കോഴയില്‍ മുങ്ങുന്ന കേരളം: മദ്യവില്‍പ്പന സര്‍ക്കാര്‍ നിയന്ത്രണത്തില്‍

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ നാലാം ഭാഗമാണിത്.
ചാരായനിരോധനത്തിലൂടെയും വിദേശമദ്യ റീട്ടെയില്‍ ഷാപ്പുകള്‍ നിര്‍ത്തലാക്കിയതിലൂടെയും കള്ള് ഒഴിച്ച് കേരളത്തില്‍ മദ്യത്തിന്റെ വില്‍പനയും വിതരണവും സംസ്ഥാനസര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായി. എന്നാല്‍ ബാര്‍ ഹോട്ടലുകളിലൂടെയുള്ള വിദേശമദ്യ റീട്ടെയില്‍ വില്‍പന പിന്നെയും അനുവദിക്കപ്പെട്ടു. അതിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് ഹോട്ടലുകളില്‍ താമസിക്കാനെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മദ്യം വിതരണം ചെയ്തില്ലെങ്കില്‍ കേരളത്തിലെ ടൂറിസം തകരും എന്നായിരുന്നു. അതിന്റെ മറവില്‍ ബാര്‍ഹോട്ടലുകളില്‍ വിദേശമദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുവദിച്ചു. നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ ജനങ്ങള്‍ക്ക് വിദേശമദ്യം നല്കാനുള്ള അവകാശം സര്‍ക്കാരിനല്ലാതെ ബാര്‍ ഹോട്ടലുകള്‍ക്കു മാത്രമാണുള്ളത്. ബിവറേജസ് കോര്‍പറേഷനില്‍ 338 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍നിന്നും കണ്‍സ്യൂമര്‍ ഫെഡിന്റെ 46 ഷോപ്പുകളില്‍നിന്നും \'ക്യു\' നിന്ന് ആര്‍ക്കും വിദേശമദ്യം കുപ്പികണക്കില്‍ വാങ്ങാം, എന്നാല്‍ അവിടെനിന്നോ മറ്റു പൊതുസ്ഥലങ്ങളിലോ മദ്യപിക്കാന്‍ അനുവാദമില്ല. കുപ്പിവാങ്ങിയാല്‍ വീട്ടില്‍ കൊണ്ടുപോയി കുടിക്കണം. അതല്ലെങ്കില്‍ ബാറില്‍ കയറണം എന്നതാണു നിയമം.
വ്യാജന്‍ വില്‍ക്കാവുന്നത് ബാറുകളില്‍:
ബാര്‍ഹോട്ടലുകളിലടക്കം കേരളത്തിലെ മൊത്തം വിദേശമദ്യ വിതരണവും വില്‍പ്പനയും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബീവറേജസ് കോര്‍പറേഷനാണ്. ഓരോ ദിവസത്തെയും വിദേശമദ്യത്തിന്റെ സ്റ്റോക്കും ബാറുകളിലേതൊഴിച്ചെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ചുരുക്കത്തില്‍ വിദേശമദ്യത്തില്‍ വ്യാജന്‍ വില്‍പന നടക്കാവുന്ന ഏക സ്ഥലം ബാര്‍ ഹോട്ടലുകളാണ്. ബാര്‍ഹോട്ടലുകളില്‍ കൊടുക്കുന്ന മദ്യത്തിന്റെ വലിയൊരു ശതമാനം വ്യാജനോ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നതോ ആണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വിദേശമദ്യത്തിന്റെ നിര്‍മ്മാണച്ചെലവും അതു സര്‍ക്കാരിനു ലഭിക്കുമ്പോള്‍ നല്‍കേണ്ട വിലയും ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഈടാക്കുന്ന വിലയും മനസിലാക്കിയാല്‍ വ്യാജമദ്യം സ്വന്തമായി ഉല്‍പ്പാദിപ്പിച്ചു വില്‍ക്കുന്നതിന്റെ കൊള്ളലാഭം വ്യക്തമാകുന്നു. 14-5-2012-ലെ മലയാളമനോരമയിലെ \'\'സര്‍ക്കാരിന്റെ മദ്യലാഭം കണക്കറിഞ്ഞാല്‍ ഫിറ്റാകും\'\' എന്ന വാര്‍ത്തതന്നെ അനധികൃത മദ്യ വില്‍പ്പനയുടെ ലാഭം വെളിപ്പെടുത്തുന്നു.
സര്‍ക്കാരിന്റെ \'മദ്യലാഭം\' കണക്കറിഞ്ഞാല്‍ ഫിറ്റാകും:
മലയാളി കുടിക്കുന്ന ഓരോ പെഗ് മദ്യത്തില്‍നിന്നും സര്‍ക്കാരിന്റെ പോക്കറ്റിലേക്കു വീഴുന്ന കാശിന്റെ കണക്കു കേട്ടാല്‍ കുടിക്കുന്നവരും അവരുടെ വീട്ടുകാരും മൂക്കത്തു വിരല്‍വയ്പിക്കും.നല്ല വില്‍പനയുള്ള എംഎച്ച് (മാന്‍ഷന്‍ ഹൗസ്) ഒരു ഫുള്‍ കുപ്പിക്ക് ബിവറിജസ് ഷോപ്പില്‍ 490 രൂപയാണ് വില. ബാറിലെത്തുമ്പോല്‍ പദവി അനുസരിച്ച് ഈ വിലയുടെ 40 മുതല്‍ 100 ശതമാനം വരെ ഉയര്‍ത്തി വില്‍ക്കാന്‍ അവര്‍ക്കും അധികാരമുണ്ട്. പക്ഷേ, സര്‍ക്കാരിന് മദ്യകമ്പനികള്‍ ഇതു കൊടുക്കുന്ന വില കേള്‍ക്കുമ്പോഴാണ് ഞെട്ടല്‍. ഒരു കുപ്പിക്ക് 68 രൂപ. ഒരു കെയ്‌സ് (12 കുപ്പി) മദ്യം സര്‍ക്കാരിനു കിട്ടുന്നത് 818 രൂപയ്ക്ക്. സാധാരണ ബാറില്‍ ഒരു പെഗിന്റെ വില്‍പന 75 രൂപയ്ക്ക്. ബാറിന്റെ പദവി ഉയരുംതോറും കൂടും. വിഎസ്ഒപി സാധാരണ ബ്രാന്‍ഡ് ബ്രാന്‍ഡി ഒരു ഫുള്‍ കുപ്പിക്ക് സര്‍ക്കാരിനു ചെലവ് 27 രൂപ. ഇത് ബിവ്‌റിജസ് ഷോപ്പില്‍ വില്‍പന ഒരു കുപ്പി 200 രൂപയ്ക്ക്.
ബാക്കി സര്‍ക്കാരിന് ടാക്‌സ് ഇനത്തില്‍ ലഭിക്കുന്നു. നൂറുശതമാനം വീതം എക്‌സൈസ് ഡ്യൂട്ടിയും വാണിജ്യ നികുതിയും 55-60 ശതമാനം ബിവ്‌റേജസ് കോര്‍പറേഷന്റെ ലാഭവും പിന്നെ സര്‍ക്കാരിന്റെ സെസും ചേര്‍ത്താണ് മദ്യം കുപ്പിയില്‍നിന്നു ഗ്ലാസിലേക്ക് ഒഴിക്കുന്നതെന്നു ചുരുക്കം. ഹണീബി നമ്പര്‍ വണ്‍ ബ്രാന്‍ഡി ഒരു കുപ്പി സര്‍ക്കാരിനു കിട്ടുന്നത് 46 രൂപയ്ക്ക്. ബിവ്‌റേജസിലെ വില 350 രൂപ. പെഗിന് സാധാരണ ബാറില്‍ വില 65-നു മുകളില്‍. ഏറ്റവും കൂടുതല്‍ ചിലവുള്ള റമ്മായ ഓള്‍ഡ് മങ്ക് കുപ്പിയൊന്നിന് 37 രൂപയ്ക്കു കൈയില്‍ കിട്ടുന്ന സര്‍ക്കാര്‍ അതു വില്‍ക്കുന്നത് 275 രൂപയ്ക്ക്.
മറ്റുചില ബ്രാന്‍ഡുകള്‍ (750 എം.എല്‍): സര്‍ക്കാര്‍ കൊടുക്കുന്ന വില, ബിവറേജസിലൂടെ വില്‍ക്കുന്ന വില എന്നിവ യഥാക്രമം ബ്രായ്ക്കറ്റില്‍: മക്‌ഡെവല്‍ ബ്രാന്‍ഡി (116.00 - 725.00), സെലിബ്രേഷന്‍ റം (45.00 - 330.00). സിഗ്നേച്ചര്‍ വിസ്‌കി (158.00 - 865.00), ആന്റിക്വിറ്റി വിസ്‌കി (193.00 - 995.00), ബിജോയ്‌സ് ബ്രാന്‍ഡി (101.00 - 680), മക്വിന്റ്‌റോഷ് വിസ്‌കി (70.00-515.00), ബക്കാഡി ആപ്പിള്‍ (160.00 - 880.00), അരിസ്റ്റോക്രാറ്റ് വോഡ്ക (40.00 - 295.), കിങ്ഫിഷര്‍ ബിയര്‍ സ്‌ട്രോങ് (37.00 -100.00). ഒരു വര്‍ഷം മൂന്നു കോടി കേയ്‌സ് മദ്യവും ഒരു കോടി കേയ്‌സിലധികം ബിയറും കേരളം കുടിക്കുന്നുണ്ടെന്നാണു കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വിഭിന്നമായി പെട്രോളിയം നികുതിയെ കടത്തിവെട്ടി മദ്യനികുതി മുന്നിലെത്തിയ സമീപകാല ചരിത്രവും കേരളത്തിനുണ്ട്. ഈ കണക്കുകളില്‍നിന്ന് ഒരുകാര്യം വ്യക്തം - സര്‍ക്കാരിനെ തീറ്റിപ്പോറ്റുന്നത് കേരളത്തിലെ കുടിയന്മാരാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല. (മലയാള മനോരമ 14-5-2012).
വിദേശമദ്യവില്‍പനലാഭം:
വിദേശമദ്യം സെക്കന്‍ഡ് വില്പന (വ്യാജന്‍ നിര്‍മ്മിച്ചു വില്‍ക്കുന്നത്)യുടെ ലാഭം എന്നാല്‍ ശതകോടികളാണെന്നര്‍ത്ഥം. അതുതന്നെയല്ലെ കേരളത്തിലെ ഏറ്റവും ലാഭമുള്ള വ്യവസായമായി ബാറുകള്‍ മാറുന്നതിനു പിന്നിലെ രഹസ്യവും. ഇതറിയാവുന്നവരെല്ലാം കോഴ പിരിക്കും. ഓരോരുത്തര്‍ക്കും ഓരോ പേരാണ്. പാര്‍ട്ടി ഫണ്ട്, സമ്മേളനപിരിവ്, നിര്‍മ്മാണഫണ്ട്. സത്യത്തില്‍ ഇതൊക്കെയും കോഴപ്പണമാണ്.
ബാറുകളെ ആരും തൊടില്ല:
ഒരു ബാര്‍ ലൈസന്‍സെന്നാല്‍ കോടിക്കണക്കിനു രൂപയുടെ ലാഭം എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ബാറുകളെ സംബന്ധിച്ച പരാതികള്‍ ആര്‍ക്കയച്ചാലും അതൊന്നും അധികാരികളോ ഉദ്യോഗസ്ഥന്മാരോ രാഷ്ട്രീയ നേതാക്കളോ പരിഗണിക്കില്ല. ഇതു ഞാന്‍ പറയുന്നതല്ല. രാജ്യത്തെ പരമോന്നത പരിശോധനാ സംവിധാനമായ അക്കൗണ്ടറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ 2012ലെ കണ്ടെത്തലാണ്. സുപ്രീം കോടതിവരെ അംഗീകരിച്ച റിപ്പോര്‍ട്ടാണിത്. അതിന്റെ വിശദാംശങ്ങള്‍ പിന്നീട്.
മദ്യവിരോധികള്‍ക്കും മദ്യപണം വേണം:
കേരളത്തിലെ രാഷ്ട്രീയ, മത, സാമുദായികനേതാക്കളുടെ സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെട്ട ആനുകാലികസംഭവങ്ങളാണല്ലോ ബാര്‍കോഴ വിവാദം. കോണ്‍ഗ്രസില്‍ എ., ഐ ഗ്രൂപ്പുകള്‍ക്കതീതമായി മദ്യലോബിയെ സഹായിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന തലത്തിലേക്ക് കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും രണ്ടു ചേരിയിലായി എന്നു ദിനപത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ അറിയപ്പെടുന്ന അബ്കാരി ഗ്രൂപ്പിന്റെ ഭാഗമായ ഒരു ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദികരെയും സന്യസ്തരെയും സംഭാവനചെയ്ത-വത്തിക്കാനു പുറത്തെ വത്തിക്കാന്‍ എന്നു വിളിക്കപ്പെടുന്ന-പാലാ രൂപതയുടെ പരമോന്നത നയ/സാമ്പത്തികസമിതിയായ ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിരിക്കുന്നു എന്ന് മാധ്യമം ദിനപത്രം 10/11/2014-ല്‍ റിപ്പോര്‍ട്ടു ചെയ്തതിനെതിരെ ആ വാര്‍ത്ത സത്യമല്ലെന്നു ചൂണ്ടിക്കാട്ടി പാലാ രൂപത അയച്ച കത്ത് 13/11/14ലെ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍ ഇന്നും ഈ വിവാദവ്യക്തി പാലാ രൂപതയുടെ ഫിനാന്‍സ് കമ്മറ്റിയില്‍ നിലനില്ക്കുന്നു എന്നതു തന്നെ മദ്യവ്യവസായത്തിന്റെ നീരാളിപിടുത്തത്തില്‍നിന്നും ആര്‍ക്കും രക്ഷയില്ല എന്നു വ്യക്തം. പാലാ രൂപതയുടെ ബൈബിള്‍ കണ്‍വന്‍ഷന്‍ പത്രപരസ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തതു പോലും ബാര്‍/അബ്കാരി മുതലാളിമാരാണ്. എത്ര കടുത്ത സമ്മര്‍ദ്ദമുണ്ടായാലും ആരൊക്കെ എതിര്‍ത്താലും ശത്രു എത്ര പ്രബലനായാലും സത്യം തുറന്നു പറയുക എന്നതാണ് ഒഛചഋടഠഥയുടെയും ഇഞഋഉകആകഘകഠഥയുടെയും ശക്തി. അത്തരമൊരു ശക്തി കുറഞ്ഞ അളവിലെങ്കിലുമുള്ളവര്‍ക്കെ സത്യം തുറന്നുപറയാനാകൂ.
മദ്യം : നയം മാറുന്ന പാര്‍ട്ടികള്‍ രാഷ്ട്രീയ-പാര്‍ട്ടികളുടെയും രാഷ്ട്രീയനേതാക്കളുടെയും മദ്യനയത്തെ സംബന്ധിച്ചും മദ്യവ്യവസായികളെ സംബന്ധിച്ചുമുള്ള വ്യത്യസ്തമായ നിലപാടുകള്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇങ്ങനെ പോകുന്നു. പോഷകസംഘടനകള്‍ സര്‍ക്കാരിനെ തിരുത്തണം-കെ.സി.ബി.സി. മദ്യവിരുദ്ധസമിതി മദ്യഷാപ്പു വേണമെന്നു വാദിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ പ്രചാരണം തുടങ്ങും. (ദീപിക 23/12/2010). മദ്യത്തിനെതിരെ ഒന്നിച്ചു കൈകോര്‍ക്കണം കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ സാമുഹ്യപ്രശ്‌നമായി മദ്യം മാറിയിരിക്കുന്നു. (ടി.പി. കുഞ്ഞിക്കണ്ണന്‍-ദേശാഭിമാനി 21/12/2010).
മദ്യം വിതയ്ക്കുന്ന വിപത്ത്-അരിയുടെ കച്ചവടത്തേക്കാള്‍ മൂന്നിരട്ടിയോളം വരും കേരളത്തിലെ മദ്യകച്ചവടം. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് മദ്യം വില്ക്കുന്നത് കുറ്റകരമാക്കണം. ഈ പ്രായപരിധി 21 വയസ്സാക്കണം. ആനുകാലികസമൂഹത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ സാമൂഹ്യതിന്മയില്‍നിന്നും രക്ഷ നേടുന്നതിനാണ് ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ഒത്തുചേര്‍ന്നു \'\'മദ്യാസക്തിക്കെതിരെ ജാഗ്രത\'\' എന്ന കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. (കെ. കെ. ശൈലജ-ദേശാഭിമാനി 5/01/2011).
1) \'മദ്യം നിറഞ്ഞു. അരിക്കു തലചായ്ക്കാന്‍ ഗോഡൗണില്ല.\' വെയര്‍ഹൗസിങ് കോര്‍പറേഷനും അരിയെക്കാള്‍ പ്രിയം മദ്യം സ്റ്റോക്കു ചെയ്യുന്നതിന്. (മലയാള മനോരമ 2/2/2011)
2)മദ്യനയം മൂന്നാഴ്ചക്കകം. മന്ത്രി കെ. ബാബു. മദ്യവ്യാപനം തടയുകയാണ് സര്‍ക്കാര്‍ നയം (മലയാള മനോരമ 4/6/2011)
3)മദ്യലഭ്യത ഘട്ടം ഘട്ടമായി കുറയ്ക്കും. മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുമെന്ന് നയപ്രഖ്യാപനപ്രസംഗം. വരുമാനം കിട്ടുന്ന വകുപ്പ് എന്നതില്‍നിന്നും മാറി സാമൂഹികപ്രതിബദ്ധതയുള്ള വകു പ്പാക്കി എക്‌സൈസ് വകുപ്പിനെ മാറ്റും. ഗവര്‍ണര്‍ (മലയാള മനോരമ 25/6/2011)
ബാര്‍ ലൈസന്‍സ് നഗരസഭകള്‍ക്ക് അധികാരം പുനഃസ്ഥാപിച്ചു. (മലയാള മനോരമ 4/2/2012)
4) മദ്യം വിറ്റ് വരുമാനം വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ല . മുഖമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യാസക്തി കുറക്കാതെ അതു നിരോധിച്ചാല്‍ ഭവിഷ്യത്ത് നിയന്ത്രണാധീതമായിരിക്കും. മദ്യത്തിന്റെ വില്പനയിലൂടെ ഉണ്ടാക്കുന്ന തുകയുടെ പലമടങ്ങ് നഷ്ടമാണ് മദ്യം കൊണ്ടുള്ള ആരോഗ്യക്ഷയത്തിലൂടെയും കുടുംബശൈഥില്യത്തിലൂടെയും അപകടങ്ങളിലൂടെയും ഉണ്ടാക്കുന്നത്. (മലയാള മനോരമ 27/6/2013)
5)മദ്യത്തിന്റെ വില കൂട്ടിയാല്‍ ഉപഭോഗം കുറയുമെന്നു പറയുന്നതു ശരിയല്ല. വില കൂടിയതുകൊണ്ട് ഇന്നലെവരെ 3 പെഗ് കഴിച്ചിരുന്ന ആരെങ്കിലും ഇന്നു മുതല്‍ രണ്ടു പെഗ് ആക്കിയോ? മദ്യത്തിന്റെ വില കൂടുമ്പോള്‍ കുറയുന്നത് വീട്ടില്‍ കൊടുക്കുന്ന കാശാണ്. (വി.ഡി. സതീശന്‍, മലയാള മനോരമ. 18/12/2012).
മദ്യഉപഭോഗം കേരളത്തിന്റെ വാദം അംഗീകരിക്കാനാവില്ല-സുപ്രീംകോടതി
കേരളത്തിലെ മദ്യഉപഭോഗത്തിലെ വര്‍ദ്ധന നാമമാത്രമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാകില്ലെന്നു സുപ്രീംകോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും കോടതി അതൃപ്തി അറിയിച്ചു. നിലവാരമില്ലാത്ത ബാറുകള്‍ സ്റ്റാര്‍ പദവി തേടിയെന്ന സിഎജി റിപ്പോര്‍ട്ട് കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മദ്യനയത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയ കോടതി, കേസ് വിധി പറയാന്‍ മാറ്റി. (ദീപിക 5/9/2013).
നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സുകള്‍ സ്ഥിരപ്പെടുത്തരുതെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം ഗൗരവമായി എടുക്കുമെന്നും കോടതി വ്യക്തമാക്കി. ഈ ഹോട്ടലുകളെ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കില്ല. എന്നാല്‍, ആവശ്യമായ നടപടിയെടുക്കാന്‍ അധികാരികളോടു വിധിയില്‍ ആവശ്യപ്പെടും. നടപടിയുണ്ടായാല്‍ ഹോട്ടലുകള്‍ക്കു കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസുമാരായ എച്ച്.എല്‍. ഗോഖലെ, ജെ. ചെലമേശ്വര്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു.
എന്നാല്‍, 418 ബാര്‍ ഹോട്ടലുകളില്‍ എട്ടെണ്ണം അടച്ചുപൂട്ടിയെന്നും ചില ഹോട്ടലുകള്‍ സ്റ്റാര്‍ പദവി നേടിയെന്നും 353 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഈ ഹോട്ടലുകള്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കരുതെന്നു ഹോലുകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു. സിഎജി. റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, ഭരണഘടനാസ്ഥാപനമായ സിഎജിയുടെ റിപ്പോര്‍ട്ട് കണ്ടില്ലെന്നു നടിക്കാനാവില്ലെന്ന് കോടതി ഇതിനു മറുപടി നല്കി. (ദീപിക 5/9/2013).
മദ്യഉപഭോഗത്തിന്റെ വര്‍ദ്ധന ചൂണ്ടിക്കാട്ടിയ സത്യവാങ്മൂലത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തി. തുകയുടെ അടിസ്ഥാനത്തിലാണ് ഉപഭോഗം കാണിച്ചിരിക്കുന്നതെന്നും അത് അളവിന്റെ അടിസ്ഥാനത്തില്‍ കാണിക്കണമായിരുന്നെന്നും ജസ്റ്റീസ് ചെലമേശ്വര്‍ പറഞ്ഞു. കേരളത്തില്‍ മദ്യഉപഭോഗം കൂടുതലാണെന്ന മാധ്യമവാര്‍ത്തകള്‍ സാങ്കല്പികമല്ലെന്നും ജസ്റ്റീസ് ചെലമേശ്വര്‍ നിരീക്ഷിച്ചു.
മദ്യഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് കേരളം ഇതിനു മറുപടി നല്കി. ഇതിന്റെ ഭാഗമായി പുതിയ ബിവറേജ് ഷോപ്പുകള്‍ക്കു ലൈസന്‍സ് നല്‍കുന്നില്ല. പുതിയ മദ്യനയം കൊണ്ടുവന്നിട്ടും ഉപഭോഗം കുറയ്ക്കാനായില്ലെന്നും നാമമാത്ര വര്‍ധനയുണ്ടായിട്ടുണ്ടെന്നും കേരളം പറഞ്ഞു. സ്റ്റാറില്ലാത്ത ബാറുകളാണ് കേരളത്തില്‍ ഏറ്റവുമധികം മദ്യം വില്‍ക്കുന്നതെന്ന് ഫോര്‍ സ്റ്റാര്‍ ഉടമകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി വാദിച്ചു. നിയമവിരുദ്ധമായി നിരവധി ബാറുകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. (ദീപിക 5-9-2013).
അച്ചടക്കത്തിന്റെ ക്യൂവില്‍ കാലിടറാതെ മലയാളികള്‍:
മലയാളിക്കു ക്യൂ നില്‍ക്കാന്‍ മടിയുണ്ടെന്ന് ആരും പറയരുത്. സംസ്ഥാനത്തെ 334 ബിവറേജ് ഷോപ്പുകളിലുമായി ദിവസവും അച്ചടക്കത്തോടെ ക്യൂ നില്‍ക്കുന്ന മലയാളികളുടെ എണ്ണം 9.5 ലക്ഷം. വാങ്ങിക്കൊണ്ടുപോകുന്നതു ദിവസവും 12 ലക്ഷം കുപ്പി വിദേശമദ്യം. ഇത് ബിവറേജസ് ഷോപ്പില്‍ മദ്യം വാങ്ങാനെത്തുന്നവരുടെമാത്രം കണക്കാണ്. സംസ്ഥാനത്തെ 742 ബാറുകളില്‍ പോയി മിനുങ്ങുന്നവരുടെ എണ്ണം കണ്ടുപിടിക്കാനും വഴിയില്ല.
മദ്യത്തിന്റെ ഉപഭോഗത്തിന്റെ അളവ് സംസ്ഥാനത്തു കുറഞ്ഞുവരുന്നെന്ന സന്തോഷവാര്‍ത്തകള്‍ക്കിടയിലും കേരളത്തിലെ മാതാപിതാക്കളെ വിഷമിപ്പിക്കുന്നൊരു വിവരവും പുറത്തുവരുന്നുണ്ട്. 1980-ല്‍ 19 വയസ്സായിരുന്നു മദ്യപിക്കുന്നവരുടെ ശരാശരി പ്രായത്തുടക്കം. 1990-ല്‍ അത് 17 ആയി. ഇപ്പോള്‍ വന്നുവന്ന് 14-ല്‍ എത്തിനില്‍ക്കുന്നത്രെ. 21 വയസ്സ് തികയാത്തവര്‍ക്കു മദ്യം നല്‍കരുതെന്നും കൗമാരക്കാര്‍ക്കു മദ്യം വിറ്റാല്‍ ശിക്ഷയുണ്ടാകുമെന്നൊക്കെ സര്‍ക്കാര്‍ വാശിപിടിക്കുന്നത് ഈ കണക്കു മുന്നില്‍ വന്നതുകൊണ്ടാണ്. (മലയാള മനോരമ 7-9-2013).
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകള്‍ മദ്യവില്‍പനശാലകള്‍ക്ക് അനുമതി നല്‍കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. (ദീപിക 22-2-2014). മദ്യവില്‍പന കുറയ്ക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നീങ്ങുന്നത് 4 സ്റ്റാര്‍ ബാറുടമകളാണെന്നും പത്രവാര്‍ത്തകള്‍ വ്യക്തമാക്കുന്നു. തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























