യുഎഇയിൽ മൂടൽ മഞ്ഞിന് പിന്നാലെ ശ്കതമായ മഴ; കനത്ത ജാഗ്രതാ നിർദ്ദേശം, വടക്കൻ എമിറേറ്റുകളിലെ വിവിധ മേഖലകളിൽ ആലിപ്പഴവർഷത്തോടെ കനത്ത മഴ, മോശം കാലാവസ്ഥയിൽ വാദികൾക്കു സമീപമോ മലനിരകളിലോ പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ്
കനത്ത മൂടൽ മഞ്ഞിന് പിന്നാലെ യുഎഇയിൽ വടക്കൻ എമിറേറ്റുകളിലെ വിവിധ മേഖലകളിൽ ആലിപ്പഴവർഷത്തോടെ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതേതുടർന്ന് കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി. ഷാർജയിലെ ചില പ്രദേശങ്ങൾ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ഉച്ചയോടെയായിരുന്നു മഴ ലഭിച്ചത്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയാതായി റിപ്പോർട്ട്. മലനിരകളിൽ നിന്നുള്ള നീരൊഴുക്കു ശക്തമായതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതര വ്യക്തമാക്കി. വാദികൾ നിറഞ്ഞു.
ഷാർജ ഖോർഫക്കാൻ, ഉഖൈദിർ, റാസൽഖൈമ കദ്ര, അൽ മനാഇ, ഷൌഖ, അസ്ഫാനി, ബുറാഖ്, അൽ സാഇദി, ഫുജൈറ ഷെയ്ഖ് ഖലീഫ റോഡ് മേഖല എന്നിവിടങ്ങളിലായിരുന്നു ശക്തമായ മഴ ലഭിച്ചത്. പലയിടങ്ങളിലും താഴ്ന്ന മേഖലകൾ വെള്ളത്തിലായിരിക്കുകയാണ്. ഇതേതുടർന്ന് ചില റോഡുകളിൽ വെള്ളക്കെട്ടു രൂപം കൊണ്ടു. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു അനുഭവപ്പെട്ടത്. കാറ്റുമുണ്ടായിരുന്നു. ശക്തമായി മഴപെയ്ത മേഖലകളിൽ ഉച്ചയോടെ ഇരുണ്ടുമൂടി. മോശം കാലാവസ്ഥയിൽ വാദികൾക്കു സമീപമോ മലനിരകളിലോ പോകരുതെന്ന് പൊലീസ് ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകി.
അതേസമയം ദുബായിൽ ഇന്നലെ രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും പിന്നീട് തെളിഞ്ഞു. ചൂടു കുറയുകയുണ്ടായി. വടക്കൻ മേഖലകളിൽ ഇന്നും ഉച്ചകഴിഞ്ഞ് മഴയ്ക്കു സാധ്യതയുണ്ടെന്നു പ്രിൻസിപ്പൽ മെറ്റിരിയോളജിക്കൽ ഡേറ്റ അനലിസ്റ്റ് ആസിഫ് ഷാ അറിയിപ്പ് നൽകി. തെക്കുകിഴക്കൻ മേഖലയിൽ രാവിലെ പൊടിക്കാറ്റ് പ്രതീക്ഷിക്കാവുന്നതാണ്. നാളെ അന്തരീക്ഷം മേഘാവൃതമായിരിക്കുന്നതാണ്. കാറ്റിനു സാധ്യത കൽപ്പിക്കുന്നു. ചിലയിടങ്ങളിൽ നേരിയതോതിൽ മഴ ലഭിച്ചേക്കാമെന്നാണ് അധികൃതര വ്യക്തമാക്കുന്നത്. ഒപ്പം ഞായർ പുലർച്ചെ മുതൽ മൂടൽമഞ്ഞിനു സാധ്യതയുണ്ട്.
അതോടൊപ്പം തന്നെ ഒമാനോട് ചേർന്ന വടക്കു കിഴക്കൻ മേഖലകളിൽ ശരാശരി മഴ ലഭിക്കും. ഒമാനിലെ ചില മേഖലകളിലും സാമാന്യം ശക്തമായ മഴ പെയ്യുകയുണ്ടായി. മുസണ്ടം ഗവർണറേറ്റ്, ഹജ്ർ മലനിരകളോടു ചേർന്ന മേഖലകൾ എന്നിവിടങ്ങളിലായിരുന്നു മഴ ലഭിച്ചത്.
https://www.facebook.com/Malayalivartha