പ്രവാസികളുടെ തോളിൽ കയ്യിട്ട് യുഎഇ; രാജ്യത്തെ ഉടമസ്ഥാവകാശ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി കയ്യടി നേടി യുഎഇ, പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാൻ അനുമതി
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും രാജ്യത്തെ ഉടമസ്ഥാവകാശ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി യുഎഇ കയ്യടി നേടുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യുഎഇയിലെ വിദേശ നിക്ഷേപകര്‍ക്ക് വലിയ അനുഗ്രഹമാവുന്നതാണ് നിലവിലെ പുതിയ മാറ്റങ്ങള്‍. യുഎഇയില്‍ കമ്പനികള്‍ ആരംഭിക്കുന്ന വിദേശ നിക്ഷേപകര്‍ക്ക് അവയില്‍ പൂര്‍ണ ഉടമസ്ഥാവകാശം അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള സമൂലമായ മാറ്റങ്ങളാണ് പുതിയ നിയമ ഭേദഗതിയിലൂടെ യുഎഇ സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്.
അതായത് യുഎഇയില്‍ പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. യുഎഇ പൗരന്മാര്‍ സ്പോണ്‍സര്‍മാരായാല്‍ മാത്രമേ വിദേശികള്‍ക്ക് കമ്പനി തുടങ്ങാനാവൂ എന്ന നിയമത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. 2015ലെ കമേഴ്‌സ്യല്‍ കമ്പനീസ് നിയമത്തില്‍ വരുത്തിയ ഭേദഗതിക്ക് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.
അതേസമയം 2015ലെ കമ്പനി നിയമപ്രകാരം യുഎഇയില്‍ ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ (എല്‍എല്‍സി) തുടങ്ങുമ്പോള്‍ വിദേശികളുടെ ഉടമസ്ഥാവകാശം 49 ശതമാനം ആയി നിജപ്പെടുത്തിയിരുന്നു. യുഎഇ പൗരനോ യുഎഇ പൗരന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിക്കോ ആയിരിക്കണം ബാക്കി 51 ശതമാനം ഉടമസ്ഥാവകാശമെന്നായിരുന്നു വ്യവസ്ഥ ഉണ്ടായിരുന്നത്. ഈ വ്യവസ്ഥയ്ക്കാണ് പുതിയ നിയമ ഭേദഗതിയിലൂടെ മാറ്റം വരുത്തിയത്.പുതിയ നിയമഭേദഗതി ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
https://www.facebook.com/Malayalivartha