അങ്ങനെ അതും കണ്ടുപിടിച്ചു ;ചൂടിനെ പ്രതിരോധിക്കാൻ കൃത്രിമ മഞ്ഞ് മഴയുമായി ജപ്പാൻ ; ഞെട്ടിത്തരിച്ച് ലോകം
കടുത്ത ചൂട് നേരിടുമ്പോൾ നമ്മിൽ പലരും ആശിച്ചു പോകും ഒരു മഴ പെയ്തിരുന്നെങ്കിലെന്ന്. എന്നാൽ നാം ആഗ്രഹിക്കുന്ന സമയത്തല്ലലോ മഴ പെയ്യുന്നത്. മലയാളികളെ സംബന്ധിച്ച് ചൂട് സമ്മർ കാലത്തെ ചൂട് അവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പക്ഷേ മറ്റ് ചില രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളത്തിലെ ചൂട് ഒരു ചൂടെ അല്ലെന്ന് വരും. ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ കനത്ത ചൂട് കാരണം മരണങ്ങൾ വരെ സംഭവിക്കുന്നുണ്ട്. എന്നിരുന്നാലും ഉഷ്ണം കനക്കുമ്പോൾ നമ്മിൽ പലരും അറിയാതെ ആഗ്രഹിക്കും മഴയോ മഞ്ഞോ പെയ്തെങ്കിലെന്ന്. എന്നാൽ ഇനി ആ ആഗ്രഹം സഫലമാകും പ്രകൃതിയുടെ സഹായമില്ലാതെ തന്നെ. ജപ്പാനിൽ ചൂടു കൂടിയ സ്‌റ്റേഡിയങ്ങളില്‍ ഇനി മഞ്ഞു പെയ്യും. പെയ്യും എന്നല്ല പെയ്യിക്കും.
അടുത്ത വര്‍ഷം ജാപ്പനീസ് തലസ്ഥാനമായ ടോക്യോയിൽ വച്ച് നടക്കുന്ന ഒളിമ്പിക്‌സിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവളി ചൂടാണ്. അവിടെ തുടരുന്ന കൊടുംചൂടിനെകുറിച്ച് കായിക താരങ്ങള്‍ ഇപ്പോള്‍ തന്നെ ആശങ്ക പ്രകടിപ്പിക്കുകയാണ്. കനത്ത ചൂട് ഒളിമ്പിക്‌സിന് തന്നെ ഭീഷണിയാകും എന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍, സാങ്കേതിക വിദ്യയുടെ പെരുന്തച്ചന്മാരായ ജപ്പാന്‍ക്കാർ ഇതിനും ഒരു മാർഗം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു .അതുകൊണ്ട് തന്നെ ഇനി ചൂടിനെ ഭയക്കാതെ കളി കാണാം. നിരവധി ആളുകൾ എത്തുന്ന ഒളിമ്പിക്സിൽ ചൂട് എന്ന വില്ലൻ കടന്നു വരും എന്ന സാഹചര്യം എത്തിയപ്പോഴായിരുന്നു ജപ്പാൻ കണ്ടുപിടിത്തങ്ങളിലേക്ക് നീങ്ങിയത്. കാണികൾ എത്തുന്ന സ്‌റ്റേഡിയത്തിൽ എയര്‍ കണ്ടീഷന്‍ ചെയ്യുകയല്ല. മറിച്ച് ചൂടു കൂടിയ സ്‌റ്റേഡിയങ്ങളില്‍ മഞ്ഞു പെയ്യിക്കാനാണ് ജപ്പാന്റെ പദ്ധതി.
കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ ഇതേ വർഷം ഏതാണ്ട് 65 പേര്‍ അതിതാപമേറ്റ് മരിച്ചിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ മാത്രം അയ്യായിരത്തോളം പേര്‍ സൂര്യാതപമേറ്റ് ആശുപത്രയിലാവുകയും ചെയ്തിരുന്നു. ഇതു കൊണ്ടാണ് സംഘാടകർ കാണികളെയും മത്സരാർത്ഥികളെയും ചൂടിൽ നിന്നും കരുതാനുള്ള പല പരീക്ഷണങ്ങളും നടത്തുവാൻ ശ്രമിക്കുന്നത്. ഒളിമ്പിക്‌സിന്റെയും പാരാലിമ്പിക്‌സിന്റെയും കനോയിങ്, കയാക്കിങ് മത്സരങ്ങളുടെ വേദിയാണ് സീ ഫോറസ്റ്റ് വാട്ടര്‍വെ. നേരത്തെ ഗ്യാലറിക്ക് മുഴുവന്‍ മേല്‍ക്കൂര പണിയാനായിരുന്നു സംഘാടക സമിതിയുടെ പദ്ധതി. പിന്നീട് ചെലവുകുറയ്ക്കലിന്റെ ഭാഗമായി വേണ്ടെന്നുവയ്ക്കുകയായിരുന്നു.അടുത്ത വര്‍ഷം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒന്‍പത് വരെയാണ് ഒളിമ്പിക്‌സ് നടക്കുന്നത് . ഈ സാഹചര്യത്തിലാണ് കൃത്രിമ മഞ്ഞ് പെയ്യിക്കാനുള്ള ശ്രമം നടക്കുന്നത്.
കനത്ത ചൂടിൽ കൃത്രിമമായി മഞ്ഞു പെയ്യിക്കുന്ന വിദ്യ കഴിഞ്ഞ ദിവസം അവര്‍ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞിരിക്കുകയാണ് വഞ്ചി തുഴയല്‍ മത്സരങ്ങളുടെ വേദിയായ സീ ഫോറസ്റ്റ് വാട്ടര്‍വെയിലാണ് കാഴ്ചക്കാരെ അമ്പരിപ്പിച്ചു കൊണ്ട് മഞ്ഞു പെയ്ത് ഇറങ്ങിയത്. അന്തരീക്ഷ താപനില 25 ഡിഗ്രി സെന്റിഗ്രേഡില്‍ നില്‍ക്കുമ്പോഴായിരുന്നു മഞ്ഞുമഴ പെയ്യിച്ചത്. അഞ്ച് മിനിറ്റ് നേരം കൊണ്ട് ഏതാണ്ട് 300 കിലോ കൃത്രിമ മഞ്ഞായിരുന്നു ഗ്യാലറിയില്‍ തുഴച്ചില്‍ കണ്ടു കൊണ്ടിരുന്നവരുടെ മേല്‍ പെയ്തു ഇറങ്ങിയത്. ഈ കൃത്രിമ മഞ്ഞു മഴയിലൂടെ അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കാനാവുമോ എന്നു പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ മഞ്ഞു പെയ്‌തെങ്കിലും താപനിലയില്‍ മാറ്റമുണ്ടായോ എന്ന കാര്യം സംശയമായി നില നിൽക്കുകയാണ് . മഞ്ഞ പെയ്ത് കഴിഞ്ഞതിന് ശേഷവും ചൂട് പഴയതു പോലെ തന്നെയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാലും തോൽക്കാൻ അവർ തയ്യറാകുന്നില്ല. ഈ പരീക്ഷണം സംഘാടകര്‍ പൂര്‍ണമായി ഉപേക്ഷിക്കാതെ വിജയകരമാക്കാനുള്ള പ്രയത്നത്തിലാണ് .
https://www.facebook.com/Malayalivartha