കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താം...മാർഗങ്ങൾ ഇവയാണ്...ചെയ്യേണ്ട ടെസ്റ്റുകൾ ഇവ
കൊറോണ ഭീതി ലോകമൊട്ടാകെ പടർന്നു പിടിച്ചുകഴിഞ്ഞു. ദിനംപ്രതി വർധിക്കുന്ന രോഗികളുടെ എണ്ണവും മരണ നിരക്കും രോഗത്തിന്റെ ആക്കം കൂട്ടുന്നു. മനുഷ്യ ശരീരത്തെ മാത്രമല്ല മനുഷ്യരുടെ ജീവിതത്തെ പോലും കൊറോണ വൈറസ് സാരമായി ബാധിച്ചു. ജീവിതം കരുപ്പിടിക്കാനായി നെട്ടോട്ടമോടിയവർ ഇന്ന് ജീവൻ നിലനിർത്താൻ വീടുകളിൽ ഒതുങ്ങി കൂടിയിരിക്കുന്നു. അത്രമേൽ കൊറോണ ഭീതി ജനങ്ങളെ ബാധിച്ചിരിക്കുകയാണ്. എന്നാൽ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന വാക്കുകളുമായി കൈത്താങ്ങായി എല്ലാ രാജ്യങ്ങളിലെയും സർക്കാരും ആരോഗ്യ വകുപ്പും ഒപ്പം തന്നെയുണ്ട്.
തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിലൂടെ കൊറോണയെ ചികിത്സിച്ചു ഭേദമാക്കാം എന്ന് കേരളത്തിലെ ആദ്യ കൊറോണ വൈറസ് ബാധിതയായ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തക്കസമയം കണ്ടെത്തുന്നതും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിലൂടെ കൊറോണ നമുക്ക് തുരത്താനാകും.കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടോ എന്നറിയാനുള്ള മാർഗ നിർദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.മാത്രമല്ല ,കോവിഡ്-19 കണ്ടെത്താനുള്ള രോഗനിർണയരീതികൾ എന്തെല്ലാമാണ്, ടെസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദരുടേയും ലഭ്യത എത്ര മാത്രമുണ്ട്, അവയുടെ ചെലവ്, ഗുണപ്രാപ്തി എന്നിവയെല്ലാം പരിഗണനാവിധേയമാക്കേണ്ടതുണ്ട്.
രോഗനിർണയ ടെസ്റ്റുകൾ:
പ്രധാനമായും മൂന്ന് സങ്കേതങ്ങളാണ് കോവിഡ് രോഗനിർണയത്തിന് ഉപയോഗിക്കുന്നത്.
1. വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതികൾ
2. വൈറസ് കാരണം മനുഷ്യനിലുണ്ടാകുന്ന ആന്റിബോഡികൾ (പ്രതിവസ്തുക്കൾ) കണ്ടെത്തുന്ന രീതികൾ
3. ശ്വാസകോശത്തേയും മറ്റും ബാധിച്ച ഗുരുതരരോഗം കണ്ടെത്തുന്ന രീതികൾ.
കോവിഡ്-19 എന്ന രോഗമുണ്ടാക്കുന്ന SARS-CoV-2 (പഴയ പേര് NCoV-19) എന്ന പുതിയ RNA വൈറസിന്റെ ജനിതകക്രമം പൂർണമായി കണ്ടെത്തുന്നതാണ് രോഗനിർണയത്തിന്റെ ഏറ്റവും ആധികാരികമായ രീതി. ഇതിന് ജനറ്റിക് സീക്വൻസിങ് എന്നാണ് പറയുന്നത്.
പക്ഷേ, സീക്വെൻസിങ്ങ് എന്ന ടെസ്റ്റ് എല്ലാ രോഗികൾക്കും ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ചെലവും സമയവുമൊക്കെ പ്രശ്നം. പകരം വൈറസിന്റെ ജനിതകക്രമത്തിലെ തനതായ ഭാഗങ്ങൾ മാത്രമായി - അതായത് മറ്റുള്ള വൈറസുകളിൽ കാണാത്ത ഭാഗങ്ങൾ - ഉണ്ടോ ഇല്ലയോ എന്നു നോക്കിയാൽ അണു അകത്ത് കയറിയിട്ടുണ്ടോ എന്ന് പറയാനാകും. PCR (Polymerase Chain Reaction) എന്ന ടെസ്റ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. RNA വൈറസ് ആയതു കൊണ്ട് ആദ്യം അതിനെ Reverse Transcriptase എന്ന എൻസൈം ഉപ്യോഗിച്ച് DNA ആയി മാറ്റേണ്ടി വരും. അതിനാൽ RT-PCR എന്ന ടെസ്റ്റാണ് കൃത്യമായി പറഞ്ഞാൽ ഉപയോഗിക്കുക.
PCR ടെസ്റ്റിന്റെ ഏറ്റവും വലിയ ഗുണം അതിന്റെ കൃത്യതയാണ് (സാങ്കേതികമായി പറഞ്ഞാൽ 'specificity' - അതായത് തെറ്റാനുള്ള സാധ്യത വളരെ കുറവ്). രോഗാണു അകത്തു കയറിക്കഴിഞ്ഞാൽ വേഗത്തിൽ തന്നെ ടെസ്റ്റ് പോസിറ്റീവ് ആകുമെന്നതാണ് മറ്റൊരു ഗുണം. പക്ഷേ, രോഗമുള്ള എല്ലാവരിലും ഇത് പോസിറ്റിവ് ആവണമെന്നില്ല. സാധാരണ ഗതിയിൽ രോഗണുബാധിതരായ 10-20% പേരിൽ ടെസ്റ്റ് നെഗറ്റീവ് ആവാം. വൈറസ് അടങ്ങുന്ന സ്രവങ്ങൾ എടുക്കുന്ന രീതിയിലെ പിഴവുകൾ, മറ്റു സാങ്കേതിക പ്രശ്നങ്ങൾ എന്നിവയൊക്കെ ഇതിനു കാരണമാവാം. കൂടാതെ രോഗാണുവിനെതിരെ ശരീരത്തിന്റെ പ്രതിരോധം വിജയിക്കുന്നതിനനുസരിച്ച് രോഗാണുവിന്റെ എണ്ണം കുറയുന്നതും നെഗറ്റീവ് ടെസ്റ്റിനു കാരണമാവാം.
വൈറസ് കാരണം മനുഷ്യനിലുണ്ടാകുന്ന ആന്റിബോഡികൾ കണ്ടെത്തുന്ന രീതികൾ:
നുഷ്യനെ ബാധിക്കുന്ന പല പകർച്ചവ്യാധികളും ലബോറട്ടറിയിൽ നിർണയിക്കുന്നത് അവയ്ക്കെതിരെയുള്ള ആന്റിബോഡികൾ രക്തത്തിൽ ഉണ്ടോ എന്നു നോക്കിയാണ്. രോഗം വന്ന് ഏതാനും ദിവസങ്ങൾക്കകം ശരീരം ആന്റിബോഡികൾ നിർമിച്ചു തുടങ്ങും. IgM, IgG ആന്റിബോഡി ടെസ്റ്റുകൾ ചെയ്യുന്നത് വഴി രോഗനിർണയം നടത്താവുന്നതാണ്.പക്ഷേ ഈ ടെസ്റ്റുകൾ രോഗാണു അകത്തു കടന്ന് കഴിഞ്ഞ് സുമാർ 10 ദിവസമെങ്കിലും കഴിഞ്ഞേ പോസിറ്റിവ് ആവുകയുള്ളൂ. മിക്ക കേസുകളും പോസിറ്റിവ് ആവണമെങ്കിൽ 14 ദിവസമെങ്കിലും കഴിയണം.
വളരെ പെട്ടെന്ന്, വളരെ കുറച്ച് രക്തം ഉപയോഗിച്ച് ELISAയ്ക്ക് സമാനമായ Rapid (അതിവേഗ) ആന്റിബോഡി ടെസ്റ്റുകൾ കോവിഡ്-19 രോഗത്തിനു വേണ്ടി ചില കമ്പനികൾ ഇറക്കിയിട്ടുണ്ട്. ചൈനയിൽ ഇന്ന് വ്യാപകമായി ഇവയാണ് ഉപയോഗിക്കപ്പെടുന്നത്. കൂടുതൽ പേരെ പരിശോധിക്കാനും കൊണ്ടാക്ടുകളെ കണ്ടെത്താനും, എപ്പിഡമിയോളജിക്കൽ പഠനങ്ങൾക്കുമൊക്കെ ഏറ്റവും അനുയോജ്യം ഈ ടെസ്റ്റുകളാണെന്ന് കാര്യത്തിൽ തർക്കമില്ല.
ശ്വാസകോശത്തേയും മറ്റും ബാധിച്ച ഗുരുതരരോഗം കണ്ടെത്തുന്ന രീതികൾ:
CT Scan ആണ് ഇവയിൽ ഏറ്റവും പ്രധാനം. ശ്വാസകോശങ്ങളെ ബാധിക്കുന്ന കോവിഡ് കേസുകൾ കണ്ടെത്താൻ അനുയോജ്യമാണ് ഈ ടെസ്റ്റ്.
വളരെ കൂടുതൽ പേരെ രോഗനിർണയ ടെസ്റ്റുകൾക്ക് വിധേയമാക്കിയ രാജ്യങ്ങൾക്കാണ് പൊതുവിൽ രോഗത്തിന്റെ വ്യാപന തോത് കുറച്ചു കൊണ്ടുവരാനായത് എന്നതിനാൽ ആ വഴി സ്വീകരിക്കുന്നതാവും നമുക്കും ഉചിതം. PCR എന്ന ഒരു ടെസ്റ്റിലൂടെ മാത്രം നമുക്ക് ഇതു സാധ്യമാവുകയില്ല. കൂടുതൽ പേരെ പെട്ടെന്ന് ടെസ്റ്റു ചെയ്യാവുന്ന Rapid ആന്റിബോഡി ടെസ്റ്റുകൾ കൂടെ ചേർക്കുന്നതായിരിക്കും നമ്മുടെ രോഗ നിയന്ത്രണ പരിപാടികൾക്ക് ഏറ്റവും അനുയോജ്യം.
പേടിയല്ല കരുതലാണ് വേണ്ടത്. മാസ്‌ക്കുകൾ ഉപയോഗിക്കുന്നതും ഇടക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യുന്നതിലൂടെ ഒരുപരിധി വരെ രോഗവ്യാപനം തടയാനാകും. ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, ഛർദി, വയറിളക്കം , മൂക്കൊലിപ്പ് , തൊണ്ടവേദന തുടങ്ങിയവയാണ് കൊവിഡ് 19 ബാധയുടെ ലക്ഷണങ്ങൾ. ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻതന്നെ വൈദ്യ സഹായം ലഭ്യമാക്കുക. മാത്രമല്ല ഇത്തരക്കാർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും പൊതുഗതാഗം ഒഴിവാക്കുകയും ചെയ്യുക. നമുക്ക് ഒറ്റകെട്ടായി ഉത്തരവാദിത്തത്തോടെ ഈ മഹാമാരിയെ നേരിടാം.
https://www.facebook.com/Malayalivartha