പ്രവാസലോകത്തെ തേടിയെത്തുന്നത് ഏറെ സങ്കീർണമായ ഒരു വാർത്ത; ഇറാനു മേൽ ഏർപ്പെടുത്തിയ ആയുധ ഉപരോധം ഈ മാസം 18ന് അവസാനിക്കുന്നു, അത്യന്താധുനിക യുദ്ധ വിമാനങ്ങളും മറ്റും ഉറപ്പാക്കാനുള്ള നീക്കം ത്വരിതപ്പെടുത്താനും ഗൾഫ് രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിൽ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസലോകത്തെ തേടിയെത്തുന്നത് ഏറെ സങ്കീർണമായ ഒരു വാർത്തയാണ്. ഇറാനു മേൽ ഏർപ്പെടുത്തിയ ആയുധ ഉപരോധം ഈ മാസം 18ന് അവസാനിക്കുന്നതായുള്ള റിപോർട്ടുകൾ വളരെ ഏറെ ആശങ്കയോടെയാണ് ഗൾഫ് രാഷ്ട്രങ്ങൾ നോക്കികാണുന്നത്. എല്ലാ അതിരുകളും ഭേദിച്ച് ഇറാൻ നടത്തുന്ന ആണവ ലംഘനങ്ങൾക്കെതിരെ രാജ്യാന്തര സമൂഹം ഉറച്ച നിലപാട് പറയാൻ തയാറാവണമെന്നും മേഖലയിൽ സമാധാനത്തിന് വെല്ലുവിളി ഉയർത്തുന്ന നടപടികൾക്കെതിരെ ഗൗരവമായി ഇടപെടണമെന്നും സൗദി മന്ത്രി സഭ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചത് ഇതുമൂലം തന്നെയായിരുന്നു. ഇസ്രായേലുമായി യുഎഇ സമാധാനക്കരാർ ഒപ്പുവച്ചതും ഇറാനെ കാര്യമായി ചൊടിപ്പിച്ചിരുന്നു. പിന്നാലെ സൗദി സമാധാനം ലക്ഷ്യമിട്ടുകൊണ്ട് യുഎഇയുടെ നടപടി സ്വാഗതാർഹമാണ് എന്നും വ്യ്കതമാക്കുകയുണ്ടായുണ്ടായി. ഇതിനെതിരെ കടുത്ത താക്കീതാണ് ഇറാൻ നൽകിയത്.
മധ്യപൂർവദേശത്തു പൊതുശത്രുക്കളായി അറിയപ്പെടുന്ന ഇറാനെതിരെ ഇസ്രയേലും അറബ് രാജ്യങ്ങളും മറ്റെല്ലാം മറന്ന് ഒരുമിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇതിലൂടെ അരങ്ങേറിയത്. മേഖലയിൽ ഏറ്റവും വലിയ ഭീഷണിയായി അറബ് രാജ്യങ്ങളും ഇസ്രയേലും കാണുന്നത് ഇറാന്റെ വർധിച്ചുവരുന്ന സ്വാധീനമാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. സമാധാനത്തിനായുള്ള നയതന്ത്ര വിജയം എന്നാണു കരാറിനെ യുഎഇ വിശേഷിപ്പിച്ചതെങ്കിൽ, കരാറിനെ ലജ്ജാകരം എന്നാണു ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി വിശേഷിപ്പിച്ചിരിക്കുന്നത്.
ഇതിനൊക്കെ പിന്നാലെയാണ് ഇറാനു മേൽ ഏർപ്പെടുത്തിയ ആയുധ ഉപരോധം ഈ മാസം 18ന് അവസാനിക്കാനിരിക്കുന്നത്. ഇതേതുടർന്ന് കടുത്ത ആശങ്കയിലാണ് പ്രവാസലോകം മുഴുവനും. യു.എൻ മുഖേന ഉപരോധം ദീർഘിപ്പിക്കാനുള്ള യു.എസ് നീക്കം പരാജയപ്പെട്ടിരിക്കെ, പുതിയ സാഹചര്യം മേഖലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഗൾഫ് രാജ്യങ്ങൾ. ഒരു പരുതിവരെ കാര്യങ്ങൾ സുഗമമാക്കാൻ എല്ലാ ഗൾഫ് രാഷ്ട്രങ്ങളും കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് ഇത്തരത്തിൽ ഇറാന്റെ നയം തലവേദനയായി മാറിയിരിക്കുന്നത്.
അതേസമയം എന്തു വില കൊടുത്തും ഇറാനു മേലുള്ള യു.എൻ ആയുധ ഉപരോധം തുടരണമെന്ന ആവശ്യമാണ് ഗൾഫ് രാജ്യങ്ങൾക്കുളളത്. അമേരിക്ക ഉൾപ്പടെ വൻശക്തി രാജ്യങ്ങൾക്കു മുമ്പാകെ ഇക്കാര്യത്തിൽ ശക്തമായ സമ്മർദവും ജി.സി.സി നേതൃത്വം നടത്തിയിരുന്നു. എന്നാൽ ഏകപക്ഷീയമായി അമേരിക്ക ഉപരോധ നടപടികൾ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റു വൻശക്തി രാജ്യങ്ങളൊന്നും അതിനെ പിന്തുണച്ചില്ല എന്നതും ശ്രദ്ധേയമാണ്.
2015ലെ ആണവ കരാർ വ്യവസ്ഥ പ്രകാരം ഒക്ടോബർ 18ന് അവസാനിക്കുന്ന ഉപരോധം നീട്ടുന്നത് ന്യായീകരിക്കാൻ പറ്റില്ലെന്നാണ് ഫ്രാൻസ് ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻെറ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടാനുള്ള നീക്കവും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ജി.സി.സി നേതൃത്വം വിലയിരുത്തുകയാണ്.
ഈ ഒരു സാഹചര്യം മുൻനിർത്തി അമേരിക്കയിൽ നിന്ന് അത്യന്താധുനിക യുദ്ധ വിമാനങ്ങളും മറ്റും ഉറപ്പാക്കാനുള്ള നീക്കം ത്വരിതപ്പെടുത്താനും ഗൾഫ് രാജ്യങ്ങൾ തിരക്കിട്ട നീക്കത്തിലാണ്. എഫ് 35 യുദ്ധവിമാനങ്ങൾ യു.എ.ഇക്ക് മൈാറുന്നതിൽ എതിർപ്പില്ലെന്ന് യു.എസ് പ്രസിഡൻറ് ട്രംപ് അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. സൗദി, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളും കൂടുതൽ നവീന ആയുധങ്ങൾ ലഭ്യമാക്കാൻ വൻശക്തി രാജ്യങ്ങളുമായി ചർച്ച തുടരുകയാണ്.
https://www.facebook.com/Malayalivartha


























