ചൂടുകുറഞ്ഞ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ തിരക്കു കൂടി; യുഎഇയിൽ കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്നതിൽ ആശങ്ക, പാർക്കിലും ബീച്ചിലും മരുഭൂമിയിലും സായാഹ്നം ചെലവഴിക്കാൻ എത്തുന്നവരുടെ എണ്ണം കൂടി, സുരക്ഷാ നിർദേശങ്ങൾ കർശനമാക്കി അധികൃതർ

ചൂടുകുറഞ്ഞ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ തിരക്കു കൂടിയതോടെ സുരക്ഷാ നിർദേശങ്ങൾ കർശനമാക്കി അധികൃതർ. യുഎഇയിൽ കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്നതിനാലാണ് കരുതലും കൂട്ടിയത്. തണുത്ത കാലാവസ്ഥയായതിനാൽ പാർക്കിലും ബീച്ചിലും മരുഭൂമിയിലും സായാഹ്നം ചെലവഴിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.വാരാന്ത്യങ്ങളിൽ കുടുംബസമേതം പുറത്തിറങ്ങുന്നവരുടെ എണ്ണവും കൂടി. 8 മാസമായി വീടിനകത്തിരുന്ന സ്വദേശികളും വിദേശികളും നിയന്ത്രണങ്ങളിൽ കാലാവസ്ഥ അനുകൂലമായതോടെയാണ് കൂടുതലായി പുറത്തിറങ്ങിയത്. വാരാന്ത്യങ്ങളിൽ മരുഭൂമിയിൽ തമ്പടിച്ച് തങ്ങുന്നവരും ഏറെ. കുടുംബാംഗങ്ങൾ പാർക്കിലോ ബീച്ചിലോ മരുഭൂമിയിലോ തമ്പടിക്കുന്നതിന് തടയുന്നില്ലെങ്കിലും ഒട്ടേറെ പേർ കൂട്ടം ചേരുന്നത് അനുവദനീയമല്ല. വിവാഹത്തിനും മരണത്തിനും 10 പേരിൽ കൂടാൻ പാടില്ലെന്നാണ് നിയമം.
പൊതുസ്ഥലത്ത് 10 പേരിൽ കൂടുതൽ ഒത്തുകൂടിയാലും നിയമനടപടി ഉണ്ടാകും.വീടിന് അകത്താണെങ്കിലും പുറത്താണെങ്കിലും കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. പുറത്തുപോകുന്നവർ വായും മൂക്കും മറയത്തക്കവിധമുള്ള മാസ്ക് ധരിക്കണം. കേടായാൽ ധരിക്കാനായി അധിക മാസ്കും കരുതണം. ഗ്ലൗസ് ഇടുന്നതാണ് അഭികാമ്യം. ഉപയോഗശേഷം പ്രത്യേക കവറിലാക്കി അടച്ച് മാലിന്യത്തൊട്ടിയിൽ നിക്ഷേപിക്കണം. സാനിറ്റൈസർകൊണ്ടോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ ശുചിയാക്കണം. മുഖത്ത് സ്പർശിക്കരുത്. പൊതു സ്ഥലത്താണെങ്കിൽ ജനക്കൂട്ടത്തിൽനിന്നും അകന്നു നിൽക്കണം.പ്രതിരോധ ശേഷി കുറയ്ക്കുന്ന പകർച്ചപ്പനിയുടെ കാലംകൂടിയായതിനാൽ ഫ്ലൂ വാക്സീൻ നിർബന്ധമായും എടുക്കണമെന്നും ആരോഗ്യവിഭാഗം ഓർമിപ്പിച്ചു. ഗർഭിണികൾ, 55 വയസ്സിനു മുകളിലുള്ളവർ, ഗുരുതര അസുഖമുള്ളവർ, ചെറിയ കുട്ടികൾ എന്നിവർ പുറത്തു പോകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കോവിഡ് മുക്തനായിട്ടുള്ളവരാണെങ്കിൽ പതിവായി വ്യായാമം ചെയ്യാൻ മറക്കരുത്.
നിരീക്ഷണ കാലാവധി കഴിഞ്ഞെങ്കിലും ശ്വാസകോശം പൂർവ സ്ഥിതിയിലാകുന്നതിനു മുൻപ് മറ്റു വൈറസും ബാക്ടീരിയകളും പിടിപെടാൻ സാധയതയുണ്ട്. മാളിലും തീം പാർക്കിലും മറ്റു ഇൻഡോർ വിനോദ കേന്ദ്രങ്ങളിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിച്ചു.പ്രതലങ്ങളിൽ തൊട്ടശേഷം മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സൗകര്യമുള്ള സ്ഥലങ്ങളിൽ പോലും നഗരസഭ ബാർബിക്യു അനുവദിച്ചിട്ടില്ല. അനധികൃതമായി ബാർബി ക്യു ചെയ്താൽ നിയമനടപടി നേരിടേണ്ടിവരും. നിയമം ലംഘിച്ച് പൊതു, സ്വകാര്യ സ്ഥലങ്ങളിൽ ഒത്തു ചേർന്നവർക്കെല്ലാം പിഴയുണ്ട്. ആതിഥേയന് 10,000 ദിർഹവും അതിഥികൾ ഓരോരുത്തർക്കും 5000 ദിർഹവുമാണ് പിഴ. ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നാൽ 2,000 ദിർഹവും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതിരുന്നാൽ 3,000 ദിർഹവും കുടുംബാംഗങ്ങളല്ലാത്ത 3 പേർ വാഹനത്തിൽ കയറിയാൽ 3000 ദിർഹവും പിഴയുണ്ട്.കൂടുതൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് .
അവ ഇതൊക്കെയാണ് .2 മീറ്റർ അകലം പാലിക്കുക∙ ഭക്ഷണമോ മറ്റു വസ്തുക്കളോ കൈമാറ്റം ചെയ്യാതിരിക്കുക∙പള്ളിയിൽ പോകുന്നവർ സ്വന്തം വിരിപ്പ് (മുസല്ല) കൊണ്ടുപോകുക∙മരുഭൂമിയിൽ ബാർബിക്യൂ ചെയ്യുന്നവർ സാധനങ്ങൾ കൈമാറാതിരിക്കുക∙മരുഭൂമിയിൽ കൂടാരം ഒരുക്കുമ്പോഴും 2 മീറ്റർ അകലം പാലിക്കുക∙സ്വന്തം ആവശ്യത്തനുള്ള വസ്തുക്കൾ സ്വയം കരുതുക∙സോപ്പും വെള്ളവും സാനിറ്റൈസറും ആവശ്യത്തിനു കരുതുക∙പൊതുസ്ഥലങ്ങളിലെ വസ്തുക്കൾ ഉപയോഗിക്കേണ്ടിവരുമ്പോൾ സുരക്ഷ ആവർത്തിച്ചു ഉറപ്പുവരുത്തുക∙കരയിലാണെങ്കിലും കടലിലാണെങ്കിലും 2 മീറ്റർ അകലം പാലിക്കുക∙തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യുകൊണ്ടോ കൈമുട്ടുകൊണ്ടോ മറയ്ക്കുക ∙അടുത്ത ബന്ധുക്കളെ മാത്രം സന്ദർശിക്കുക∙കോവിഡ് രൂക്ഷമായ സ്ഥലങ്ങളിൽ നിന്നുള്ളവരാണെങ്കിൽ സന്ദർശനം ഒഴിവാക്കുക.
https://www.facebook.com/Malayalivartha


























