കുവൈത്തിൽ സ്വകാര്യ പാര്‍പ്പിട മേഖലയില്‍ താമസിക്കുന്ന ബാച്ചിലര്‍മാർക്ക് അന്ത്യശാസനം; പരിശോധനകൾ കർശനമാക്കി മുനിസിപ്പല്‍ അധികൃതര്‍
കുവൈത്തിലെ സ്വകാര്യ പാര്‍പ്പിട മേഖലയില്‍ താമസിക്കുന്ന ബാച്ചിലര്‍ താമസക്കാര്‍ ഇടംവിട്ടു പോവണമെന്ന് മുനിസിപ്പല്‍ അധികൃതര്‍. റെസിഡന്‍ഷ്യല്‍ ഏരിയയില്‍ വിദേശികള്‍ താമസിക്കുന്നത് മുനിസിപ്പല്‍ ചട്ടപ്രകാരം നിയമലംഘനമാണെന്നിരിക്കെയും ഇത് ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അത്തരത്തിലുള്ള പ്രവർത്തികൾ വിവിധ സാമൂഹിക-സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആറു ഗവര്‍ണറേറ്റുകളിലെയും സ്വകാര്യ പാര്‍പ്പിട മേഖലയില്‍ താമസിക്കുന്ന വിദേശി കുടുംബേതര താമസക്കാരെ കണ്ടെത്താന്‍ കുവൈത്ത് മുനിസിപ്പാലിറ്റി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അധികൃതരുടെ നിർദ്ദേശപ്രകാരം പുതിയ സംഘം കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. സല്‍വ, റുമൈതിയ ഭാഗങ്ങളില്‍ പരിശോധന നടത്തിയ സംഘം ഇവിടത്തെ ബാച്ചിലര്‍മാര്‍ക്ക് ഒഴിഞ്ഞുപോവാന്‍ നോട്ടീസ് നല്കി.
സ്വകാര്യ പാര്‍പ്പിടമേഖലയില്‍ വിദേശികള്‍ക്ക് താമസം അനുവദിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. നിയമം ലംഘിക്കുന്ന ബാച്ചിലര്മാര്ക്കെന്ന പോലെ അവര്‍ക്ക് താമസസൗകര്യം നല്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെയും നടപടിയുണ്ടാകും.
https://www.facebook.com/Malayalivartha