ഒക്ടോബർ 11 നിർണായകം; കാലാവധി കഴിഞ്ഞ വിസക്കാർക്ക് പിഴ നൽകാതെ മടങ്ങാം, പിന്നീട് യുഎഇയിൽ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ

പ്രവാസികളെ പിന്തുടർന്ന് കൊറോണ. ഈ വൈറസ് വ്യാപനം പ്രവാസികളിൽ നൽകിയ ഭീകരത ചെറുതൊന്നുമല്ല. തൊഴിനഷ്ടപ്പെട്ടും ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ കഴിഞ്ഞുപോയ നാളുകൾ ഇന്നും ആ മനസുകളിൽ തീരാനൊമ്പരമാണ്. എന്നിട്ടും പ്രവാസലോകം താങ്ങായി കൂടെ നിന്നു. നല്കാവുന്നതിലും പരമാവധി ഇളവുകൾ നൽകി. എന്നാൽ ഇപ്പോൾ അതിജീവനത്തിന്റെ പാതയിലേക്കാണ് ഗൾഫ് രാഷ്ട്രങ്ങൾ. ആയതിനാൽ തന്നെ നൽകിയ ഇളവുകൾ എല്ലാം തന്നെ അവസാനിക്കുകയാണ്. സജീവമാകുന്ന ഗൾഫ് രാഷ്ട്രങ്ങൾ വീണ്ടും നയങ്ങൾ കർശനമാക്കുകയാണ്. കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കുന്നതാണ്.
2020 മാർച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീർന്ന റെസിഡന്‍റ് വിസക്കാർ ഈ മാസം 11 ന് മുമ്പ് തന്നെയാണ് മടങ്ങേണ്ടത്. അല്ലാത്ത പക്ഷം ഇവർ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ കാലാവധി തീർന്ന വിസിറ്റ് വിസക്കാർക്ക് മടങ്ങാനുള്ള സമയം കഴിഞ്ഞമാസം അവസാനിച്ചിരുന്നു. മടങ്ങാൻ വൈകിയ വിസിറ്റ് വിസക്കാരിൽ നിന്ന് എമിഗ്രേഷൻ പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ പിഴ ഒഴിവാക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ജി.ഡി.ആർ.എഫ്.എ, ഐസിഎ അധികൃതരെ സമീപിക്കണം. മാനുഷിക പരിഗണന നൽകേണ്ടവരാണന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ ഇളവ് ലഭിച്ചേക്കുന്നതായിരിക്കും. എന്നാൽ, ഇത് പൂർണമായും അധികൃതരുടെ വിവേചനാധികാരത്തിന് വിധേയമായിരിക്കുമെന്നത് ശ്രദ്ധേയം.
https://www.facebook.com/Malayalivartha
























