ഉച്ച വിശ്രമ നിയമം കാറ്റിൽ പറത്തി കമ്പനികൾ; മസ്കത്തിൽ 251 കമ്പനികൾക്കെതിരെ നടപടി
മസ്കത്തിൽ ഉച്ച വിശ്രമ നിയമം ലംഘിച്ച നിരവധി കമ്പനികൾക്കെതിരെ മാനവ വിഭവശേഷി മന്ത്രാലയം നടപടിയെടുത്തതായി റിപ്പോർട്ടുകൾ. 1003 കമ്പനികളിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 251 കമ്പനികൾക്കെതിരെ മന്ത്രാലയം ജൂണില്‍ നടപടിയെടുത്തു.
അതേസമയം മാനവ വിഭവശേഷി വകുപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ 752 കമ്പനികള്‍ നിയമം പാലിക്കുന്നതായി കണ്ടെത്തിയതായും അറിയിച്ചു. നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ കൈക്കൊണ്ട ശിക്ഷനടപടികള്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
എല്ലാ വര്‍ഷവും ജൂണ്‍ ഒന്നുമുതലാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതുപ്രകാരം തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കും നിര്‍മാണത്തൊഴിലാളികള്‍ക്കും ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് 3.30 വരെ ജോലിയില്‍നിന്ന് വിശ്രമം നല്‍കണം.
ആഗസ്റ്റ് അവസാനം വരെയാണ് നിയമത്തിന് പ്രാബല്യമുള്ളത്. വിശ്രമസമയത്ത് പണിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു. നിയമ ലംഘകര്‍ക്ക് 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസംവരെ തടവും അല്ലെങ്കില്‍ രണ്ടും കൂടിയുമുള്ള ശിക്ഷയാണ് ഒമാനി തൊഴില്‍ നിയമത്തിന്റെ 118ാം ആര്‍ട്ടിക്കിള്‍ വ്യവസ്ഥ ചെയ്യുന്നത്.
നിയമലംഘനം ആവര്‍ത്തിക്കുന്നപക്ഷം ശിക്ഷ ഇരട്ടിയാവുകയും ചെയ്യും. തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമത്തിന് സൗകര്യം ഒരുക്കണമെന്നതും ഉച്ച വിശ്രമനിയമത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടതാണ്. കഠിനമായ ചൂടില്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴിലിടങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും വേണം. സാങ്കേതിക കാരണങ്ങളാല്‍ വിശ്രമസമയത്ത് തുടരേണ്ട സ്വഭാവമുള്ള ജോലികളെ ഉച്ചവിശ്രമ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha