നീന്തുന്നതിനിടയിലെ ചെറിയ അശ്രദ്ധപോലും കുരുന്നുകളുടെ ജീവനെടുത്തേക്കാം; ജാഗ്രതാ നിർദ്ദേശങ്ങളുമായി യു എ ഇ പോലീസ്
യുഎഇയിൽ ദിനംപ്രതി വർധിച്ചുവരുന്ന മുങ്ങിമരണം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ നൽകണമെന്ന് പോലീസിന്റെ ജാഗ്രത നിർദ്ദേശം. കുട്ടികളെ നീന്താൻ അയക്കുന്ന രക്ഷിതാക്കൾ ആ സമയത്ത് സ്മാർട് ഫോൺ ഉപയോഗിക്കാതെ അവരെ നിരീക്ഷിക്കണമെന്നും ചെറിയ അശ്രദ്ധപോലും അപകട കാരണമായേക്കാമെന്നും അവർ വ്യക്തമാക്കി.
രക്ഷിതാക്കളുടെയോ മുതിർന്നവരുടെയോ സാന്നിധ്യത്തിൽ മാത്രമെ ചെറിയകുട്ടികളെ വെള്ളത്തിൽ ഇറക്കാവൂ. ജൂണിൽ രണ്ടു കുട്ടികളാണ് യുഎഇയിൽ മുങ്ങി മരിച്ചത്. റാസൽഖൈമ കടലിൽ ഒൻപതു വയസ്സുകാരൻ മുങ്ങി മരിച്ചതും ഷാർജയിലെ സ്വിമ്മിങ് പൂളിൽ എട്ടു വയസ്സുകാരൻ മുങ്ങി മരിച്ചതും രക്ഷിതാക്കളുടെ അഭാവത്തിലാണെന്നു പൊലീസ് ചൂണ്ടിക്കാട്ടി.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കുട്ടികൾ മാത്രം ഉപയോഗിക്കുന്ന നീന്തൽക്കുളത്തിൽ അമിതമായി വെള്ളം നിറയ്ക്കരുത്.
2. കുട്ടികൾ മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണിത്.
3. നീന്തൽക്കുളത്തിൽ ഗോവണിയുണ്ടാകണം.
4. ഉറപ്പുള്ള കൈവരികൾ സ്വിമ്മിങ് പൂളിനു ചുറ്റും സ്ഥാപിക്കുകയും വേണം.
5. വഴുതി വീഴാത്ത പ്രതലമായിരിക്കണം.
6. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ ഉപകരണങ്ങളും നിർബന്ധമാണ്.
7. നീന്തൽ കുളത്തിന്റെ വാതിൽ എപ്പോഴും അടച്ചിടണം.
8. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളെ ഒരിക്കലും തനിച്ച് സ്വിമ്മിങ് പൂളിൽ വിടരുത്.
https://www.facebook.com/Malayalivartha