മരണദൂതനായി മാറിയ നഴ്‌സ്, 8 പേരെ കുത്തിവയ്പിലൂടെ കൊന്നത് വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നുള്ള ദു:ഖം മറക്കാന്‍!
മെഡോ പാര്‍ക്ക് നഴ്‌സിങ് ഹോമില്‍ 2014-ല്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എലിസബത്ത് വെറ്റ്‌ലാഫറുടെ ബയോഡേറ്റയിലെ റഫറന്‍സുകളെല്ലാം തിളക്കമുള്ളതായിരുന്നു. നല്ല ജോലിക്കാരി, മിടുക്കിയായ പ്രചോദക, അറിവുള്ള അധ്യാപിക, ഏവര്‍ക്കും പ്രിയങ്കരി തുടങ്ങിയ പ്രശംസകളാണ് ഏവര്‍ക്കും പറയാനുണ്ടായിരുന്നത്.
തെറ്റായ പരിചരണത്തിനും മെഡിക്കല്‍ വീഴ്ചകള്‍ക്കും അറിവില്ലായ്മയ്ക്കും നിരവധി തവണ നടപടി നേരിട്ടുവെന്നതു റഫറന്‍സ് നല്‍കിയ സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ ആരും വെളിപ്പെടുത്തിയിരുന്നില്ല. ആളുമാറി ഇന്‍സുലിന്‍ കുത്തിവച്ചെന്ന സംഭവം പോലും മറച്ചുവയ്ക്കപ്പെട്ടു. പെരുമാറ്റത്തിലെ അസ്വാഭാവികത ചിലരില്‍ സംശയമുണ്ടാക്കിയപ്പോഴും എലിസബത്തിന്റെ പൂര്‍വകാല ചരിത്രം പരിശോധിക്കപ്പെട്ടില്ല. കൂടെ ജോലി ചെയ്തിരുന്നവരും ഇരുണ്ട ഭൂതകാലത്തെപ്പറ്റി സൂചന നല്‍കിയില്ല.
2016 മുതല്‍ ടൊറന്റോയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്താറുണ്ടായിരുന്നു എലിസബത്ത്. ഡോക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ചികില്‍സയുടെ ഭാഗമായി, നേരിടുന്ന മാനസിക പ്രയാസങ്ങളെപ്പറ്റി കടലാസില്‍ പകര്‍ത്താന്‍ എലിസബത്തിനിനോടു നിര്‍ദേശിച്ചു. അങ്ങനെയെഴുതിയ നാലു പേജ് കുറിപ്പില്‍നിന്ന് ചുരുളഴിഞ്ഞത് ആരേയും ഞെട്ടിക്കുന്ന മെഡിക്കല്‍ കൊലപാതകങ്ങള്‍ ആയിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ അധികൃതര്‍ കൈമാറിയ ആ കത്തിന്റെ അടിസ്ഥാനത്തില്‍ നഴ്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2007-നും 2016-നും ഇടയില്‍ കാനഡയിലെ ഒന്റേറിയോയില്‍ പ്രായമായ എട്ട് രോഗികളെ കുത്തിവെപ്പിലൂടെ കൊന്നു എന്നാണു കേസ്. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിഷണര്‍ ഐലീന്‍ ഗില്ലെസെയുടെ കണ്ടെത്തല്‍ ഏവരേയും ഞെട്ടിച്ചു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നത്. പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പ് എടുക്കാറുണ്ട്. എന്നാല്‍ ഡയബറ്റിസ് ഇല്ലാത്തവര്‍ക്കും പ്രായമായവര്‍ക്കും അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരും. ഇത് ക്രമേണ മരണത്തിലെത്തിക്കും. രക്ഷയേകുന്ന ഇന്‍സുലിനെ ഇങ്ങനെയാണ് എലിസബത്ത് സമര്‍ഥമായി വിഷമായി മാറ്റിയെടുത്തത്. പ്രായമേറിയവരായിരുന്നു ഇവരുടെ ഇരകളില്‍ കൂടുതലെന്നതും കാര്യങ്ങള്‍ എളുപ്പമാക്കി.
2007 ജൂണ്‍ 25-നും ഡിസംബര്‍ 31-നും ഇടയില്‍ വൂഡ്‌സ്റ്റോക്കിലെ കെയര്‍സന്റ് കെയര്‍ ഹോമില്‍ നഴ്‌സായി ജോലി നോക്കുമ്പോഴാണ് എലിസബത്തിനെതിരായ ആദ്യ ആരോപണം ഉയര്‍ന്നത്.
കോള്‍ട്ടില്‍ഡെ അഡ്രിയാനോ എന്ന 87-കാരിക്കാണ് ഇന്‍സുലിന്‍ കുത്തിവച്ചത്. ഇവര്‍ 2008 ജൂലൈ 30-ന് മരിച്ചു. ഇതേ കാലയളവില്‍ അല്‍ബിന ഡെമെഡൈറോസിനെയും എലിസബത്ത് ഇരയാക്കി. 2010 ഫെബ്രുവരി 25-ന് 91-ാം ജന്മദിനത്തില്‍ അല്‍ബിന മരിച്ചു. 2007 ഓഗസ്റ്റ് 11ന് ജെയിംസ് സില്‍കോക്‌സ് എന്ന 84കാരനെയും കുത്തിവയ്പ്പുകൊലയ്ക്കു വിധേയമാക്കി. രണ്ടാംലോക യുദ്ധത്തില്‍ റോയല്‍ കനേഡിയന്‍ സൈന്യത്തില്‍ അംഗമായിരുന്നയാളാണു സില്‍കോക്‌സ്.
ഡിസംബര്‍ 22-നും 23-നും ഇടയ്ക്കാണ് അടുത്ത കൊലപാതകം. മൗറിസ് ഗ്രനറ്റിനെ (84) ആണു കുത്തിവച്ചത്. 2008 ജനുവരി ഒന്നിനും 2009 ഡിസംബര്‍ 31-നും ഇടയില്‍ മിഖായേല്‍ പ്രിഡില്‍ (63) കുത്തിവയ്ക്കപ്പെട്ടു. 64-ാം വയസ്സില്‍ മരിച്ചു. 2008 സെപ്റ്റംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ വൈയ്‌നെ ഹെഡ്ജസിനെ കുത്തിവച്ചു. അടുത്ത ജനുവരിയില്‍ 57-ാം വയസ്സില്‍ ഹെഡ്ജസ് മരിച്ചു. 2011 ഒക്ടോബര്‍ 13-14 തീയതികളില്‍ ഗ്ലാഡിസ് മില്ലാര്‍ഡ് (87), 2011 ഒക്ടോബര്‍ 25- 26 തീയതികളില്‍ 95കാരി ഹെലെന്‍ മത്തെസണ്‍ എന്നിവരും കൊല്ലപ്പെട്ടു.
നവംബര്‍ 6-7 തീയതികളില്‍ മേരി സുറാവിന്‍സ്‌കി (96), 2013 ജൂലൈ 13-14 തീയതികളില്‍ ഹെലന്‍ യങ് (90), 2014 മാര്‍ച്ച് 22-28 തീയതികളില്‍ മൗറീന്‍ പിക്കറിങ് (79), ഓഗസ്റ്റ് 23-31 തീയതികളില്‍ മെഡോ പാര്‍ക്കില്‍ അര്‍പദ് ഹൊര്‍വത് (75), 2015 സെപ്റ്റംബര്‍ 1- 30 തീയതികളില്‍ ടെല്‍ഫര്‍ പ്ലേസില്‍ സാന്ദ്ര ടൗവ്‌ലര്‍ (77), 2016 ഓഗസ്റ്റ് 1- 30 തീയതികളില്‍ ഇംഗര്‍സോളില്‍ ബെവര്‍ളി ബെര്‍ത്രാം (68) എന്നിവരുമാണു ഇന്‍സുലിന്‍ കുത്തിവയ്പ്പിനെ തുടര്‍ന്നു മരിച്ചതെന്നു പൊലീസ് പറഞ്ഞു.
14 മരണങ്ങളാണു സംശയകരമായിട്ടുള്ളത്. തെളിവുകളുടെ പിന്‍ബലത്തില്‍ എട്ടെണ്ണത്തില്‍ 2016 ഒക്ടോബര്‍ 25-ന് എലിസബത്തിനെതിരെ നരഹത്യയ്ക്കു കേസെടുത്തു. എലിസബത്ത് കുറ്റക്കാരിയാണെന്നു 2017 ജൂണ്‍ ഒന്നിനു കോടതി കണ്ടെത്തി.
എങ്ങനെയാണ് ഇത്രയും കൊലപാതകങ്ങള്‍ ആരുമറിയാതെ നടത്തിയത് എന്നറിയാന്‍ 2018 ജൂണ്‍ അഞ്ചിന് അന്വേഷണ കമ്മിഷനെ നിയമിച്ചു. 50 സാക്ഷികളില്‍നിന്നു മൊഴിയെടുത്തു. 42,000 രേഖകള്‍ പരിശോധിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്. രോഗികളുടെ ഒറ്റയടിക്കുള്ള മരണമല്ല എലിസബത്ത് മിക്കപ്പോഴും ആഗ്രഹിച്ചത്. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ്, അസുഖം മൂര്‍ച്ഛിച്ചുള്ള മരണമാണെന്നു ബന്ധുക്കളും ആശുപത്രി അധികൃതരും വിശ്വസിക്കുന്ന തരത്തിലുള്ള കൊലകളാണ് ആസൂത്രണം ചെയ്തത്. തനിക്കെതിരെ സംശയക്കണ്ണുകള്‍ നീളാതിരിക്കാന്‍ ഇന്‍സുലിനെ 'സ്ലോ പോയിസണ്‍' ആയാണ് എലിസബത്ത് ഉപയോഗിച്ചത്.
ആവശ്യമില്ലാത്ത രോഗിക്ക് ഇന്‍സുലിന്‍ കുത്തിവയ്ക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ തോതില്‍ താഴേക്കു പോകും. ഇതേ കാരണത്താലാണ് എട്ടുപേരും മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസിനോട് ഓരോ മരണത്തെപ്പറ്റിയും എലിസബത്ത് പിന്നീടു വിശദീകരിച്ചു.
'2007ല്‍ വിവാഹബന്ധം തകര്‍ന്നപ്പോള്‍ എല്ലാത്തിനോടും ദേഷ്യമായി. ജോലിയോടും ജീവിതത്തോടും വെറുപ്പ്. ചില നേരങ്ങളില്‍ 'ചുവപ്പ് തിരമാല' ഉള്ളില്‍ ആഞ്ഞടിക്കുന്നതായി തോന്നും. അപ്പോഴാണ് മറ്റുള്ളവരുടെ ജീവനെടുക്കുന്നത്. ഓരോ കൊലപാതകവും വലിയ മനഃസുഖം സമ്മാനിച്ചു' എന്നായിരുന്നുഎലിസബത്തിന്റെ വാക്കുകള്‍.
1995-ല്‍ നഴ്‌സായപ്പോള്‍ മുതല്‍ എലിസബത്തിന്റെ പെരുമാറ്റത്തില്‍ ദുഃസൂചനകള്‍ ഉണ്ടായിരുന്നതായി സഹപാഠികള്‍ പറഞ്ഞു. ഉല്‍കണ്ഠാ രോഗത്തിനുള്ള മരുന്നുകള്‍ മോഷ്ടിച്ചതിനും അതു കഴിച്ച് ഉന്മാദാവസ്ഥയിലായതിനും ഒന്റേറിയോ ആശുപത്രിയില്‍നിന്ന് ഇവരെ പുറത്താക്കിയിരുന്നു. നഴ്‌സുമാരുടെ യൂണിയന്റെ പ്രതിഷേധമുണ്ടാകാതിരിക്കാന്‍, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പുറത്താക്കുന്നു എന്നാണ് നഴ്‌സിങ് ഹോം നോട്ടിസില്‍ പറഞ്ഞത്.
'എലിസബത്ത് ജയിലിലായി എന്നതിനര്‍ഥം നമ്മുടെ ആരോഗ്യ സംവിധാനം സീരിയര്‍ കില്ലര്‍മാരില്‍നിന്നു മുഴുവനായി മോചിതമായി എന്നല്ല. ഒരാളില്‍നിന്നു മാത്രം രക്ഷപ്പെട്ടു എന്നാണ്. ഒന്റേറിയോയുടെ രോഗീപരിചരണ സംവിധാനത്തില്‍ കാലക്രമേണ വന്ന പിഴവുകളാണ് സീരിയല്‍ കില്ലര്‍ക്കു വിഹരിക്കാനുള്ള സാഹചര്യമൊരുക്കിയത്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.' എന്നാണ്്്് കമ്മിഷണര്‍ ഐലീന്‍ ഗില്ലെസെ പറഞ്ഞത്.
https://www.facebook.com/Malayalivartha