ഇന്ത്യൻ നാവികസേനയുടെ സൈലന്റ് അറ്റാക്ക്! എന്തിനേയും നേരിടാൻ ഈ പടക്കപ്പലുകൾ റെഡി...

സ്വതന്ത്ര്യലബ്ദിയോട് ഇന്ത്യൻ നാവിക സേനയുടെ സമരതന്ത്രപരമായ ധാരണകളിൽ വലിയ മാറ്റങ്ങളുണ്ടായി. ക്ലിപ്തമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രാദേശിക സുരക്ഷിതത്വത്തിന് ഉർപ്പു വരുത്തുക എന്നതിലുമുപരിയായി, മുമ്പ് ബ്രിട്ടീഷ് റോയൽ ഇന്ത്യൻ നേവി ഏറ്റെടുത്തിരുന്ന സമുദ്രാന്തര സുരക്ഷിതത്വത്തിന്റെ ചുമതലകൾ കൂടി ഇന്ത്യൻ നാവിക സേനയിൽ നിക്ഷിപ്തമായി വന്നിരുന്നു.
ഇന്ത്യൻ സമുദ്രതിരങ്ങളുടെയും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നിരവധി ഇന്ത്യൻ ദ്വീപുകളുടെയും പ്രതിരോധം, നമ്മുടെ സമുദ്രാതിർത്തിയിൽ കൂടി സഞ്ചരിക്കുന്ന ചരക്കുകപ്പലുകൾക്കു വേണ്ട സഹായമെത്തിക്കൽ, സുരക്ഷിതമായ കപ്പൽ ഗതാഗതത്തിന് വേണ്ടിയുള്ള കപ്പൽച്ചാലുകളുടെ ചാർട്ടുണ്ടാക്കൽ,
ചാലുകൾ തെറ്റി യാത്രയിൽ മണൽത്തിട്ടയിൽ ഉറയ്ക്കുന്ന കപ്പലുകളുടെ രക്ഷക്കുവേണ്ടിയുള്ള ഏർപ്പാടുണ്ടാക്കൽ, മത്സ്യബന്ധന ബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകൾ ഇന്ത്യൻ നേവി നിർവഹിച്ചുവരികയാണ്. ഇത്തരത്തിൽ നീങ്ങിക്കോണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു കൊവിഡ് എന്ന വില്ലൻ രംഗപ്രവേശം ചെയ്തത്.
ലോകത്തെ ബാധിച്ച കൊറോണ മഹാമാരിയിൽ നിന്ന് ജനങ്ങളെ സഹായിക്കാൻ ഇന്ത്യൻ നാവികസേന സ്വീകരിക്കുന്ന വിവിധ സംരംഭങ്ങളെക്കുറിച്ച് നമ്മൾ ഏവരും കണ്ടതും കേട്ടതുമാണ്. ഇപ്രകാരം സ്വന്തം സുരക്ഷയെ കുറിച്ച് ഓര്‍ക്കാതെ, കൊറോണ വൈറസിന്റെ കെടുതിയില്‍ ഉഴലുന്ന രാജ്യത്തിനായി കൈയും മെയ്യും മറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ഇന്ത്യൻ നാവിക സേനാംഗങ്ങള്‍.
ഇന്ത്യൻ നാവികസേന ഓക്സിജൻ കണ്ടെയ്നറുകളും മറ്റ് സാമഗ്രികളും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച് രാജ്യത്തെ അകമഴിഞ്ഞാണ് സഹായിച്ചിട്ടുള്ളത്. ദുര്‍ഘടാവസ്ഥകള്‍ പിന്നിടുന്ന നേരത്തായിരുന്നു വീടുകളില്‍ പോവാതെ, ആശങ്കകള്‍ അടക്കിപ്പിടിച്ച് അവര്‍ മഹാദൗത്യത്തിന്റെ ഭാഗമായത്.
നമ്മുടെ സമുദ്രാതിര്‍ത്തികള്‍ കാക്കുന്ന നാവികസേന പലപ്പോഴും, അതിനപ്പുറമുള്ള കാര്യങ്ങളും രാജ്യത്തിനുവേണ്ടി ചെയ്യാറുണ്ട്. എന്നാല്‍, സേനയുടെ പല വ്യത്യസ്ത ദൗത്യങ്ങളും അധികമൊന്നും പുറത്തറിയാറില്ല. മുൻ കാലങ്ങളിൽ യുദ്ധവും പ്രകൃതിക്ഷോഭവും കാരണം വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെയാണ് രക്ഷിച്ചിരുന്നത്. എന്നാൽ, ഇത്തവണ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരുന്ന മഹാമാരിക്കെതിരെയാണ് പട നയിക്കാനിറങ്ങിയത്.
നിശ്ശബ്ദ സേവനങ്ങളില്‍ വിശ്വസിക്കുന്ന നാവികസേന ഈ കൊവിഡ് കാലത്ത് ചെയ്ത മഹത്തായ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉൾപെടുന്നു. ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകളില്ലാതെ രാജ്യം ശ്വാസംമുട്ടുന്ന സമയത്താണ്, 'ഓപ്പറേഷന്‍ സമുദ്രസേതു 2' എന്ന പേരില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ആവശ്യത്തിന് ഓക്‌സിജന്‍ എത്തിക്കാന്‍ നാവിക സേന കൈമെയ് മറന്ന് രംഗത്തിറങ്ങിയത്.
എന്നാൽ എന്താണ് 'ഓപ്പറേഷന്‍ സമുദ്രസേതു 2'? എങ്ങനെയാണ് ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തിയത്? നമുക്ക് ഇതിനെ കുറിച്ച് വിശദമായി പരിശോധിക്കാം.
‘‘ഞങ്ങളുടെ കപ്പലുകൾ സർവസജ്ജമാണ്. ഉത്തരവ് ലഭിക്കേണ്ട താമസം, ലോകത്ത് എവിടെയുള്ള ഇന്ത്യക്കാരനെയും ഞങ്ങൾ നാട്ടിലെത്തിച്ചിരിക്കും’’ ‘‘ഏത് രാജ്യത്ത് ചെന്ന് രക്ഷാദൗത്യം നടത്താനും ഞങ്ങൾ തയാറാണ്. ഞങ്ങളുടെ കപ്പലുകൾ സർവസജ്ജം.
എപ്പോൾ, എവിടെ നിന്ന് എന്നുള്ള ഉത്തരവ് ലഭിച്ചാൽ മാത്രം മതി; ഇന്ത്യൻ നാവികസേന പദ്ധതി നടപ്പിലാക്കും’ നാവികസേന വൈസ് ചീഫ് വൈസ് അഡ്മിറൽ ജി. അശോക് കുമാറിന്റെ വാക്കുകളിൽ സേനയുടെ കരുത്തും കരുതലും വ്യക്തമാണ്.
കോവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാനുള്ള ഓപറേഷൻ സമുദ്ര സേതു പദ്ധതിയെക്കുറിച്ച് സംസാരിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹം ഇപ്രാകാരം സൂചിപ്പിച്ചത്. ഇന്ത്യാക്കാരൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷത്തിലൂടെയായിരുന്നു അന്ന് നാം കടന്ന് പോയതും.
രക്ഷാദൗത്യത്തിനായി ഇന്ത്യൻ മഹാ സമുദ്രത്തിന്റെ വിവിധ ഭാഗങ്ങളിൽ നാവിക സേന കപ്പലുകൾ നങ്കൂരമിട്ട് കാത്തിരിന്നിരുന്നു.
കൊവിഡിന്റെ ഒന്നാം തരംഗ സമയത്ത് വിദേശങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായിരുന്നു ഒന്നാം ഓപ്പറേഷൻ സമുദ്രസേതു രൂപീകരിച്ചത്. ഇത്തവണ സൗഹൃദ രാജ്യങ്ങളിൽ നിന്ന് ഓക്സിജൻ ശേഖരിക്കാനാണ് ഓപ്പറേഷൻ സമുദ്ര സേതു 2 ആവിഷ്കരിച്ചിരിക്കുന്നത്.
വിവിധ ഇന്തോ-പസഫിക് രാജ്യങ്ങളില്‍ നിന്ന് ദ്രാവക മെഡിക്കല്‍ ഓക്‌സിജനും, കാലി സിലിണ്ടറുകളും രാജ്യത്ത് എത്തിക്കുകയായിരുന്നു 'ഓപ്പറേഷന്‍ സമുദ്രസേതു 2' ഉന്നമിട്ടത്. മൂന്ന് നാവിക കമാന്‍ഡുകളില്‍ നിന്നുള്ള പത്ത് യുദ്ധക്കപ്പലുകള്‍ പടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ദ്രാവക മെഡിക്കല്‍ ഓക്‌സിജന്‍, കോണ്‍സെന്‍ട്രേറ്ററുകള്‍,
പിപിഇ, കോവിഡ് ടെസ്റ്റ് കിറ്റുകള്‍, വെന്റിലേറ്ററുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ അതിവേഗം നമ്മുടെ രാജ്യത്ത് എത്തിക്കാന്‍ കര്‍മനിരതരായി. ശ്വാസംകിട്ടാതെ പിടയുന്ന എത്രയോ ജീവനുകള്‍, നാവിക സേനയുടെ നിശ്ശബ്ദ ദൗത്യത്തിലൂടെ ജീവിതം തിരിച്ചുപിടിച്ചു.
ഈ വർഷം മെയ് 5ന് ഐഎന്‍എസ് തല്‍വാര്‍ ബഹ്റൈനില്‍ നിന്ന് 55 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജനാണ് മംഗലാപുരത്ത് എത്തിച്ചത്. കര്‍ണാടകയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായ സമയമായിരുന്നു അത്. കടല്‍ക്കൊള്ളക്കാരില്‍ നിന്ന് വ്യാപാര കപ്പലുകളെ സംരക്ഷിക്കാന്‍ പ്രയത്നിക്കുന്നതിനിടയിലാണ് ഐഎന്‍എസ് തല്‍വാര്‍ കടലിനെ മുറിച്ച് ജീവൻരക്ഷക്കായി എത്തിയത്.
തൊട്ടടുത്ത ദിവസങ്ങളില്‍ വീണ്ടും നാലു കപ്പലുകള്‍ വന്നു. ഒമ്പത് കണ്ടെയ്‌നറുകളിലായി ഖത്തറില്‍ നിന്നും കുവൈത്തില്‍ നിന്നുമുള്ള 250 ഓളം മെഡിക്കല്‍ ഓക്‌സിജനും 2000 സിലിണ്ടറുകളും മറ്റ് മെഡിക്കല്‍ സാമഗ്രികളുണ് സേന മുംബൈയിലും മംഗലാപുരത്തും എത്തിച്ചത്.
ചരക്കുകള്‍ എളുപ്പത്തില്‍ ഇറക്കിയ കപ്പലുകള്‍ സൗദി അറേബ്യ, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലേയ്ക്ക് , അടുത്ത ബാച്ചിനായി പെട്ടെന്ന് തന്നെ പുറപ്പെട്ടു. കിഴക്കന്‍ കടല്‍ത്തീരത്ത്, നാവികസേനയുടെ കപ്പലുകള്‍ ബ്രൂണൈ, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള സഹായം എത്തിക്കുകയായിരുന്നു. അതിവേഗത്തില്‍ അവ ചെന്നൈയിലും വിശാഖപട്ടണത്തിലും ഒഴുകിയെത്തി.
സമുദ്ര സേതു 2 ദൗത്യത്തില്‍ ഏഴ് ആഴ്ചകളോളം നീണ്ടുനിന്നു. ഇതിനിടെ, 14 യാത്രകളിലായി 90,000 കിലോമീറ്ററോളം സഞ്ചരിച്ചു. അടിയന്തിര വൈദ്യസഹായങ്ങള്‍ക്ക് പുറമേ 1,050 ടണ്‍ ദ്രാവക മെഡിക്കല്‍ ഓക്‌സിജനും 13,800 ഓക്‌സിജന്‍ സിലിണ്ടറുകളും രാജ്യത്ത് എത്തിക്കാന്‍ നാവികസേനയ്ക്ക് കഴിഞ്ഞു.
ഇതിന് പുറമേ കാര്‍വാറിലെയും കൊച്ചിയിലെയും നാവിക താവളങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകളിലെ ജനങ്ങള്‍ക്കായി ഒരു ഓക്‌സിജന്‍ എക്‌സ്പ്രസ് സ്ഥാപിച്ചു. ഇത് വഴി ഓക്‌സിജന്‍ ഉള്‍പ്പെടെ വൈദ്യസഹായം പതിവായി ദ്വീപുകളിലേക്ക് എത്തിച്ചു കൊടുത്തു. ഇത് കൂടാതെ, ടൗട്ടേ ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍, സംസ്ഥാനങ്ങള്‍ക്ക് എല്ലാ അവശ്യസാധനങ്ങളും എത്തിച്ചുകൊടുത്തത് നാവിക സേനയാണ്.
കുടിയൊഴിപ്പിക്കലും രക്ഷാദൗത്യവും ഇന്ത്യൻ നാവികസേനയ്ക്ക് പുതുമയുള്ള കാര്യമല്ല. നിരവധി രക്ഷാ പ്രവർത്തനങ്ങളിൽ മുമ്പും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലിബിയയിൽ കുടുങ്ങിയ 15,000ത്തോളം ഇന്ത്യൻ പൗരന്മാരെ മാൾട്ടയിലേക്ക് മാറ്റാൻ 2011ൽ നടത്തിയ ഓപ്പറേഷൻ ബ്ലോസം,
യെമനിൽനിന്ന് 5,000 ത്തോളം പേരെ രക്ഷിച്ച 2015ലെ ഓപ്പറേഷൻ റാഹത്ത്, സോകോത്രയിൽ നിന്ന് മത്സ്യത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ നടപ്പാക്കിയ ഓപ്പറേഷൻ നിസ്തർ തുടങ്ങിയവ സമീപകാല ഉദാഹരണം മാത്രം. ഇതിന്റെ ഏറ്റവും പുതിയ അധ്യായമാണ് ഓപ്പറേഷൻ സമുദ്രസേതു.
രാജ്യനന്മക്ക് വേണ്ടി എന്ത് റിസ്ക്കെടുക്കാനും തയാറാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നിരവധി പ്രധാന പോയിൻറുകളിൽ നാവികസേന കപ്പലുകൾ തുടർച്ചയായ സാന്നിധ്യം കാത്തുസൂക്ഷിക്കുന്നു. ദേശ സുരക്ഷയോടൊപ്പം ദുരന്തനിവാരണവും കൂടിയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വിദേശ രാജ്യങ്ങൾക്ക് വരെ ഇതുവഴി സഹായമെത്തിക്കാൻ കഴിയും. മാനുഷിക സഹായവും ദുരന്ത നിവാരണവും തൽക്ഷണം ലഭ്യമാക്കാൻ ഈ വിന്യാസം ഉപകരിക്കും.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഞങ്ങൾ നേരിട്ട വെല്ലുവിളികൾ വ്യത്യസ്തവും അതുല്യവുമായിരുന്നു. എന്നാൽ, രാജ്യത്തിനായി അത്തരം ആവശ്യങ്ങൾ ഏറ്റെടുക്കാൻ ഇന്ത്യൻ നാവികസേന എപ്പോഴും തയ്യാറാണ്. കൂടുതൽ കപ്പലുകൾ വിന്യസിക്കാനും സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ച് യാത്ര നടത്താനും ഞങ്ങൾ ഒരുക്കമാണ്.
ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലും രാജ്യത്തിന് മികച്ചത് സമ്മാനിക്കാൻ ഞങ്ങൾ പ്രവൃത്തിക്കും. ഇങ്ങനെ എങ്ങും പരാമർശിക്കാതെ അംഗീകാരം ആഗ്രഹിക്കാത്ത ഏതു നിമിഷവും കർമ്മനിരതരായി പ്രവർത്തിക്കുന്ന രാജ്യത്തിന്റെ രക്ഷാകവചം തീർത്ത സേനയ്ക്ക് നന്ദി അർപ്പിക്കാൻ കൂടി ഈ വീഡിയോ സമർപ്പിക്കുന്നു.
https://www.facebook.com/Malayalivartha