കോഴയില്‍ മുങ്ങുന്ന കേരളം: മദ്യം, പണം, സ്വാധീനം

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ മൂന്നാം ഭാഗമാണിത്.
\'ദീപസ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം പണം\'
എല്ലാവര്‍ക്കും പണം കിട്ടിയാല്‍ മതി. അതെങ്ങനെ ഉണ്ടാകുന്നു എന്നറിയേണ്ട. രാജ്യത്ത് ഒരു മണിക്കൂര്‍ അധികാരം കിട്ടിയാല്‍ എല്ലാ മദ്യശാലകളും പ്രതിഫലം നല്‍കാതെ അടച്ചുപൂട്ടുമെന്നുപറഞ്ഞ രാഷ്ട്രപിതാവിന്റെ ഖദര്‍ കുപ്പായം അണിഞ്ഞ് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് 1987-88-ല്‍ മദ്യവില്‍പനയില്‍നിന്ന് 82 കോടി രൂപാ സര്‍ക്കാരിനു വരുമാനമുണ്ടാക്കിയെങ്കില്‍ 2011-12-ല്‍ അത് 7860 കോടിയായി ഉയര്‍ന്നു.
മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത് 26-4-2014-ല്‍ ആയിരുന്നു. ആശയപരമായി രണ്ടു ദ്രുവങ്ങളില്‍ നില്‍ക്കുന്ന 2 മദ്യനയങ്ങളാണ് 2014-ല്‍ 4 മാസത്തിനുള്ളില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആദ്യത്തേത് 21/8/2014-ല്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തെ മദ്യനയം 19-12-2014-ല്‍ ആയിരുന്നു പ്രഖ്യാപിച്ചത്. ഈ നയമാറ്റത്തിന് എന്തായിരിക്കാം കാരണം? മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാണെങ്കിലും ബാര്‍ ഹോട്ടലുടമകളില്‍നിന്നുള്ള സംഭാവനകളോ പിരിവുകളോ പിടിച്ചുപറിക്കലോ ഇല്ലാതാക്കാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറല്ല.
ബാറുടമകള്‍ രാഷ്ട്രീയക്കാരുടെ വരുമാന ശ്രോതസ്:
കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനഫണ്ടിന്റെ മൂന്നില്‍ രണ്ടുഭാഗവും നല്‍കുന്നതു ബാര്‍ഹോട്ടല്‍ ഉടമകളാണെന്നാണ് പറയപ്പെടുന്നത്. രസീതില്ലാതെ, കണക്കില്ലാതെയാണ് കോടികള്‍ കൈമാറുന്നത്. ഈ കാര്യത്തില്‍ യു.ഡി.എഫ്. പോലെതന്നെയാണ് എല്‍.ഡി.എഫ്-ഉം. 2007-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആണ് നിലവാരമില്ലാത്ത ബാറുകള്‍ റഗുലറൈസ് ചെയ്തത്. കൊച്ചിയിലെ സി.പി.ഐ. (എം) സംസ്ഥാന നേതാവിന്റെ മരുമകന്റെ ഉടമസ്ഥതയില്‍ വൈക്കത്തിനടുത്ത് കാഞ്ഞിരമറ്റത്ത് യാതൊരു സൗകര്യങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ബാറിനെ സംരക്ഷിക്കാനായിരുന്നെന്നു മാധ്യമം ദിനപത്രം 9-11-2014-ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബിസിനസ് ലോബികള്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍:
സത്യം തുറന്നുപറയാന്‍, ജനകീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ (ദേശീയ പാര്‍ട്ടികളാകട്ടെ സംസ്ഥാന പാര്‍ട്ടികളാകട്ടെ) ക്കു സാധിക്കാത്തതിന്റെ കാരണം സമ്മര്‍ദ്ദ ഗ്രൂപ്പുകളില്‍നിന്ന് / ബിസിനസ് മേഖലയില്‍നിന്ന് രാഷ്ട്രിയപാര്‍ട്ടി പ്രവര്‍ത്തനത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ പിരിക്കുന്ന സംഭാവനകളാണ്. ബിസിനസുകാര്‍ വെറുതെ രാഷ്ട്രീയക്കാര്‍ക്കു പണം നല്‍കില്ല. അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാനുള്ള ഒരു സമ്മര്‍ദ്ദമാണ് പണപ്പിരിവ്. അതിനെ ഡൊണേഷനെന്നോ സംഭാവനയെന്നോ കോഴയെന്നോ വിളിക്കാം.
പഴയകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിനുള്ള പണം സമാഹരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരില്‍നിന്നു അനുഭവാവികളില്‍നിന്നും ചെറിയ ചെറിയ തുക സംഭാവനയായി/പാര്‍ട്ടി അംഗത്വ ഫീസായി ഈടാക്കിക്കൊണ്ടായിരുന്നു. ജനകീയ പണപ്പിരിവായിരുന്നു ആ കാലഘട്ടത്തില്‍. ഇന്ന് അതിനു മാറ്റം വന്നു. രാഷ്ട്രീയ പാര്‍ട്ടിഫണ്ടുകള്‍ ബിസിനസുകാരില്‍നിന്നും കോര്‍പറേറ്റുകളില്‍നിന്നും പിരിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായി ജനകീയ ഭരണാധികാരികള്‍ ബിസിനസുകാരുടെ/കച്ചവടക്കാരുടെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരായി.
രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകളെപ്പറ്റി 9-1-2014-ല്‍ മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത ഇക്കാര്യം സത്യമാണെന്നു വ്യക്തമാക്കുന്നു.
കോര്‍പ്പറേറ്റുകളില്‍നിന്ന് സംഭാവന സ്വീകരിച്ചതില്‍ മുന്നില്‍ നില്‍ക്കുന്നത് ബി.ജെ.പി.യാണ്. വിവിധ മേഖലയില്‍പ്പെട്ട 1,334 സ്ഥാപനങ്ങളില്‍നിന്നായി 192.47 കോടിയാണ് മേല്‍പ്പറഞ്ഞ കാലയളവില്‍ ബി.ജെ.പി.ക്കു ലഭിച്ചത്. കോണ്‍ഗ്രസ്സിന് 418 സ്ഥാപനങ്ങളില്‍നിന്നായി 172.25 കോടി കിട്ടി. കോണ്‍ഗ്രസ്സിനു ലഭിച്ച സംഭാവനകളില്‍ 92 ശതമാനവും ബി.ജെ.പി.യുടേതില്‍, 85 ശതമാനവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍നിന്നാണ്.
48. സി.പി.എമ്മിന് 108 കോര്‍പ്പറേറ്റുകളില്‍നിന്നായി 1.78 കോടിയും സി.പി.ഐ.ക്ക് 13 സ്ഥാപനങ്ങളില്‍നിന്നായി 11 ലക്ഷം രൂപയുമാണു ലഭിച്ചത്. സി.പി.എമ്മിന്റെ ആകെ സംഭാവനകളില്‍ 31 ശതമാനവും സി.പി.ഐ.യുടെ മൂന്നു ശതമാനവും ഇത്തരം കമ്പനികളില്‍നിന്നാണ്. എന്‍.സി.പി. വാങ്ങിയ സംഭാവനയില്‍ 99 ശതമാനവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍നിന്നാണ്. അതായത് ആകെ ലഭിച്ച 12.35 കോടിയില്‍ 12.28 കോടിയും ഇത്തരം കമ്പനികള്‍ നല്‍കിയതാണ്.
ഇരുപതിനായിരം രൂപയ്ക്കുമേല്‍ സംഭാവന നല്‍കുന്നവരുടെ പേരും വിലാസവും പാന്‍ നമ്പറും സഹിതമുള്ള വിവരങ്ങള്‍ എല്ലാ വര്‍ഷവും തിരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിക്കണമെന്നാണ് നിബന്ധന. ഇതനുസരിച്ച് പാര്‍ട്ടികള്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധസംഘടനയാണു കണക്കു പുറത്തുവിട്ടത്.
2012-13 വര്‍ഷത്തെ കണക്കുകള്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും മാത്രമാണു നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ആ വര്‍ഷത്തെ കണക്കുകള്‍ ഉള്‍പ്പെടുത്തിയില്ല. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റാണ് കോണ്‍ഗ്രസ്സിന് ഏറ്റവും കൂടുതല്‍ സംഭാവന (36.41 കോടി) നല്‍കിയത്. ടോറന്റ് പവര്‍ (11.85 കോടി), ഭാരതി ഇലക്ടറല്‍ ട്രസ്റ്റ് (11 കോടി) എന്നിവരാണ് മറ്റ് വലിയ സംഭാവനക്കാര്‍.
ബി.ജെ.പി.ക്ക് കൂടുതല്‍ സംഭാവന (26.57 കോടി) നല്‍കിയതും ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ് തന്നെ. ടോറന്റ് പവര്‍ (13 കോടി) ഏഷ്യാനെറ്റ് ഹോള്‍ഡിങ് (10 കോടി) എന്നിവരും ബി.ജെ.പി.ക്കു സംഭാവന നല്‍കി. എന്‍.സി.പി.ക്ക് അംബുജ സിമന്റെസ്, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, ഇന്‍ഫിന ഫിനാന്‍സ് എന്നിവ ഒരുകോടി വീതം നല്‍കി. എട്ടുവര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു നടന്ന 2009-10-ലാണ് പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളില്‍നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത്. ആ വര്‍ഷം 158.68 കോടിയാണു കിട്ടിയത്.
ഇതുകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ 2004-05-ലാണ് (62.14 കോടി).ട്രസ്റ്റുകളില്‍നിന്നും കമ്പനി ഗ്രൂപ്പുകളില്‍നിന്നുമാണ് കോണ്‍ഗ്രസ് ഏറ്റവുമധികം സംഭാവന (70.28 കോടി) വാങ്ങിയത്. എന്നാല്‍ നിര്‍മ്മാണമേഖലയിലെ കമ്പനികളാണ് ബി.ജെ.പിക്കു കൂടുതല്‍ സംഭാവന (58.18 കോടി) നല്‍കിയത്.
കനത്ത സംഭാവനകള്‍ വാങ്ങി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു നഷ്ടപ്പെടുന്നതു പ്രവര്‍ത്തന/നയ/ആശയ സ്വാതന്ത്ര്യമാണെന്നതാണ് സത്യം. കാരണം പണം നല്‍കിയവരുടെ താല്‍പര്യങ്ങളാണല്ലോ ആദ്യം സംരക്ഷിക്കപ്പെടേണ്ടത്. അഴിമതിക്കെതിരെയെന്ന ഭാവത്തില്‍ മാധ്യമശ്രദ്ധക്കായി സുപ്രീംകോടതിവരെ കേസുകള്‍ നടത്തുന്ന ജനനേതാക്കള്‍പോലും അതിനുള്ള പണം സമ്പാദിക്കുന്നത് എതിര്‍ചേരിയുടെ നിയന്ത്രണത്തിലുള്ള ബിസിനസ് ഗ്രൂപ്പുകളില്‍നിന്നാണെന്ന വാര്‍ത്തയും ഏറെ ഭയാനകമാണ്.
അഴിമതിക്കെതിരെ പ്രതികരിക്കുന്ന രാഷ്ട്രീയക്കാരെ:
മറ്റു വരുമാനമാര്‍ഗ്ഗങ്ങളില്ലാതെ രാഷ്ട്രീയപ്രവര്‍ത്തനം മാത്രം നടത്തുന്ന ജനനേതാക്കളില്‍ / നിയമസഭാസാമാജികരില്‍ ബഹുഭൂരിപക്ഷത്തിനും അവര്‍ എങ്ങനെയാണ് കുടുംബം പോറ്റുന്നതെന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നും വ്യക്തമാക്കാനാവില്ല. അഴിമതിക്കെതിരെയുള്ള അവരുടെ പുതിയ നിലപാടുകളും നീക്കങ്ങളും ഇതിനുള്ള ഉത്തരം പറഞ്ഞ ശേഷമാകണം. അഴിമതിക്കെതിരെ ഏറ്റവും ശക്തമായി പ്രതികരിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ളയും മകന്‍ ഗണേശനും അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ സ്വകാര്യ ബസ് ഉടമയും മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് ശതകോടികളാണ് ഉണ്ടാക്കിയതെന്നാണ് പൊതുസംസാരം. 201114 കാലഘട്ടത്തിലെ ഇവരുടെ പരസ്പര വിഴുപ്പലക്കല്‍ ജനം മറന്നിട്ടില്ല.
അഴിമതിക്കെതിരെ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന പിള്ളയ്ക്ക് ജയിലില്‍നിന്നും പുറത്തിറങ്ങാന്‍ 10ഓളം മാരകരോഗങ്ങളുണ്ടായിരുന്നുപോലും. പുറത്തിറങ്ങിയതോടെ അത്ഭുതരോഗശാന്തിയിലൂടെ അതൊക്കെ ഭേദമായിപ്പോയോ? അഴിമതിക്കെതിരെ ഏറ്റവും അധികം പ്രതികരിക്കുന്ന ഒരു പുലി അച്ചായന് സ്വന്തമായിട്ടുള്ളത് 5.87 ഏക്കര്‍ റബര്‍തോട്ടം. ഇതില്‍ നിന്നും പരമാവധി ലഭിക്കാവുന്ന വാര്‍ഷികവരുമാനം 4 ലക്ഷം രൂപ.
അപ്പന്‍ പാപ്പരായിരുന്നതിനാല്‍ ഈ സ്ഥലം തന്നെ മകന്‍സ്വന്തമായി വാങ്ങിയതാണ്. എങ്ങനെ വാങ്ങി? ആരു പണം നല്‍കി? 7 അംഗങ്ങളുള്ള ഒരു കുടുംബത്തെ പോറ്റാന്‍ എം.എല്‍.എ ശമ്പളവും ഈ കാര്‍ഷികവരുമാനവും മാത്രം മതിയോ? ഉത്തരമില്ല. അഴിമതിക്കെതിരെ പ്രതികരിക്കുന്നവര്‍ സ്വന്തം കാര്യങ്ങള്‍ ആദ്യം വെളിപ്പെടുത്തണം. ഇതൊന്നും അന്വേഷിക്കുവാന്‍ ഒരു ചാനലുകാരും പത്രക്കാരുമില്ല. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ വിലയിരുത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ അബ്കാരി മദ്യവ്യവസായ മേഖലയാണ് സംസ്ഥാനത്തെ ഏറ്റവും ശക്തമായ ബിസിനസ് ഗ്രൂപ്പ്. ഏതു ബിസിനസ് ഗ്രൂപ്പും നിയമത്തിനു മുകളില്‍ നിയമത്തിനതീതമായി ഭരണകൂടങ്ങളെയും നിയമ സംവിധാനങ്ങളെയും നിശബ്ദരാക്കി സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോഴാണ് അവരെ മാഫിയ എന്നു വിളിക്കുന്നത്. അങ്ങനെയെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ മാഫിയ തന്നെയാണ് മദ്യ/അബ്കാരി വ്യവസായികള്‍.
എന്റെ സൗഹൃദയവലയത്തില്‍തന്നെ പല ബാര്‍/ഹോട്ടല്‍ ഉടമകളുമുണ്ട്. പൊതു താല്പര്യകേസു നടത്തിപ്പിന്റെ ഭാഗമായി കക്ഷികള്‍ നിരവധി ഫയലുകള്‍ കൊണ്ടുവരാറുണ്ട്. വിവിധ ദിനപത്രങ്ങളിലും മാസികകളിലും മദ്യനയത്തെ സംബന്ധിച്ച് അനുദിനം വരുന്ന വാര്‍ത്തകള്‍ അങ്ങനെയാണ് എന്റെ പക്കല്‍ എത്തിയത്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കേസു കൊടുക്കാന്‍ ഡിജോ കാപ്പനും ജയിംസ് വടക്കനും ഏല്പിച്ച ഫയലുകളായിരുന്നു അത്. നാം ഏറെ ആദരിക്കുന്ന രാഷ്ട്രീയ മത സമുദായനേതാക്കള്‍ അവരുടെ നിലപാടുകള്‍ \'\'നാഴികയ്ക്കു നല്പതു വട്ടം\'\' എന്ന തരത്തില്‍ മാറിമാറി പറയുന്ന ഒരു മേഖലയാണ് മദ്യവ്യവസായം എന്നു എനിക്കു മനസ്സിലായതും ഇവര്‍ തന്ന ലേഖനങ്ങളും പേപ്പര്‍ കട്ടിംഗുകള്‍ ഒറ്റ ഇരുപ്പിനു വായിച്ചപ്പോഴാണ്.
സീറ്റുബൈല്‍ട്ടും ഹെല്‍മെറ്റും ഇല്ലാതെ വാഹനങ്ങള്‍ ഓടിച്ചതിന് ഒരു വര്‍ഷം 20 ലക്ഷം പെറ്റി കേസുകള്‍ ചാര്‍ജുചെയ്ത കേരളത്തില്‍ നൂറുകണക്കിനു ബാറുകള്‍ ആരുടെയും ലൈസന്‍സില്ലാതെ നിരവധി വര്‍ഷം ശതകോടിക്കണക്കിനു രൂപയുടെ ബിസിനസ് നടത്തുന്നു എന്നു മനസ്സിലാക്കിയിടത്തുനിന്നാണ് ഈ പുസ്തകരചന ആരംഭിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന/ പാര്‍ട്ടി ഫണ്ട് നല്‍കിയ ബിസിനസ് ഗ്രൂപ്പ് കേരളത്തിലെ ബാര്‍ ഹോട്ടല്‍ ഉടമകളാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി പത്രറിപ്പോര്‍ട്ടുകളും ലേഖനങ്ങളും പഠനറിപ്പോര്‍ട്ടുകളും മാധ്യമ ചര്‍ച്ചകളും ഇതിനെ സാധൂകരിക്കുന്നു.
വിദേശ റീട്ടെയില്‍ കടകള്‍ നിര്‍ത്തലാക്കുന്നു:
വിദേശമദ്യ റീട്ടെയില്‍ ഷാപ്പുകള്‍ ലേലം ചെയ്തു നല്‍കുന്ന പതിവായിരുന്നു ആദ്യകാലഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഇത്തരം വിദേശമദ്യഷാപ്പുകളില്‍ ഇരുന്ന് മദ്യം കഴിക്കുന്നതിനുള്ള സംവിധാനവും അന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് അവയെ വിദേശമദ്യ റീട്ടെയില്‍ ഷാപ്പുകള്‍ എന്നു വിളിച്ചിരുന്നത്. എന്നാല്‍ 1-4-1994 മുതല്‍ ഏഛ (ജ) 23/94/ഠഉ റ 3394 ഉത്തരവുപ്രകാരം വിദേശമദ്യ റീട്ടെയില്‍ ഷാപ്പുകള്‍ നിര്‍ത്തലാക്കി. വിദേശമദ്യത്തിന്റെ കുത്തകവിതരണം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തു.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























