കണ്ണിൽപ്പൊടിയിടാൻ കുട്ടി സഖാവിന്റെ നുറുങ്ങു വിദ്യകൾ; ശിവരഞ്ജിത്തിന്‍റെ സര്‍വ്വകലാശാല ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപാട്ടും
പരീക്ഷ ചുമതലയുള്ളവരുടെ കണ്ണിൽപ്പൊടിയിടാൻ ഹാളിൽ വെച്ച് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാർക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് കടത്തലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കിട്ടിയ ഉത്തരക്കടലാസിൽ ഒരു കെട്ട് മറ്റൊരു എസ്എഫ്ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാൻ നൽകിയതാണെന്ന് കണ്ടെത്തൽ.
ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസിൽ പ്രണയലേഖനവും സിനിമാപ്പാട്ടുമാണുണ്ടായിരുന്നത്. പരീക്ഷാ ചുമതലയുള്ളവരുടെ ശ്രദ്ധതിരിക്കാനായി ഹാളിൽ വെച്ച് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതുകയും പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാർക്ക് നേടലാകും ലക്ഷ്യമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
നേരത്തെ കന്‍റോണ്‍മെന്‍റ പൊലീസ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് 16 കെട്ട് ഉത്തരക്കടലാസുകളാണ്. ഇത് സർവ്വകലാശാല യൂണിവേഴ്സിറ്റി കോളേജിന് നൽകിയതാണെന്ന് നേരത്തെ പരീക്ഷാ കൺട്രോളർ വ്യക്തമാക്കിയിരുന്നു. കെട്ടുകളിൽ ഒന്ന് എസ്എഫ്ഐ നേതാവായിരുന്ന പ്രണവിന് നൽകിയതാണെന്ന വിവരവും കോളേജ് അധികൃതർ പൊലീസിന് കൈമാറി.
ഹാളിൽ എഴുതിയ ഉത്തരക്കടലാസിൽ ചിലത് വീട്ടിലേക്ക് കൊണ്ടുവന്നശേഷം ശരിയുത്തരം എഴുതിയ കടലാസുകൾ കോളേജിലെ ജീവനക്കാരുടെ സഹായത്തോടെ കവറിൽ തിരുകിക്കയറ്റിയിരിക്കാമെന്ന സംശയവും ശക്തമാണ്. ഉത്തരക്കടലാസ് തിരിമറിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോഴും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. നാല് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നുമെന്നും നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടില്ല. ഉത്തരക്കടലാസ് തിരിമറിയില്‍ സർവ്വകലാശാലയോ യൂണിവേഴ്സിറ്റി കോളേജ് അധികൃതരോ പൊലീസിന് പരാതി നൽകിയിട്ടില്ല. കേരള സർവ്വകലാശാലയുടെ വ്യാജസർട്ടിഫിക്കറ്റിൽ വിദേശത്ത് ജോലിനേടാൻ ഒരാൾ ശ്രമിച്ചതിലെ പരാതിയാണ് രജിസ്ട്രാർ ഇതുവരെനൽകിയത്. അത് തെറ്റിദ്ധരിച്ചായിരുന്നു ഡിജിപിയുടെ പ്രഖ്യാപനം. ഉത്തരക്കടലാസ് കടത്തിൽ പ്രത്യേക പൊലീസ് അന്വേഷണ സംഘത്തെ പോലും ഇതുവരെ രൂപീകരിച്ചില്ല. അന്വേഷിക്കാന്‍ ആകെയുള്ളത് സിപിഎമ്മുക്കാരായ സിന്‍ഡിക്കേറ്റ് അംഗങ്ങളുള്ള ഉപസമിതി മാത്രമാണ്.
അതേസമയം യൂണിവേഴ്സിറ്റി കോളജിലെ അതിക്രമങ്ങളില്‍ പിടിയിലാവാനുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കായി തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇവര്‍ക്കായി ഇന്ന് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. പിടികൂടാനുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടത്താന്‍ അനുമതി തേടി പൊലീസ് കോടതിയെ സമീപിക്കും. കോളജിലെ അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് കരുതുന്ന പത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് ഇനി പിടികൂടാനുള്ളത്. ഇതില്‍ അഖിലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ നേരിട്ട് പങ്കുള്ള ഇബ്രാഹിം, രഞ്ജിത്ത് എന്നിവര്‍ക്ക് വേണ്ടി ലുക്കൌട്ട് നോട്ടീസ് നിലവിലുണ്ട്. ഇവരെക്കൂടാതെ എട്ടുപേര്‍ക്ക് കൂടി വേണ്ടി നാളെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതികളുടെ വീടുകളില്‍ നിയമപരമായ റെയ്ഡിനുള്ള അനുമതിക്കായാണ് കോടതിയെ സമീപിക്കുക. ഒളിവില്‍ കഴിയുന്ന പ്രതികളെ കീഴടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗാമായാണ് നടപടി. ഇവര്‍ കേസില്‍ പ്രതികളാണെന്ന വിവരം ചൂണ്ടിക്കാട്ടി സസ്പെന്‍ഷനുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കാന്‍ കോളജിന് പൊലീസ് കത്ത് നല്‍കും.
നേരത്തെ ഒന്നാംപ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം ഉള്‍പ്പെടെ ഏഴ് പേരെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു.
https://www.facebook.com/Malayalivartha