കോഴയില്‍ മുങ്ങുന്ന കേരളം: മദ്യവരുമാനവും യുഡിഎഫ് സര്‍ക്കാരും

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ പതിനാലാം ഭാഗമാണിത്.
മദ്യവരുമാനം യുഡിഎഫ് ഉപേക്ഷിക്കണം:
മദ്യവരുമാനം പൂര്‍ണ്ണമായി ഉപേക്ഷിക്കാമെന്നും ബാറുകള്‍ ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമെന്നതുമാണ് യുഡിഎഫ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 26/4/2014ല്‍ കൊച്ചിയില്‍ വ്യക്തമാക്കി. മദ്യത്തില്‍നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുസ്ലിം എഡ്യുക്കേഷന്‍ സൊസൈററി (എംഇഎസ്) ഗോള്‍ഡന്‍ ജൂബിലി ആഘോഷ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തു പുതിയ ബാറുകള്‍ക്കു ലൈസന്‍സ് അനുവദിക്കില്ല. മദ്യാസക്തി കുറയാതെ മദ്യനിരോധനം സാധ്യമാകില്ലന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മദ്യത്തില്‍നിന്നു ലഭിക്കുന്നതിന്റെ ഇരട്ടിയാണു സമൂഹത്തിന് അതിന്റെ തിക്തഫലത്തിലൂടെ നഷ്ടമാകുന്നത്. മദ്യാസക്തി കുറയ്ക്കാതെ മദ്യനിരോധനത്തിലേക്കു പോകാനാകില്ല. അതു കൂടുതതല്‍ ഗുരുതരമായ ഭഷിഷ്യത്ത് സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ലക്ഷ്യം മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയെന്നതാണ്.
ബോധവത്കരണത്തോടൊപ്പം ഘട്ടംഘട്ടമായി മദ്യനിരോധനം ഉണ്ടാക്കുകയാണു വേണ്ടത്. നാടുനീളെ മദ്യം ഒഴുക്കിയിട്ടു മദ്യനിരോധനത്തെക്കുറിച്ചു പറഞ്ഞിട്ടു കാര്യമില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി ഒരു ബീവറേജ് ഔട്ട്‌ലെറ്റ് തുടങ്ങിയിട്ടില്ല. ഇനി പുതുതായി ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് കൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ അല്ലാതെ ഇനി ഒരു ബാറും അനുവദിക്കില്ല.
മധ്യസ്ഥ ചര്‍ച്ച വിജയിച്ചില്ല; ചര്‍ച്ചകള്‍ ഇന്നും തുടര്‍ന്നേക്കും:
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ വിജയിച്ചില്ല. ചര്‍ച്ച ഇന്നും തുടരുമെന്നു പറയുന്നുണ്ടെങ്കിലും ഇനി ഇരുകൂട്ടരുമായി ചര്‍ച്ചയ്ക്കില്ലെന്നും മധ്യസ്ഥചര്‍ച്ചയ്ക്കു നേതൃത്വം നല്കിയവരും വ്യക്തമാക്കുന്നു. ഇതോടെ ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിനുള്ളിലെ ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണാവസ്ഥയിലായി.
ഇന്നു വൈകുന്നേരമോ നാളെ രാവിലെയോ സര്‍ക്കാര്‍-കെപിസിസി ഏകോപനസമിതിയോഗം ചേര്‍ന്നാല്‍ മാത്രമേ നാളെ വൈകുന്നേരം ചേരുന്ന യുഡിഎഫ് യോഗത്തില്‍ ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട അന്തിമതീരുമാനത്തില്‍ എത്താന്‍ കഴിയുകയുള്ളൂ. നാളെ രാവിലെയെങ്കിലും ഏകോപനസമിതി വിളിച്ചുചേര്‍ക്കാനുള്ള ശ്രമവും ചില ഭാഗത്തുനിന്നു നടക്കുന്നുണ്ട്. നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടണമെന്നു മുസ്ലിംലീഗ് നിലപാടും പരസ്യമായി പ്രഖ്യാപിച്ചതോടെ യുഡിഎഫിലും ഇതു സംബന്ധിച്ച തര്‍ക്കം രൂക്ഷമാകുമെന്ന് ഉറപ്പായി.
സ്റ്റാര്‍ പദവി സര്‍ട്ടിഫിക്കറ്റ് പുതുക്കിയതു കൈവശമുള്ള ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്കിയാല്‍ മതിയെന്ന നിലപാടില്‍ വി.എം. സുധീരന്‍ ഇനിയും ഇളവു വരുത്തിയിട്ടില്ലന്നാണു സൂചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ. ബാബുവും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള പുതിയ ഫോര്‍മുല തയ്യാറാക്കി സമര്‍പ്പിക്കുമെന്നാണു സൂചന. ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന 418 ബാറുകളില്‍ നിലവാരം ഉയര്‍ത്താന്‍ സ്ഥലസൗകര്യം പോലും ഇല്ലാത്ത 200ലേറെ എണ്ണം അടച്ചുപൂട്ടിയശേഷം മറ്റുള്ളവയ്ക്കു ലൈസന്‍സ് നല്കുന്ന തരത്തിലുള്ള നിര്‍ദ്ദേശമാണു പ്രധാനമായുള്ളത്.
ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നവയില്‍ സ്റ്റാര്‍ പദവി ലൈസന്‍സില്ലാത്ത 50നും 70നും ഇടയിലുള്ള ബാറുകള്‍ അടച്ചുപൂട്ടുന്നതും പരിഗണിക്കുന്നുണ്ട്. ജില്ലാ കളക്ടറും ടൂറിസം, എക്‌സൈസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സമിതി ബാറുകള്‍ പരിശോധിച്ചു തീരുമാനം എടുക്കട്ടെയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍, കൃത്യമായ രേഖകള്‍ കൈവശമുള്ളവര്‍ക്കു പരിശോധന ആവശ്യമില്ലെന്നാണു പാര്‍ട്ടി നിലപാട്. നിലവാരം തീരെ ഇല്ലാത്ത ബാറുകള്‍ക്കു നിലവാരം ഉയര്‍ത്താന്‍ ഒരു അവസരംകൂടി നല്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കെപിസിസി പ്രസിഡന്റ് ഒരുതരത്തിലും അംഗീകരിക്കുന്നില്ല.
നിലവാരം കുറഞ്ഞ മദ്യം ബാറുകള്‍ വഴി വിതരണം ചെയ്യുന്നതിനെയും സുധീരന്‍ എതിര്‍ക്കുന്നുണ്ട്. സെക്കന്‍ഡ്‌സിന്റെ വില്പന പൂര്‍ണ്ണമായി തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണു സുധീരന്റെ നിലപാട്. മുസ്ലിംലീഗിനും ഇതേ നിലപാടാണുള്ളത്. എന്നാല്‍ യുഡിഎഫിലെ മറ്റു ഘടകകക്ഷികള്‍ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഫോര്‍മുലകള്‍ സംബന്ധിച്ച് ഇരുവരും നേരിട്ടു സംസാരിച്ചിട്ടില്ല. രമേശ് ചെന്നിത്തലയായിരുന്നു പ്രധാന മധ്യസ്ഥന്‍. കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, പന്തളം സുധാകരന്‍ എന്നിവരും പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. ഒടുവില്‍ ഇവരില്‍ ചിലര്‍ ഇനി മധ്യസ്ഥ ചര്‍ച്ചകള്‍ക്കില്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു.
സുധീരന്‍ ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ ചര്‍ച്ച നടത്തി :
അടച്ചുപൂട്ടിയ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നു യുഡിഎഫിലും കോണ്‍ഗ്രസിലും ചര്‍ച്ചയാകും. ബാര്‍ ലൈസന്‍സ് വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായതിനെത്തുടര്‍ന്നു പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതി ചേര്‍ന്ന് ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നുള്ള അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നു നടക്കുന്ന ചര്‍ച്ച നിര്‍ണായകമാകും.
വി.എം. സുധീരന്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എക്‌സൈസ് മന്ത്രി കെ. ബാബു എന്നിവരുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഇതേതുടര്‍ന്ന് ഇന്നുച്ചയ്ക്കു മന്ത്രി ബാബു കെപിസിസി പ്രസിഡന്റുമായി ചര്‍ച്ച നടത്താനും ധാരണയിലെത്തി. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാവും വൈകുന്നേരം നാലിനു നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടു സ്വീകരിക്കണമെന്ന ചര്‍ച്ചയുണ്ടാകുക.
യുഡിഎഫ് യോഗത്തിനുമുമ്പേ കോണ്‍ഗ്രസിന് ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
എന്നാല്‍, ഇതു സംബന്ധിച്ചുള്ള പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതി യോഗം ചേരാന്‍ കഴിയാത്തതു മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനു ക്ഷീണമാകുമെന്നു വ്യക്തമാണ്. ഇതേത്തുടര്‍ന്നു പാര്‍ട്ടിക്കുള്ളില്‍ കരുനീക്കം വേഗത്തിലാക്കി. ഇതിന്റെ ഭാഗമായാണ് ഇന്നലെ മുഖ്യമന്ത്രിയുമായി കെപിസിസി പ്രസിഡന്റ് ചര്‍ച്ച നടത്തിയത്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മദ്യത്തിന്റെ വിപണനം വ്യാപകമാകാത്ത തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നു സുധീരന്‍ ഇന്നലെ സൂചന നല്കി. ഘട്ടംഘട്ടമായി മദ്യവിപണനം കുറയ്ക്കണമെന്ന നിലപാടാണ് യുഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ മുസ്ലിംലീഗിനുള്ളത്. ഇവര്‍ ഇക്കാര്യം നേരത്തേതന്നെ അറിയിച്ചതുമാണ്.
അടഞ്ഞുകിടക്കുന്ന 418 ബാറുകളില്‍ 200ലധികം ബാറുകള്‍ക്കു നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടത്ര സ്ഥലംപോലുമില്ല. ഇതുമൂലം പ്രാഥമികപരിശോധനയില്‍തന്നെ ഇവയ്ക്കു ലൈസന്‍സ് പുതുക്കി നല്കാന്‍ സാധിക്കില്ലെന്നാണു സൂചന. ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ ഉണ്ടാകുന്ന നിയമപ്രശ്‌നങ്ങളെക്കുറിച്ചു സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം രണ്ടാം വട്ടവും തേടി. ഇതിനിടെ, ബാര്‍ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ചു നിലനില്ക്കുന്ന പ്രശ്‌നം പരിഹരിക്കാനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും അഞ്ചു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
നിലവാരമില്ലാത്തവയും പ്രവര്‍ത്തിക്കുന്നുവെന്ന പരാതി നിലനില്ക്കുന്നതിനാല്‍ ഇവ മേല്പ്പറഞ്ഞ കമ്മിറ്റി പരിശോധിക്കുകയും നിലവാരമില്ലെങ്കില്‍ അവ അടച്ചുപൂട്ടുകയും ചെയ്യണം. ബാറുകളുടെ എക്‌സ്റ്റെന്‍ഷന്‍ കൗണ്ടറുകള്‍ പൂട്ടുന്നതിനായി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തണം. ഇത്തരത്തില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഗണിച്ചാല്‍ 418ല്‍നിന്നു കുറഞ്ഞത് 118 ബാറുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 316 ബാറുകളില്‍നിന്നു 85 മുതല്‍ 90വരെ നിലവാരമില്ലാത്ത ബാറുകളും അടച്ചുപൂട്ടാന്‍ കഴിയുമെന്നാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും നല്കിയ കത്തിലെ നിര്‍ദ്ദേശം.
മുക്കിലും മൂലയിലും ബാറുകള്‍ എന്തിനെന്ന് ഡിവിഷന്‍ ബെഞ്ച് :
ബാര്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ ജൂലൈ ഒന്നിനുമുമ്പ് സര്‍ക്കാര്‍ അന്തിമ നയതീരുമാനം എടുക്കണമെന്നു ഹൈക്കോടതി സിംഗിള്‍ ജഡ്ജി ഉത്തരവിട്ടു. അതേസമയം, നാടിന്റെ മുക്കിലും മൂലയിലും ബാറുകള്‍ എന്തിനെന്ന് ഇതേ കേസിലെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. സര്‍ക്കാരിന്റെ നയരൂപീകരണം വൈകിപ്പിച്ചുകൊണ്ട് തീരുമാനമെടുക്കാന്‍ കോടതിയെ നിര്‍ബന്ധിതമാക്കുന്നത് ഉചിതമല്ലെന്ന നിലപാടാണ് ഇരുബെഞ്ചുകളും കൈക്കൊണ്ടത്. ബാറുകളുടെ ലൈസന്‍സ് പുതുക്കിക്കിട്ടണമെന്ന 44 ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്‍ തീരുമാനത്തിനു സമയപരിധി നിശ്ചയിച്ചത്.
അതേസമയം, ബാറുകള്‍ തുറക്കാനുള്ള ഇടക്കാല ഉത്തരവു നിഷേധിച്ചതിനെതിരെ തൃശൂര്‍ കൊടകര ഗോള്‍ഡന്‍ ബാര്‍ ഉടമയുടേതുള്‍പ്പെടെ 10 പേരുടെ അപ്പീലാണു ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിലെത്തിയത്. മുന്‍പ് പരിഗണിച്ച ബെഞ്ച് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് അപ്പീല്‍ ഈ ബെഞ്ചിലെത്തിയത്. മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സംസ്ഥാനത്തു കൂടുതല്‍ ബാറുകള്‍ എന്തിനാണെന്നു ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ടൂറിസം പ്രമോഷന് അനിവാര്യമെങ്കില്‍ ബാറുകള്‍ ടൂറിസ്റ്റ് സെന്ററുകളില്‍ മാത്രമായി പരിമിതപ്പെടുത്തിക്കൂടേ എന്നുമാരാഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം കോടതിക്കു തീരുമാനിക്കാനാവില്ലെന്നു ബാറുടമകളുടെ അഭിഭാഷകന്‍ വാദിച്ചു.
മദ്യനയം സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിച്ച ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും നികുതി സെക്രട്ടറിയുടെ റിപ്പോര്‍ട്ടും പരിഗണനയിലാണെന്നു സര്‍ക്കാര്‍ അഭിഭാഷകനായ ടോം കെ. തോമസ് അറിയിച്ചു. എല്ലാ കാര്യങ്ങളും വിശദമായി പരിഗണിച്ചശേഷമാകും സര്‍ക്കാരിന്റെ തീരുമാനമെന്നും അറിയിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞ് പെരുമാറ്റച്ചട്ടത്തില്‍ അയവു വന്നാലുടന്‍ നയരൂപീകരണം ഉണ്ടാകുമെന്നു പറഞ്ഞിട്ട് തീരുമാനം വൈകുകയാണെന്നു ബാറുടമകളുടടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, കുറച്ചുകാലം ബാറുകള്‍ അടഞ്ഞുകിടന്നാല്‍ ഒന്നും സംഭവിക്കില്ലന്നായിരുന്നു കോടതിയുടെ പ്രതികരണം.
മദ്യത്തിന്റെ ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവരികയെന്ന സര്‍ക്കാര്‍ നയം 1992 മുതല്‍ പറയുന്നതാണ്. മദ്യഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമുണ്ടെങ്കില്‍ ഇത്രയും ബാറുകള്‍ എന്തിനാണ്? തീര്‍ത്ഥാടകവഴികളായ എരുമേലി മേഖലകളില്‍പോലും ബാറുകളുണ്ട്. കോടതി പറഞ്ഞു. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്കിയ 10 ബാറുടമകളുടെ ഹര്‍ജികള്‍ സിംഗിള്‍ ജഡ്ജിയുടെ പക്കല്‍നിന്നു ഡിവിഷന്‍ ബെഞ്ച് വിളിപ്പിച്ചിട്ടുണ്ട്. അപ്പീല്‍ നല്കാതെ ശേഷിച്ച 44 ഹര്‍ജികളാണു ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ പരിഗണിച്ചു തീര്‍പ്പാക്കിയത്.
സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനെന്നു ഹൈക്കോടതി:
മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ അനുവദിക്കുന്നതെന്തിനാണെന്നു ഹൈക്കോടതി ചോദിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കി നല്കണമെന്നാവശ്യപ്പെട്ട് പത്തു ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കകുകയായിരുന്നു ജസ്റ്റീസുമാരായ ഹാരുണ്‍ അല്‍ റഷീദ്, അനില്‍ കെ. നരേന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്. അപ്പീല്‍ സര്‍ക്കാരിന്റെ വിശദീകരണപത്രികയ്ക്കായി അടുത്ത 17ലേക്കു മാറ്റി. സംസ്ഥാനത്തെ ചില ബാറുകള്‍ കുറെക്കാലം അടഞ്ഞുകിടന്നാല്‍ ഒന്നും സംഭവിക്കുകയില്ലെന്നു ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി അഭിപ്രായപ്പെട്ടു.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണു ബാറുകള്‍ അനുവദിക്കുന്നതെന്നാണു സര്‍ക്കാര്‍ പറയുന്നത്. വിദേശികളായ വിനോദസഞ്ചാരികള്‍ക്കായാണു ബാറുകള്‍ നടത്തുന്നതെങ്കില്‍ അവ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ മാത്രം അനുവദിച്ചാല്‍ പോരേ? സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ബാറുകള്‍ ആവശ്യമുണ്ടോ? എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം പോലെയുള്ള തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള വഴികളിലും ബാറുകള്‍ എന്തിനാണ്? ഭക്തര്‍ സഞ്ചരിക്കുന്ന വഴിയില്‍പോലും ബാറുകള്‍ അനുവദിക്കണോ?
മദ്യനയം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുക്കണം. സര്‍ക്കാരിന്റെ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തുന്നത്. വേഗത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ചുമാത്രമേ തീരുമാനം എടുക്കൂ എന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ ഗവണ്മെന്റ് പ്ലീഡര്‍ ടോം കെ. തോമസ് പറഞ്ഞു. തീരുമാനം കോടതിയെ അറിയിക്കാന്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് അപ്പീല്‍ 17നു പരിഗണിക്കാനായി കോടതി മാറ്റിയത്.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്കാതിരുന്നതെന്നും ബാറുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണെന്നും ബാറുടമകളുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണു ലക്ഷ്യമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി മദ്യം വില്ക്കുന്ന കാര്യം പരിഗണിക്കുകയാണെന്നു ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടി. ലൈസന്‍സ് പുതുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
കോടതി പരാമര്‍ശം യുഡിഎഫ് ചര്‍ച്ച ചെയ്യും:
ബാര്‍ വിഷയത്തില്‍ ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നു മന്ത്രി രമേഷ് ചെന്നിത്തല. മദ്യഉപഭോഗം കുറയ്ക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ സംസ്ഥാനത്തു കൂടുതല്‍ ബാറുകള്‍ അനുവദിക്കുന്നത് എന്തിനെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഈ വിഷയത്തില്‍ തിരുവനന്തപുരത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രമേശ്. സര്‍ക്കാരിന്റെ മദ്യവിരുദ്ധ നിലപാടിന് ഡിവൈഎഫ്‌ഐ പിന്തുണ .
മദ്യ ഉപയോഗം കുറയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന നിലപാടിനെ ഡിവൈഎഫ്‌ഐ പിന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് എംഎല്‍എ. പൂട്ടിയ ബാറുകള്‍ ഇനി തുറക്കരുത്. മദ്യലഭ്യത കുറച്ചാലേ മദ്യാസക്തി കുറയൂ. നാലുവര്‍ഷം മുമ്പ് ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐ പ്രചാരണം ഏറ്റെടുത്തിരുന്നു. അതിന് ഉദ്ദേശിച്ച ഫലമുണ്ടായില്ല. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജൂലൈ 10ന് എല്ലാ ജില്ലയിലും നൈറ്റ് അസംബ്ലി സംഘടിപ്പിക്കും. രാത്രി എട്ടു മുതല്‍ 12വരെയാണ് പരിപാടി.
സാംസ്‌കാരികനേതാക്കളെയും കായികതാരങ്ങളെയും മറ്റും പങ്കെടുപ്പിക്കും.സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഇത്തരം 673 കേസുകളുണ്ടായി. ഡല്‍ഹി സംഭവത്തിനുശേഷം കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ കര്‍ശനനിയമങ്ങള്‍ ഉണ്ടാക്കി. എന്നിട്ടും അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാത്തതാണു കാരണം. കേസുകളുടെ അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും വിചാരണയും അപര്യാപ്തമാകുന്നു. പല കുറ്റവാളികളും രക്ഷപ്പെടുന്നു. സ്വാശ്രയകോളജുകളില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കുന്നു. ഫീസ് വര്‍ദ്ധിപ്പിക്കാനായി മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്.
മദ്യം ആവശ്യവസ്തുവല്ലെന്നു ഹൈക്കോടതി:
സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടിയിടുന്നതില്‍ ആശങ്കയില്ലന്നും മദ്യം സമൂഹത്തില്‍ ആവശ്യവസ്തുവല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ബാറുകളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മദ്യനയം രൂപീകരിക്കാന്‍ ആറാഴ്ചകൂടി സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് പി.എന്‍. രാമചന്ദ്രന്‍ അനുവദിച്ചു.
കുടിക്കാന്‍ മദ്യം കിട്ടിയില്ല എന്നതിന്റെ പേരില്‍ ഒരാള്‍പോലും മരിക്കുന്നില്ല. സംസ്ഥാനത്ത് ഇതിലേറെ അടിയന്തിരശ്രദ്ധ ചെലുത്തേണ്ട പ്രധാനപ്പെട്ട നിരവധി കാര്യങ്ങളുണ്ട്. വിലക്കയറ്റം, സാംക്രമികരോഗങ്ങള്‍ എന്നിവ അതില്‍പ്പെടും. ഈ സാഹചര്യത്തില്‍ ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം അടിയന്തിരമായി പരിഗണിക്കേണ്ട കാര്യമില്ല. മദ്യശാലകള്‍ ഉടന്‍ തുറക്കാത്തതുകൊണ്ട് ജനങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യനയം രൂപവത്കരിക്കാന്‍ സമയം വേണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയാണ്. നയപരമായ തീരുമാനമെടുക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. നിരവധി പേരുടെ അഭിപ്രായങ്ങളും ഇക്കാര്യത്തില്‍ കേള്‍ക്കണം.
ബാര്‍ ഹോട്ടലുകള്‍ നടത്തുന്നവര്‍ക്കു നഷ്ടമുണ്ടാകാം. പക്ഷേ, അതില്‍ പൊതുതാത്പര്യമില്ലന്നു കോടതി വ്യക്തമാക്കി. ബാര്‍ പൂട്ടിയിട്ട് നാലു മാസം കഴിഞ്ഞുവെന്നും ഇതുമൂലമുള്ള നഷ്ടം ഏറെയാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. അതുകൊണ്ട് സര്‍ക്കാരിനു കൂടുതല്‍ സമയം അനുവദിക്കരുതെന്നും ഇവര്‍ വാദിച്ചു. സര്‍ക്കാരിന്റെ ആവശ്യം നിരസിച്ചാല്‍ ഹര്‍ജിക്കാര്‍ക്കു ലൈസന്‍സ് കിട്ടുമോയെന്നു കോടതി ചോദിച്ചു.
സംസ്ഥാനത്തെ 418 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിച്ചതിനെതിരേ നല്കിയ ഒരുകൂട്ടം ഹര്‍ജികളിലാണു സര്‍ക്കാര്‍ മദ്യനയം രൂപവത്കരിക്കുന്നതിനു സാവകാശം വേണമെന്ന അപേക്ഷ നല്കിയിരുന്നത്. ഇതിനായി ആറാഴ്ചയെങ്കിലും സമയം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ആശുപത്രികളില്‍നിന്ന് 200 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഹര്‍ജിയിലെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചു സത്യവാങ്മൂലം സമര്‍പ്പിക്കാനാണു സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയത്.
സംസ്ഥാനത്തിനാകമാനം വിപത്തായ 418 ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്കുന്നതു സംബന്ധിച്ചു രാഷ്ട്രീയ-സാമൂഹ്യ-മത-സംഘടനകളും സാംസ്‌കാരികനേതാക്കളും തങ്ങളുടെ നിലപാടു വ്യക്തമാക്കണമെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാനസമിതി. എജി റിപ്പോര്‍ട്ടിന്റെയും സുപ്രീം കോടതിയുടെയും നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തനം തടഞ്ഞ 418 ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്കുന്നതു സംബന്ധിച്ചു കോണ്‍ഗ്രസും സര്‍ക്കാരും തമ്മില്‍ നേര്‍ക്കുനേര്‍ പോരടിക്കുന്ന പശ്ചാത്തലത്തില്‍ മത-സമുദായനേതാക്കളുടെയും ഇതര രാഷ്ട്രീയപാര്‍ട്ടികളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്കു താല്പര്യമുണ്ടെന്നു സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. ബാര്‍ തൊഴിലാളികളുടെ പേരില്‍ പൊതുജനത്തിന് ആകമാനം ഗുണകരമാകുന്ന മദ്യനിയന്ത്രണം അട്ടിമറിക്കാന്‍ ചില രാഷ്ട്രീയക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഖേദകരമാണെന്നും ജനവിരുദ്ധതീരുമാനമുണ്ടായാല്‍ സര്‍ക്കാരിനു ശക്തമായ ബഹുജനപ്രക്ഷോഭം നേരിടേണ്ടിവരുമെന്നും മദ്യവിരുദ്ധസമിതി മുന്നറിയിപ്പ് നല്കി.
317. തൊഴിലാളികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നവരുടെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ടെന്നും കോടതിവിധികളും കമ്മീഷന്‍ ശിപാര്‍ശകളും പാലിക്കുന്നതിനുപകരം അവ കാറ്റില്‍ പറത്തുന്നതിനുള്ള ശ്രമങ്ങളാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇക്കാര്യത്തിലെ പ്രതിപക്ഷനിലപാടും പ്രതിഷേധാര്‍ഹമാണ്. മദ്യനിയന്ത്രണത്തിനും നിരോധനത്തിനുംവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയനേതാക്കന്മാരെ പിന്തുണയ്ക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് എഫ്.എം. ലാസര്‍, സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാര്‍ളി പോള്‍, യോഹന്നാന്‍ ആന്റണി, സേവ്യര്‍ പള്ളിപ്പാട്ട്, സണ്ണി പായിക്കാട്, ആന്റണി ജേക്കബ്, ജെയിംസ് മൂട്ടിക്കല്‍, സി.ഡി. രാജു, ജോയിക്കുട്ടി ലൂക്കോസ്, എം.ഡി. റാഫേല്‍, സി. ജോവിറ്റ, ഫാ. പോള്‍ കാരാച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കരുത്:
നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ താല്കാലികഅടിസ്ഥാനത്തില്‍ അനുമതി നല്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നു കേരളാ മദ്യവിരുദ്ധ ജനകീയമുന്നണി ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. നമ്മുടെ സാമ്പത്തികസാമൂഹികനയങ്ങള്‍ രൂപപ്പെടുത്തേണ്ടതു ധാര്‍മികതലത്തിലെ വിലയിരുത്തലുകളുടെ കൂടി അടിസ്ഥാനത്തിലാവണം. സാമ്പത്തികമായ വരുമാനം മാത്രം ലക്ഷ്യമാകരുത്. മദ്യാസക്തി, വ്യക്തി, കുടുംബം എന്നീ തലങ്ങളില്‍ ഉണ്ടാകുന്ന ദോഷങ്ങള്‍ സാമൂഹ്യരംഗത്തു വലിയ പ്രത്യാഘാതങ്ങളാണു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
മദ്യം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ താല്കാലിക സാമ്പത്തികനേട്ടങ്ങളെ അപ്രസക്തമാക്കുന്നതാണ്. എക്‌സൈസ് കമ്മീഷണറുടെയും സിഎജി, സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളുടെയും കണ്ടെത്തലുകള്‍ കാറ്റില്‍ പറത്തി 418 ബാറുകള്‍ക്കു ടു സ്റ്റാര്‍ ക്ലാസിഫിക്കേഷന് വേണ്ടി ഇനിയും ഒരു ദിവസംപോലും സമയംനീട്ടി നല്കാന്‍ പാടില്ലെന്നും മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha