ലൈഫ് മിഷൻ ഭവന പദ്ധതിയിൽ കോഴയുറപ്പിച്ചതിന് പിന്നിലെ സൂത്രധാരന്‍ എം. ശിവശങ്കറെന്ന് ഉറപ്പിച്ച് ഇ.ഡി...

ലൈഫ് മിഷൻ ഭവന പദ്ധതിയിൽ കോഴയുറപ്പിച്ചതിന് പിന്നിലെ സൂത്രധാരന്‍ എം. ശിവശങ്കറെന്ന് ഉറപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്നതിന് രണ്ട് ദിവസം മുന്‍പ് റെഡ്ക്രസന്‍റിനായി കത്ത് തയാറാക്കി നല്‍കിയത് ശിവശങ്കറാണെന്ന് വ്യക്തമാക്കുന്ന നിർണായക വാട്സാപ്പ് ചാറ്റുകൾ ഇ ഡിയ്ക്ക് ലഭിച്ചു. ശിവശങ്കർ നിസഹകരണം തുടരുന്നതിനിടെ ലൈഫ്മിഷന്‍ മുന്‍ സിഇഒ യു.വി. ജോസിനെ ഇഡി മൊഴിയെടുക്കാന്‍ വിളിച്ച് വരുത്തുകയും ചെയ്തു. 2019 ജൂലൈ 11നാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെയ്ക്കുന്നത്.
. ധാരണാപത്രം എങ്ങിനെയാകണം അതില്‍ കോണ്‍സുലേറ്റ് എങ്ങിനെ ഇടപെടണം അനുബന്ധ കത്തുകള്‍ എങ്ങനെ നല്‍കണം എന്നെല്ലാം നിർദ്ദേശിച്ചത് ശിവശങ്കറാണെന്ന് വാട്സപ്പ് ചാറ്റുകള്‍ വ്യകതമാക്കുന്നു. ധാരണാപത്രം ഒപ്പിട്ടതിന് രണ്ട് ദിവസം മുന്‍പ് 2019 ജൂലൈ ഒന്‍പതിനാണ് ശിവശങ്കര്‍ വാട്സപ്പ് വഴി സ്വപ്നയ്ക്ക് ഈ നിര്‍ദേശം നല്‍കുന്നത്. കത്തിന്‍റെ ഉളളടക്കം എപ്രകാരമാകണമെന്ന് അന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് അയച്ച വാട്സപ്പ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ കോൺസുലേറ്റിന്റെ കത്ത് കൂടി ചേർത്ത് മുഖ്യമന്ത്രിക്ക് നൽകാൻ ശിവശങ്കർ നിർദേശിച്ചു. ഇരു കത്തുകളും തയ്യാറാക്കി തനിക്ക് കൈമാറാനും എം ശിവശങ്കർ ആവശ്യപ്പെടുന്നതും ചാറ്റിലുണ്ട്. ആവശ്യമെങ്കിൽ സി രവീന്ദ്രനെ വിളിക്കാൻ സ്വപ്നയോട് പറയുന്നതും സംഭാഷണത്തിലുണ്ട്. ലൈഫ് മിഷൻ ഇടപാടിൽ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാൻ ശിവശങ്കർ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സി ബി ഐയും ഈ ചാറ്റിനെ കാണുന്നത്.
ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇഡി ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്. ഒരു ദിവസം ഉച്ചയ്ക്ക് 1.32 ന് ശേഷം നടത്തിയ ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കർ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. മൂന്നു തവണ ലോക്കര്‍ തുറന്നു. ഓരോ തവണ സ്വപ്ന ലോക്കര്‍ തുറന്നപ്പോഴും ശിവശങ്കറിനെ അറിയിച്ചിരുന്നു.
ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയാണ് എല്ലാം ചെയ്തത്. അതേസമയം ലോക്കറില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി. വ്യാഴാഴ്ച ശിവശങ്കറിനെയും വേണുഗോപാലിനെയും ഇഡി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് ശിവശങ്കറിനെതിരെ ഇയാള്‍ മൊഴി നല്‍കിയത്. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് വേണുഗോപാല്‍ സ്വപ്നയ്ക്കായി ലോക്കര്‍ തുടങ്ങിയതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.
എന്നാല്‍ ഇതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുന്നത്. ലൈഫ് മിഷന്‍ കരാര്‍ ടെന്‍ഡര്‍ കൂടാതെ യുണീടാക് കമ്പനിക്ക് നല്‍കിയതില്‍ മുഖ്യ ആസൂത്രകന്‍ ശിവശങ്കറാണെന്നാണ് സ്വപ്നയുടെ മൊഴി. ഇതിന് പ്രതിഫലമായി ഒരു കോടി രൂപ ശിവശങ്കറിന് കൈക്കൂലി ലഭിച്ചെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. ആരോപണം ശിവശങ്കര്‍ നിഷേധിച്ചെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇഡി നീക്കം.
പ്രളയദുരിത ബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനും ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനും 21കോടി 72 ലക്ഷം രൂപയുടെ പദ്ധതിയാണ് റെഡ്ക്രസന്‍റ് ആവിഷ്ക്കരിച്ചത്. പദ്ധതിയുടെ നിര്‍മാണ കരാര്‍ യൂണിടാക്കിന് അനധികൃതമായി നല്‍കി കമ്മിഷന്‍ നേടിയെടുക്കുകയായിരുന്നു ശിവശങ്കറിന്‍റെ ഉന്നമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. യൂണിടാക് എംഡി സന്തോഷ് ഈപ്പനെ തന്നെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് യു.വി. ജോസ് ഇഡിക്ക് നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് യു.വി ജോസിനെയും ശിവശങ്കറിനൊപ്പമിരുത്തി മൊഴിെയടുക്കുന്നത്.
https://www.facebook.com/Malayalivartha