പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ

രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ വിപുലമായ പരിശോധനകളിൽ കണ്ടെത്തിയത് ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ. ജൂൺ എട്ട് മുതൽ പതിനാല് വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഗവർണറേറ്റുകളിലായി നടത്തിയ ഫീൽഡ് കാമ്പെയ്‌നുകളിലാണ് 19,938 നിയമലംഘനങ്ങൾ അധികൃതർ കണ്ടെത്തിയത്. ഗതാഗത നിയമലംഘനങ്ങൾക്ക് പുറമെ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 2,736കേസുകളും ഇതേ കാലയളവിൽ പൊലീസ് കൈകാര്യം ചെയ്തു. വിവിധ കേസുകളിൽ നിയമപാലകർ തിരയുന്ന 51 പിടികിട്ടാപ്പുള്ളികളെയും പരിശോധനയ്ക്കിടയിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
കുവൈത്ത് റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ ഇരുനൂറ് കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് തടവും നാടുകടത്തലും ഉൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
സുരക്ഷാ കാമ്പെയിനിന്‍റെ ഭാഗമായി താമസനിയമം ലംഘിച്ച ഇരുപത്തിയേഴ് വിദേശികളെയും ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത ഒരാളെയും അസ്വാഭാവിക സാഹചര്യത്തിൽ കാണപ്പെട്ട ആറ് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതി നിർദ്ദേശപ്രകാരം തിരയുന്ന പതിനാറ് വാഹനങ്ങൾ പിടിച്ചെടുത്ത അധികൃതർ, പ്രായപൂർത്തിയാകാതെ വാഹനമോടിച്ച പതിനൊന്ന് കൗമാരക്കാരെ തുടർനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തു. കൃത്യമായ രേഖകളില്ലാതെയും നിയമം ലംഘിച്ചും നിരത്തിലിറക്കിയ നാനൂറ്റി പത്തൊൻപത് കാറുകളും ഇരുപത്തിയൊന്ന് മോട്ടോർ സൈക്കിളുകളും ട്രാഫിക് വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ നാൽപ്പത്തിയാറ് പേരെ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ തടങ്കലിൽ പാർപ്പിച്ചു.
ഒരു വശത്ത് പരിശോധനകൾ കർശനമായി തുടരുമ്പോൾ തന്നെ, ഇതേ കാലയളവിൽ രാജ്യത്ത് 1,097 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ നൂറ്റിയറുപത് അപകടങ്ങൾ ആളുകൾക്ക് പരിക്കേറ്റ ഗുരുതരമായ സംഭവങ്ങളായിരുന്നു. അപകടസ്ഥലങ്ങളിൽ ട്രാഫിക് ഉദ്യോഗസ്ഥർ അടിയന്തരമായി എത്തി ആവശ്യമായ നിയമനടപടികളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. വരും ദിവസങ്ങളിലും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ട്രാഫിക് വകുപ്പിന്റെ തീരുമാനം.
ഇതോടൊപ്പം മയക്കുമരുന്ന് കടത്ത് തടയുന്നതിനും സമൂഹത്തെ മയക്കുമരുന്നിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി നടത്തിയ പ്രത്യേക സുരക്ഷാ നടപടികളിൽ എട്ട് വ്യത്യസ്ത കേസുകളിലായി 14 പേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ റെയ്ഡുകളിലാണ് പ്രതികൾ പിടിയിലായത്. മയക്കുമരുന്ന് കൈവശം വയ്ക്കൽ, വിതരണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരുന്നവരെയാണ് ലക്ഷ്യമിട്ട് നടപടി സ്വീകരിച്ചത്
.1.425 കിലോഗ്രാം മെത്താംഫെറ്റമിൻ (ക്രിസ്റ്റൽ മെത്ത്), 1.15 കിലോഗ്രാം ഹാഷിഷ്, 365 ഗ്രാം കഞ്ചാവ് (മരിജുവാന), 3 ഗ്രാം ഹെറോയിൻ, സിന്തറ്റിക് കാനബിനോയിഡ് ലഹരി പദാർത്ഥം പുരട്ടിയ നാല് എ4 ഷീറ്റുകൾ, 80 ലിറിക്ക ക്യാപ്‌സ്യൂളുകൾ, 3 സൈക്കോട്രോപിക് ഗുളികകൾ എന്നീ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ 6 ഡിജിറ്റൽ തൂക്കം നോക്കുന്ന യന്ത്രങ്ങൾ, മയക്കുമരുന്ന് തയ്യാറാക്കാനും പായ്ക്ക് ചെയ്യാനുമുള്ള വിവിധ ഉപകരണങ്ങൾ, കടത്തിനും വിതരണത്തിനുമായി ഉപയോഗിച്ച മറ്റ് സാമഗ്രികൾ എന്നിവയും കണ്ടെടുത്തു. അറസ്റ്റിലായ 14 പേരെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും തെളിവുകളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.മയക്കുമരുന്ന് കടത്തുകാർക്കും വിൽപ്പനക്കാരർക്കുമെതിരെ കർശന നടപടി തുടരുമെന്നും, മയക്കുമരുന്ന് കൈവശം വയ്ക്കൽ, ഉപയോഗം, വിതരണം, പ്രചാരണം എന്നിവയിൽ ഏർപ്പെടുന്നവർക്ക് യാതൊരു ഇളവും നൽകില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഇഖാമ (താമസാനുമതി), തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ വ്യാപകമായ പരിശോധനകൾ നടക്കുന്നുണ്ട്. ഉദാഹരണത്തിന്, സൗദി അറേബ്യയിൽ മാത്രം താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഒരാഴ്ചയ്ക്കിടെ 10,000-ലധികം പ്രവാസികളെ പിടികൂടുകയും അവരിൽ 8,000ത്തോളം പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, നിയമലംഘകർക്ക് അഭയം നൽകുന്നവരെയും സഹായിക്കുന്നവരെയും നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
https://www.facebook.com/Malayalivartha

























