ഭക്ഷണം പോലും നൽകാതെ ദിവസങ്ങളോളം ജനൽവാതിലുകൾ പോലുമില്ലാത്ത മുറികളിൽ പൂട്ടിയിട്ടു; പറയുന്ന ജോലി ചെയ്യാതെ നാട്ടിലേയ്ക്ക് മടങ്ങണമെങ്കിൽ ലക്ഷങ്ങൾ നൽകണമെന്ന് ഭീഷണി; ട്രാവല്‍ ഏജന്റുമാരുടെ കെണിയിലകപ്പെട്ട മലയാളി നഴ്സിന്റെ ഹൃദയം നുറുങ്ങുന്ന തുറന്നു പറച്ചിൽ
കുവൈത്ത്: ട്രാവല്‍ ഏജന്റുമാരുടെ സഹായത്തോടെ നഴ്‌സിങ് ജോലിക്കായി കുവൈത്തിൽ എത്തിയ നഴ്‌സുമാരുടെ ജീവിതം ദുരിതത്തിൽ. നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ എത്തിക്കുന്ന നഴ്‌സുമാര്‍ക്ക് ഹോംനഴ്‌സ് ജോലിയാണ് ചെയ്യേണ്ടി വന്നിരുന്നത്. ഇതില്‍ പ്രതിഷേധിച്ചതോടെയാണ് ഏജന്റുമാരുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു വന്നത്.
കുവൈറ്റില്‍ ജോലിക്കെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരില്‍ പലരും അവിടെ കുടുങ്ങിക്കിടക്കുകയാണെന്ന് ഏജന്റിന്റെ തടവില്‍ നിന്നു രക്ഷപെട്ട സോഫിയ പൗലോസ് എന്ന നഴ്‌സ് പറയുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് സോഫിയ പങ്കുവച്ചിരിക്കുന്നത്.
പത്തോളം സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലാണ് സോഫിയയെ പൂട്ടിയിട്ടത്. നഴ്‌സ് ജോലി ഇല്ലെങ്കില്‍ നാട്ടിലേയ്ക്ക് മടങ്ങണമെന്ന് പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ വേണമെന്നായിരുന്നു ഏജന്റിന്റെ ആവശ്യം. സ്ത്രീകള്‍ നടത്തുന്ന ഏജന്‍സിയില്‍ ജനാല പോലും ഇല്ലാത്ത മുറിയിലായിരുന്നു തടവ്.
പട്ടിണിക്കിടുകയും കുവൈറ്റ് സ്വദേശിനിയുടെ വീട്ടില്‍ ജോലിക്കു നിര്‍ബന്ധിച്ച് പറഞ്ഞയയ്ക്കുകയും ചെയ്തു. ഇതിനിടെ ദുബായില്‍ നിന്നെത്തിയ ഏജന്റിനോട് ഈ പണിക്ക് താന്‍ പോകില്ലെന്ന് അറിയിച്ചപ്പോള്‍ മര്‍ദ്ദിച്ചതായും സോഫിയ പറയുന്നു.
ഇതിനിടെ, ഏജന്‍സിയില്‍ എത്തിയ ഒരു സ്ത്രീയുടെ ഫോണ്‍ തരപ്പെടുത്തി അതിലൂടെ ശബ്ദ സന്ദേശം അയച്ചാണ് വീട്ടുകാരെ വിവരമറിയിച്ചത്. ഭാഗ്യവും ധൈര്യവും ഒപ്പം നിന്നതിനാലാണ് തനിക്ക് രക്ഷപെടാനായതെന്നാണ് സോഫിയയുടെ വിശ്വാസം.
കുവൈറ്റില്‍ നിന്നും ദോഹ വഴി അഹമ്മദാബാദിലേയ്ക്കാണ് ടിക്കറ്റ് നല്‍കിയത്. ഫോണ്‍ തിരികെ തന്നില്ല. സഹയാത്രികരുടെ ഫോണിലൂടെയാണ് വീട്ടുകാരെ വിവരമറിയിച്ചത്. പെരിന്തല്‍മണ്ണയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയിലെ ഏജന്റും മാവേലിക്കര സ്വദേശിയും ചേര്‍ന്നാണ് വിസ നല്‍കി ദുബായിലെത്തിച്ചത്. വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ആള്‍ അജ്മാനിലെ ലേബര്‍ ക്യാമ്പിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടം മുതലാണ് കള്ളക്കളി തുടങ്ങിയതെന്നും സോഫിയ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha