കോഴയില്‍ മുങ്ങുന്ന കേരളം, ബാര്‍ : അബ്കാരി നയങ്ങള്‍ - നിയമങ്ങള്‍

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ അഞ്ചാം ഭാഗമാണിത്.
ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതടക്കമുള്ള അബ്കാരി നിയമങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് വര്‍ഷാവര്‍ഷം സംസ്ഥാനം കൊണ്ടുവരുന്ന സംസ്ഥാന അബ്കാരി നയത്തിലാണ്. അതുകൊണ്ടുതന്നെ അബ്കാരി നയം കോഴക്കും പണസമ്പാദനത്തിനും ഒരു അക്ഷയപാത്രമാകുന്നു.
ബാറുകളുടെ പ്രസക്തി:
കേരളത്തിലങ്ങോളമിങ്ങോളം ചാരായകടകളും റീട്ടെയില്‍ വിദേശമദ്യ ഷാപ്പുകളും ഉണ്ടായിരുന്ന കാലഘട്ടത്തില്‍ ആര്‍ക്കും ബാര്‍ ഹോട്ടലുകള്‍ വേണ്ടിയിരുന്നില്ല. ഒരു ബാര്‍ ഹോട്ടല്‍ പണിയുന്ന തുകയുടെ ആയിരത്തിലൊന്നുണ്ടെങ്കില്‍ ഒരു വിദേശമദ്യ റീട്ടെയില്‍ ഷാപ്പ് സ്വന്തമാക്കാമായിരുന്നു. എന്നാല്‍ 1994 മുതല്‍ റീട്ടെയില്‍ വിദേശമദ്യ ഷോപ്പുകള്‍ നിര്‍ത്തലാക്കി. അതോടെ ബാര്‍ ഹോട്ടലുകള്‍ക്കു പ്രിയമേറി.
വിദേശമദ്യ റീട്ടെയില്‍ ഷാപ്പുകള്‍ നടത്തിയിരുന്നവര്‍ കൂട്ടത്തോടെ ബാര്‍ ഹോട്ടലുകള്‍ തുടങ്ങി. പലിയിടത്തും അന്നത്തെ വിദേശമദ്യ റീട്ടെയില്‍ ഷോപ്പുകള്‍തന്നെയാണ് ബാറുകളായി മാറിയത്. നിലവാരമില്ലെന്നു കണ്ടെത്തിയ മിക്ക ബാറുകളും ഇങ്ങനെയുണ്ടായതാണ്. ചാരായക്കടകളും റീട്ടെയില്‍ വിദേശമദ്യ ഷാപ്പുകളും ഉണ്ടായിരുന്ന കാലഘട്ടത്തില്‍ എക്‌സൈസ് വകുപ്പിനെ നിയന്ത്രിച്ചിരുന്നത് മദ്യലോബിയായിരുന്നു. അവര്‍ ബാര്‍ഹോട്ടല്‍ രംഗത്തേക്കു കടന്നപ്പോള്‍ അവിടെയും ഭരണനിയന്ത്രണം അവന്‍ ഏറ്റെടുത്തു. നിലവാരമില്ലാത്ത ബാറുകളുണ്ടാകാനുള്ള സാഹചര്യവും ഇതുതന്നെ.
കേന്ദ്ര ടൂറിസം വകുപ്പും സ്റ്റാര്‍ ഹോട്ടലുകളും:
ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം മന്ത്രാലയമാണ്. 1 സ്റ്റാര്‍, 2 സ്റ്റാര്‍, 3 സ്റ്റാര്‍, 4 സ്റ്റാര്‍, 5 സ്റ്റാര്‍, ഹെരിറ്റേജ് എന്നിങ്ങനെയാണ് ടൂറിസം മന്ത്രാലയം ഹോട്ടലുകളെ സ്റ്റാര്‍ പദവിയില്‍ തരംതിരിക്കുന്നത്. രാജ്യത്ത് ടൂറിസം മന്ത്രാലയത്തിന്റെ സ്റ്റാര്‍ സര്‍ട്ടിഫിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ വിശദാംശങ്ങള്‍ ടൂറിസം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സംസ്ഥാനത്ത് ആകെ 731 ബാറുകളാണുള്ളത്. ഇതില്‍ നിലവാരമില്ലാത്ത 418 ബാറുകള്‍ ഒഴിവാക്കിയാല്‍ 313 ബാറുകളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 372 സ്റ്റാര്‍ ഹോട്ടലുകളുണ്ടെങ്കിലും 313 ബാറുകളെ ഉള്ളൂ എന്നതും പഠനവിധേയമാക്കേണ്ട വിഷയംതന്നെ. പിന്നെങ്ങനെ നൂറുകണക്കിനു 2 സ്റ്റാര്‍, 3 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിച്ചു എന്ന് ആരോപിക്കാനാകും? ബാര്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ടവര്‍ക്ക് സ്റ്റാറേ ഇല്ല എന്നതാണ് സത്യം. 2 സ്റ്റാര്‍ സര്‍ട്ടിഫിക്കേഷനും 2 സ്റ്റാര്‍ നിലവാരവും തമ്മില്‍ ഏറെ മാറ്റമുണ്ട്.
2 സ്റ്റാര്‍ സര്‍ട്ടിഫിക്കേഷന്‍ നല്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം വകുപ്പാണ്. അതിന് ദേശീയതലത്തില്‍ വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ടൂറിസത്തിന്റെ ഭാഗമായി ഭക്ഷണത്തോടൊപ്പം മദ്യം വിളമ്പാനായിട്ടാണ് ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതെന്നതിനാല്‍ കേന്ദ്ര ടൂറിസം വകുപ്പിന്റെ star പദവി തന്നെയാണ് ബാര്‍ ഹോട്ടലുകളിലും നിര്‍ബന്ധമാക്കേണ്ടത്.
2007ലെ റുഗലറൈസേഷന്‍ അഴിമതിയല്ലെ!
1992 മുതല്‍ 2007 വരെ ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ എങ്ങനെയാണ് 2007-ല്‍ റഗുലറൈസ് ചെയ്യപ്പെട്ടത്? എന്തായിരുന്നു അതിനു പിന്നിലെ ചേതോവികാരം. അങ്ങനെ ചെയ്യാന്‍ എന്തെങ്കിലും ശുപാര്‍ശകള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നോ? ഇല്ലെങ്കില്‍ ആ രാഷ്ട്രീയതീരുമാനത്തിനു പിന്നില്‍ അഴിമതിയുണ്ടോ? ബാര്‍ ലൈസന്‍സ് പ്രശ്‌നത്തെ സംബന്ധിച്ച ഏതന്വേഷണങ്ങളും തുടങ്ങേണ്ടത് 1992 മുതലാണ്. അതിനാല്‍തന്നെ ഇന്ന് ബാര്‍കോഴക്കെതിരെ സമരം നയിക്കുന്നവരായിരിക്കും ആദ്യം പിടിക്കപ്പെടുക. ബാര്‍ ലൈസന്‍സ് നല്കല്‍ നിയമത്തില്‍ ഏറെ സാങ്കേതികപിഴവുകളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാര്‍ ഹോട്ടലുകളെ സംബന്ധിചച് 1992-ല്‍ കൊണ്ടുവന്ന വ്യവസ്ഥ ഇപ്പോഴും ചട്ടങ്ങളില്‍ നിലവിലുണ്ട്.
ഈ സാഹചര്യത്തില്‍ ഇത്തരം ഹോട്ടലുകള്‍ക്ക് 2 സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിരുന്നുവെങ്കിലും 2007-ല്‍ ആ നിയമം ചട്ടങ്ങളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ 1992-ല്‍ കൊണ്ടുവന്ന 2 സ്റ്റാര്‍ സ്റ്റാന്‍ഡേര്‍ഡിലേക്ക് ഉയര്‍ത്തണമെന്ന നിയമമാണ് നിലവിലുള്ളത്. കൂടാതെ നിലവിലെ ചട്ടമനുസരിച്ച് ഒരു ഹോട്ടലിന്റെ 2 സ്റ്റാര്‍ നിലവാരം പരിശോധിക്കുന്ന അവസരത്തില്‍, ഉണ്ടാകാവുന്ന തര്‍ക്കങ്ങളില്‍, എക്‌സൈസ് കമ്മീഷണറുടെ തീരുമാനം അന്തിമമായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 731 ബാറുകളാണുള്ളത്. 418 എണ്ണം ഒഴികെ നിലവില്‍ ലൈസന്‍സ് പുതുക്കികൊടുത്ത 313 ബാറുകളാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്.
സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ് എന്നുള്ളത് വിദേശമദ്യചട്ടങ്ങളില്‍ ഇതുവരെ ഇടംപിടിച്ചിട്ടില്ല. അതിനാല്‍ റിന്യൂവല്‍ വേളയില്‍ ഒരിക്കല്‍ നേടിയ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ ബാര്‍ ഉടമകള്‍ ശ്രദ്ധ കാട്ടുകയോ അത് എക്‌സൈസ് വകുപ്പ് പരിശോധിക്കുകയോ ചെയ്യാറില്ല.
ഒരിക്കല്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടി, ബാര്‍ ലൈസന്‍സ് ലഭ്യമായാല്‍ പിന്നീട് നിലവാരം കാത്തുസൂക്ഷിക്കുന്ന പ്രവണത ഇല്ലാതെവന്നു. ഈ സാഹചര്യത്തില്‍ നിലവില്‍ ലൈസന്‍സ് റിന്യൂ ചെയ്ത ബാറുകളുടെ കാര്യത്തില്‍ പരാതി ഉണ്ടാവുകയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുകയും ചെയ്തു. എന്നാല്‍ നാളിതുവരെ ഇതൊന്നും ആരും പരിഗണിച്ചില്ല.
ടൂറിസവും ബാര്‍ ഹോട്ടലുകളും:
ആദ്യഘട്ടത്തില്‍ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിക്കുന്നവര്‍ക്കു മാത്രമായിരിക്കണം ഭക്ഷണത്തോടൊപ്പം മദ്യം വിളമ്പാന്‍ അനുവാദമുണ്ടായിരുന്നത്. ഭക്ഷണം കഴിക്കാതെ ബാറുകളില്‍ മദ്യപിക്കുന്നതായി കണ്ടെത്തിയാല്‍ ബാര്‍ ലൈസന്‍സുതന്നെ റദ്ദാക്കാം. 121. ഈ നിബന്ധന GO (P) 29/98/TD ഉത്തരവുപ്രകാരം 5/3/1998-ല്‍ എടുത്തുകളഞ്ഞു. എന്തായിരുന്നു അതിനുപിന്നിലെ ചേതോവികാരം? ടൂറിസം വികസനം അല്ല എന്നു വ്യക്തം. കാരണം ഒരു വിനോദസഞ്ചാരിയും ഒരു ദിവസത്തില്‍ കുറഞ്ഞ ഒരു വിനോദസഞ്ചാരത്തിനെത്തില്ല. നമ്മുടെ സംസ്ഥാനത്തിനുള്ളില്‍തന്നെയുള്ള വിനോദസഞ്ചാരിക്കുപോലും ഏറ്റവും കുറഞ്ഞത് ഒരു ദിവസത്തെ ടൂര്‍ ആയിരിക്കും പ്ലാന്‍ ചെയ്യുക. അങ്ങനെയുള്ള നമ്മുടെ നാടന്‍ വിനോദസഞ്ചാരികള്‍പോലും ഏതെങ്കിലും നേരത്ത് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറും. അവര്‍ ഭക്ഷണം കഴിക്കും. അങ്ങനെവരുമ്പോള്‍ ഭക്ഷണത്തോടൊപ്പമല്ലാതെ ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവദിച്ച നയ/നിയമമാറ്റത്തിനു പിന്നില്‍ എന്തൊക്കെ അഴിമതികള്‍ നടന്നിട്ടുണ്ട്? അതും അന്വേഷണവിധേയമാക്കേണ്ടിയിരിക്കുന്നു.
ബാര്‍ ലൈസന്‍സ്: പത്രവാര്‍ത്ത ഇങ്ങനെ:
1982 മുതല്‍ ബാറുകളുടെ നിലവാരം മെച്ചപ്പെടുത്തണം എന്നാവശ്യപ്പെടുന്ന കല്പനകള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അവ പുറത്തുവന്നു നാളുകള്‍ക്കുള്ളില്‍ അകാലചരമം പ്രാപിക്കുകയാണു പതിവ്. വ്യത്യസ്ത സ്റ്റാര്‍ നിലവാരങ്ങള്‍ ഉള്ള റസ്റ്റാറന്റുകള്‍ക്കു നല്കുന്ന നിര്‍വചനങ്ങളൊന്നും ബാറുകള്‍ക്കു ബാധകമല്ല. ടൂറിസ്റ്റുകള്‍ക്കു താമസിക്കാന്‍ പാകത്തിലുള്ള നിശ്ചിതമുറികള്‍ (15, 20, 25 എണ്ണം) ഉണ്ടായിരിക്കണമെന്നും ടൂറിസ്റ്റുകള്‍ അവിടെ പാര്‍ത്തിരിക്കണമെന്നും ബാര്‍ നിയമങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നു. അവര്‍ക്കു പാശ്ചാത്യരീതിയിലുള്ള ഭക്ഷണം വിളമ്പിയിരിക്കണമെന്നും ഭക്ഷണത്തിനുശേഷമേ മദ്യം നല്കാവൂ എന്നും ഭക്ഷണത്തിന്റെ ബില്ലിനോടു ചേര്‍ത്തുവേണം മദ്യത്തിന്റെ വില എഴുതാനെന്നും അതിഥികളായി വരുന്നവര്‍ക്കും ഈ വിധത്തില്‍ മാത്രമേ മദ്യം നല്കാവൂ എന്നും മദ്യം കഴിച്ചാല്‍ രാത്രിയില്‍ അവിടെത്തന്നെ പാര്‍ക്കണമെന്നും നിയമത്തിലുണ്ട് എന്ന് ദീപിക ദിനപത്രം റിപ്പോര്‍ട്ടുചെയ്തിരുന്നു. ഈ നിയമങ്ങളൊക്കെ എവിടെപ്പോയി.
ബാര്‍ ലൈസന്‍സ് പുതുക്കലിനെ സംബന്ധിച്ച മറ്റൊരു പത്രവാര്‍ത്തയിങ്ങനെ:\'\'ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന 418 ബാറുകളില്‍ പലതിന്റെയും ലൈസന്‍സ് മുന്‍ വര്‍ഷങ്ങളില്‍ നീട്ടിക്കൊടുത്തതിന്റെ പിന്നില്‍ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുണ്ടായിരുന്നുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അത്തരം സ്വാധീനങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ നേടിയെടുക്കാന്‍ അബ്കാരി മുതലാളിമാര്‍ക്കു പ്രയാസവുമില്ല.\'\' എന്തേ അതിനു പിന്നിലെ കോഴ ആരും ചൂണ്ടിക്കാണിക്കുന്നില്ല. കോഴ കൊടുത്തവര്‍തന്നെ കോഴക്കെതിരെ എങ്ങനെ പ്രതികരിക്കും?. നിലവാരമില്ലാത്ത ബാറുകളെ സംബന്ധിച്ച് 2014 മെയ് 4-ലെ കലാകൗമുദിയിലെ കവര്‍ സ്റ്റോറിയിലെ മറ്റൊരു പ്രസക്ത ഭാഗം ഇങ്ങനെ പറയുന്നു: \'മദ്യം മറ്റു വില്‍പ്പന ചരക്കുകള്‍ പോലയല്ല. കച്ചവടം ചെയ്തു ജീവിക്കുക എന്നത് പൗരന്റെ മൗലികാവകാശമാണ്. എന്നാല്‍ മദ്യം അതില്‍ പെടുന്നില്ല. മദ്യവില്‍പ്പന മൗലികാവകാശത്തിന്റെ കീഴില്‍ വരുന്നുമില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ വിഷയത്തില്‍ എന്തു തീരുമാനവും കൈക്കൊള്ളാനുള്ള പരിപൂര്‍ണമായ അധികാരമാണുള്ളത്. മദ്യനിരോധനമുള്‍പ്പെടെ എന്തുതരത്തിലുള്ള നിയന്ത്രണോപാധികളും സര്‍ക്കാരിനു സ്വീകരിക്കാം. കേരളത്തിലെ മാറിമാറിവരുന്ന സര്‍ക്കാരുകളുടെ അബ്കാരി നയത്തിലെ സ്ഥിരതയില്ലായ്മയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.
1967 വരെ കേരളത്തില്‍ പല ഭാഗത്തും മദ്യനിരോധനം നിലനിന്നിരുന്നു എന്ന് പലര്‍ക്കും അറിയില്ല. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളിലെ പല ഭാഗങ്ങളിലും ഇതുണ്ടായിരുന്നു. കേരളത്തിലെ ഏതാണ്ട് 67 ശതമാനം പ്രദേശങ്ങളിലും നിരോധനമുണ്ടായിരുന്നു. 1967-ല്‍ അധികാരത്തിലെത്തിയ ഇ.എം.എസ് സര്‍ക്കാരാണ് ഈ നിരോധനം എടുത്തുകളയുകയും മദ്യവില്‍പ്പന കേരളത്തില്‍ എല്ലായിടത്തുമാകാമെന്ന് ഉത്തരവിറക്കുകയും ചെയ്തത്. തുടര്‍ന്നിങ്ങോട്ടു മാറിമാറിവരുന്ന സര്‍ക്കാരുകളെല്ലാം മദ്യവ്യവസായത്തെ കറവപ്പശുവിനെപ്പോലെ കണ്ടു. 115 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ വിലകുറഞ്ഞ മദ്യം ഒഴുകാന്‍ തുടങ്ങി. മദ്യം ഉപയോഗിക്കുന്നവര്‍ക്ക് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാവുക എന്ന അവസ്ഥയും വിലകുറഞ്ഞ മദ്യം സര്‍വ്വസാധാരണമായതോടെ സംജാതമായി.\'\'\'
\'അബ്കാരി നയങ്ങളിലെ വ്യക്തതയില്ലായ്മയും അലംഭാവവും ഈ വ്യവസായത്തെ ഗുരുതരമായി ബാധിച്ചു. ആറു വര്‍ഷം മുമ്പേ പരിഹരിക്കാന്‍ കഴിയുമായിരുന്ന പ്രശ്‌നത്തെയാണ് സര്‍ക്കാര്‍ ഇന്ന് അഭിമുഖീകരിക്കുന്നതും എത്തുംപിടിയുമില്ലാതെ നില്‍ക്കുന്നതും. 2008-ലെ അബ്കാരി നയത്തില്‍ പ്രസ്തുത 418 ബാറുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നു പറഞ്ഞിട്ടും അന്നത്തെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, ലൈസന്‍സ് പുതുക്കിക്കൊടുക്കുകയും ചെയ്തു. ആറുമാസത്തെയോ ഒരു വര്‍ഷത്തെയോ സമയം നല്‍കി ബാറുകള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ഉടമകളോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഈ അവസ്ഥ സംജാതമാകുമായിരുന്നില്ല. മദ്യത്തിലൂടെ ലഭിക്കുന്ന പണത്തെക്കുറിച്ചു മാത്രമേ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ശ്രദ്ധവച്ചിരുന്നുള്ളു.\'\'
\'\'അബ്കാരി നയത്തിലെ വികലതയാണ് മറ്റൊന്ന്. ആദ്യം ത്രീസ്റ്റാറുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളു എന്നു പറയും. കോടിക്കണക്കിനു രൂപ നിക്ഷേപിച്ചായിരിക്കും വ്യവസായികള്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ പണിത് ബാര്‍ ലൈസന്‍സിനായി അപേക്ഷിക്കുന്നത്. അപ്പോള്‍ സര്‍ക്കാര്‍ പറയും ഇനി മുതല്‍ ഫോര്‍ സ്റ്റാറുകള്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളുവെന്ന്. വീണ്ടും കോടികള്‍ മുടക്കി ഫോര്‍ സ്റ്റാര്‍ നിലവാരത്തിലെത്തുമ്പോള്‍ സര്‍ക്കാര്‍ പറയും ഇനി ഫൈവ് സ്റ്റാറുകള്‍ക്കു മാത്രമേ ലൈസന്‍സ് കൊടുക്കുവെന്ന്.
ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയാണ് മാറിമാറിവരുന്ന എല്ലാ സര്‍ക്കാരുകളും അബ്കാരിനയത്തില്‍ കാണിക്കുന്നത്. ടൂറിസം മേഖലയുടെ നിലനില്‍പ്പിനെയും സര്‍ക്കാരിന്റെ ഇത്തരം നയംമാറ്റങ്ങള്‍ ബാധിക്കും. ഇപ്പോള്‍ ഹോട്ടല്‍ ബുക്കിംഗുകള്‍ ഏതാണ്ട് പൂര്‍ണമായും തന്നെ ഓണ്‍ലൈനിലാണ്. നെറ്റില്‍ നോക്കുമ്പോള്‍ ബാര്‍ ഫെസിലിറ്റിയില്ലാത്ത ഹോട്ടലുകള്‍ ഉണ്ടെങ്കില്‍ അവയെ വിനോദസഞ്ചാരികള്‍ ഒഴിവാക്കും. കേരളം കാണാന്‍ വരുന്നവരെല്ലാം മദ്യപിക്കാന്‍ വരുന്നവരാണ് എന്ന അര്‍ത്ഥത്തിലല്ല മറിച്ച്, ഇത്തരം സൗകര്യങ്ങള്‍ കൂടി അവര്‍ ആഗ്രഹിക്കുന്നു എന്നതാണു സത്യം.\'\'
1960 മുതല്‍ പ്രവര്‍ത്തിക്കുന്ന ത്രീസ്റ്റാര്‍ സൗകര്യങ്ങളുള്ള ബാറുകള്‍പോലും 418 എണ്ണത്തില്‍ ഉള്‍പ്പെടുത്തി അടച്ചുപൂട്ടപ്പെട്ടിട്ടുണ്ട്. അവരെല്ലാം ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയുമാണ്. സര്‍ക്കാര്‍ നിയോഗിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നിലിരിക്കുമ്പോഴാണ് നിയമവിധേയമായി പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതെന്നോര്‍ക്കണം. ഇവയ്ക്ക് നോട്ടീസ് കൊടുത്ത് ആറുമാസത്തെ സമയം നല്‍കണം എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായും നിഷ്‌കര്‍ഷിച്ചിരുന്നു. മാത്രമല്ല 418 ബാറുകളുടെ വിഷയം സുപ്രീം കോടതിക്കു മുന്നില്‍ വന്നപ്പോള്‍ തങ്ങള്‍ നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടു കിട്ടിയാല്‍ അതനുസരിച്ച് നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കോടതിക്കു കൊടുത്ത വാക്കുപോലും കാറ്റില്‍ പറത്തിയാണ് ഈ ബാറുകളുടെ ലൈസന്‍സ് സര്‍ക്കാര്‍ മരവിപ്പിച്ചുനിര്‍ത്തിയത്.\'\'
\'\'സ്വയം കുഴിച്ച കുഴിയില്‍ വീഴുകയാണ് സര്‍ക്കാര്‍ ചെയ്തത്. സ്വന്തം പാര്‍ട്ടിയെപോലും ഈ വിഷയത്തില്‍ വിശ്വസിപ്പിക്കാന്‍ കഴിയാതെപോയത് സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ഇതിന്‍മേലുള്ള തീരുമാനം നീണ്ടുപോയാല്‍ കോടതിയില്‍നിന്നുള്ള പരാമര്‍ശവും സര്‍ക്കാരിനെതിരെയായേക്കാം. മദ്യനിരോധനത്തിനു കഴിയില്ലെങ്കില്‍ മാന്യമായി അതു വില്‍ക്കാനുള്ള അന്തരീക്ഷമാണ് സര്‍ക്കാര്‍ ഉണ്ടാക്കേണ്ടത്\'\' . ടൂറിസം വികസനത്തിനല്ല, ബാറുടമകളുടെ സാമ്പത്തികലാഭത്തിനു വേണ്ടിയായിരുന്നു സര്‍ക്കാര്‍ നയങ്ങള്‍ നിശ്ചയിക്കുന്നതെന്നു വ്യക്തമാകുകയാണിവിടെ.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























