സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തില്‍ ഉണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണം എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചെന്ന് റിപ്പോർട്ട്; ഒറ്റയടിക്ക് വന്‍ വിലക്കയറ്റത്തിന് കളമൊരുക്കിയത് ആഗോള തലത്തില്‍ എണ്ണയുല്‍പ്പാദനത്തില്‍ കുറവുണ്ടായതോടെ:- 28 വര്‍ഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടായത് ഏറ്റവും വലിയ വര്‍ധന:- എണ്ണവില 20 ശതമാനം വര്‍ധിപ്പിച്ച് ബാരലിന് 70 ഡോളര്‍ വരെ എത്തി
കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തില്‍ ഉണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണം എണ്ണ ഉൽപാദനത്തെ ബാധിച്ചതായി റിപ്പോർട്ട്. ആഗോള തലത്തില്‍ എണ്ണയുല്‍പ്പാദനത്തില്‍ കുറവുണ്ടായതോടെ ഒറ്റയടിക്ക് വന്‍ വിലക്കയറ്റത്തിനാണ് കളമൊരുങ്ങിയത്. അസംസ്‌കൃത എണ്ണവില 20 ശതമാനം വര്‍ധിപ്പിച്ച് ബാരലിന് 70 ഡോളര്‍ വരെയാണ് എത്തിയിരിക്കുന്നത്. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്. ഇപ്പോഴത്തെ നിലയില്‍ 80 ഡോളര്‍ വരെ വില വര്‍ധിക്കുമെന്നുമാണ് വിലയിരുത്തല്‍.
ആക്രമണമുണ്ടായ സൗദി ദേശീയ എണ്ണക്കമ്പനി അരാംകോയുടെ ബുഖ്‌യാഖിലും ഖുറൈസിലും കേന്ദ്രങ്ങളില്‍ ഉല്‍പാദനം നിര്‍ത്തിവച്ചെന്നു സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് ഇതോടെ നഷ്ടമാവുക. പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിലെ ആറു ശതമാനമാണിത്. എണ്ണ ഉല്‍പ്പാദനത്തിലുണ്ടായ കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിലെ ആറു ശതമാനമാണിത്. പുതിയ സാഹചര്യം എണ്ണവില വര്‍ധനയ്ക്കും ഇടയാക്കിയേക്കും.
നാശനഷ്ടമുണ്ടായ ബുഖ്‍യാഖിലും ഖുറൈസിലും പുനരുദ്ധാണ നടപടികള്‍ പുരോഗമിക്കുകയാണ്. നീണ്ടുപോയാല്‍ പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗിക്കുമെന്നു യുഎസ് വ്യക്മാക്കി. ഇതിനായി യുഎസ് ഊര്‍ജവകുപ്പ് നടപടി തുടങ്ങി. ആക്രമണത്തിന്റെ തെളിവുകള്‍ യെമനിലല്ല, ഇറാനിലാണുളളതെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷസ്ഥിതിക്ക് അയവുവരുത്താനുളള ശ്രമങ്ങള്‍ക്ക് ഇറാന്‍ തുരങ്കം വച്ചതായി യുഎസ് ആരോപിച്ചു.
സൗദി തലസ്ഥാനമായ റിയാദില്‍നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ബുഖ്‌യാഖ്. സെപ്റ്റംബര്‍ 11നാണ് അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണു ബുഖ്‌യാഖിലേത്. ഒരു ദിവസം ഏഴു ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉപയോഗിക്കാന്‍ സാധിക്കും. 2006 ഫെബ്രുവരിയില്‍ ഭീകരസംഘടന അല്‍ഖ്വയ്ദ ഇവിടെ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.
ശനിയാഴ്ച സൗദി എണ്ണപ്പാടത്ത് ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്. എണ്ണപ്പാടത്തെ ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെ ഞങ്ങള്‍ക്ക് അറിയാമെന്നും സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാന്‍ ആയുധങ്ങളൊരുക്കി കാത്തിരിക്കുകയാണെന്നാണ് യുഎസ് പ്രസിഡന്റ് താക്കീത് നൽകിയിരിക്കുന്നത്. ഇതിനുള്ള തിരിച്ചടിയെന്നോണം തങ്ങളും യുദ്ധത്തിന് ഒരുക്കമാണെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha