കുവൈറ്റ് വാണിജ്യ സർവീസുകൾ പുനരാരംഭിച്ചു; എന്നാൽ ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് താൽക്കാലികമായി വിലക്ക്
കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾ പുനരാരംഭിച്ചതായി റിപ്പോർട്ട്. എന്നാൽ കൊറോണ വ്യാപനത്തിന്റെ തീവ്രത ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്കാണ് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വ്യോമയാനവകുപ്പാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പൈൻസ് ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നു വരുന്ന പ്രവാസികൾക്ക് നേരത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഏഴുരാജ്യങ്ങൾക്കൊപ്പം ചൈന, ബ്രസീൽ, ലബനാൻ, ഇറ്റലി, കൊളംബിയ, സിംഗപ്പൂർ, ഈജിപ്ത് , സ്പെയിൻ തുടങ്ങി കോവിഡ് വ്യാപന തോത് കൂടുതലായ 29 രാജ്യങ്ങൾ കൂടി ഉൾപ്പെടുന്ന പട്ടികയാണ് അധികൃതർ എത്തിനോടകം തന്നെ പുറത്തു വിട്ടത് . ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഇവിടങ്ങളിൽ നിന്നുള്ള വാണിജ്യ വിമാനസർവീസുകൾ ഉണ്ടാകില്ല എന്നത് പ്രവാസികളിൽ ഏറെ ആശങ്ക ഉളവാക്കുന്നു.
ഇതേതുടർന്ന് ഡിജിസിഎ തീരുമാനം വന്നതിനെ തുടർന്ന് ഈജിപ്തിൽ നിന്നുള്ള ഏഴു വിമാനങ്ങളും ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വിമാനവും അവസാനനിമിഷം റദ്ദാക്കിയിരുന്നു. ചില രാജ്യങ്ങൾക്കു വിലക്കേർപ്പെടുത്തിയത് കോവിഡ് സാഹചര്യം പരിഗണിച്ചാണെന്നും ഈ പട്ടികയിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാമെന്നും സർക്കാർ വക്താവ് താരിഖ് അൽ മസ്റം ട്വീറ്റ് ചെയ്യുകയുണ്ടായി. വിമാനത്താവളം തുറന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ വിദേശയാത്രകൾ പരമാവധി ഒഴിവാക്കണമെന്നു ആരോഗ്യമന്ത്രാലയം നിർദേശിച്ചതായി അദ്ദേഹം പറയുകയുണ്ടായി. എന്നാൽ തന്നെയും വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരെ നോ കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവേശിപ്പിക്കില്ലെന്നും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha