്തലുകളും തെറ്റാണെന്ന് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന നിരവധി രേഖകള്‍ വ്യക്തമാക്കുന്നു. സത്യത്തില്‍ ബാര്‍ പുതുക്കല്‍ വിഷയവും അതിനെ തുടര്‍ന്നുണ്ടായ മദ്യനയം തിരുത്തലും ആ മദ്യനയ തിരുത്തലിലേക്കു നയിച്ച ബാര്‍ കോഴ വിവാദവും ഒക്കെ ഒരു ഈഴവ ക്രൈസ്തവ/നായര്‍ ജാതിപ്പോരിന്റെ ഫലമായിട്ടുണ്ടായതാണോ എന്ന സംശയം പ്രബലപ്പെടുകയാണ്.
കലാകൗമുദി ചൂണ്ടിക്കാട്ടിയ അടൂര്‍ പ്രകാശും കെ. ബാബുവുമൊക്കെ ബിജു രമേശിന് ഏറെ വേണ്ടപ്പെട്ടവരാണ്. അടൂര്‍ പ്രകാശിന്റെ മകളെ ബിജു രമേശിന്റെ മകന്‍ കല്യാണം കഴിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്തകള്‍. ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാനമന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് കോടികള്‍ കോഴ കൊടുത്തു എന്ന ബാര്‍ ഉടമകളുടെ ആരോപണങ്ങളുടെ തെളിവുകള്‍ ശേഖരിക്കാനുള്ള കമ്മിറ്റിയില്‍ ഒറ്റ ക്രിസ്ത്യാനിയും ഇല്ല എന്നുള്ളത് ബാര്‍ കോഴ വിവാദത്തിലെ ജാതിപ്പോര് വ്യക്തമാക്കുന്നു. സത്യത്തില്‍ ഈ ജാതിപ്പോരാണോ ബാര്‍ കോഴ വിവാദത്തില്‍ ആരും തൊടാന്‍ ധൈര്യപ്പെടാത്ത മേഖല! ചിന്തിക്കുക... കണ്ടെത്തുക.
ബിജു രമേശിനെ തൊടാത്ത ഭരണകൂടം:
സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഒരു ബാറുടമ നിരവധി കേസുകളില്‍ പ്രതിയോ പ്രതിസ്ഥാനത്തു വരാവുന്ന വ്യക്തിയോ ആണെന്നു മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും അതിനെതിരെ യാതൊരു അന്വേഷണവും നടത്താത്തതും ഈ സംശയം ബലപ്പെടുത്തുകയല്ലേ? എന്തിനു പത്മനാഭസ്വാമി ക്ഷേത്ര ഭൂമി വരെ കൈയേറിയിട്ടും അതൊന്നും അന്വേഷിക്കാന്‍ എന്തേ ഡഉഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ല? ഡഉഎനെയല്ല ഗ.ങ.മാണിയെ തകര്‍ക്കുക എന്നല്ലേ കരാര്‍. പിന്നെന്തിനു ബിജുവിനെ ഉപദ്രവിക്കണം.
രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥപ്രഭുക്കന്‍മാരും പാര്‍ട്ടി മീറ്റിങ്ങുകള്‍ നടത്തുന്നതും മറ്റ് പരിപാടികള്‍ ആലോചിക്കുന്നതും ഒക്കെ ഹോട്ടലുകളിലാണല്ലോ. ഈ ഹോട്ടലുകളെല്ലാം ബാര്‍ ഹോട്ടലുകളാണ്. ഇത്തരം ഹോട്ടലുകളില്‍ വി.ഐ.പി. മുറി കളുണ്ടെന്നാണു പറയപ്പെടുന്നത്. രാഷ്ട്രീയ, ഉദ്യോഗസ്ഥ വി.ഐ.പികള്‍ വന്നാല്‍ അവര്‍ക്കു നല്‍കുന്നത് വി.ഐ.പി. മുറികളാണ്.
ഇതിലൊക്കെ ഒളിക്യാമറകള്‍ പിടിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍തന്നെ ബാറുടമകള്‍ക്കറിയാത്ത ഒരു രഹസ്യവും രാഷ്ട്രീയ/ഉദ്യോഗസ്ഥ നേതൃത്വത്തിനില്ല എന്നാണ് പറയപ്പെടുന്നത്. അതിനാല്‍തന്നെ കോഴ വിവാദമില്ലെങ്കിലും രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തെ എങ്ങനെ നിയന്ത്രിക്കണമെന്ന് ബാറുടമകള്‍ക്കും അവരുടെ അടുപ്പക്കാര്‍ക്കും നന്നായി അറിയാം. ബാര്‍ കോഴവിവാദത്തില്‍ ആരും പ്രതികരിക്കാത്തതിന്റെ കാരണവും ഇതുതന്നെ.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























